AnnaChandam Head

ആന, ആരാധന

Posted on: 12 Mar 2009

- വി. ഹരിഗോവിന്ദന്‍




ആനയില്ലാത്ത ഉത്സവം കേരളീയര്‍ക്ക് സ്വപ്നംകാണാന്‍ പോലുമാവില്ല. അയ്യപ്പന്‍വിളക്കുമുതല്‍ വേലയും പൂരവും കഴിയുംവരെ ആറുമാസത്തിലേറെ നീളുന്ന ഉത്സവക്കാലം. ഇടവഴിയിലൂടെ ചങ്ങലക്കിലുക്കവും ആനച്ചൂരും അടുത്തടുത്തുവരുമ്പോഴേ ഈ ഉത്സവക്കാലത്തിന്റെ വരവ് നാട് തിരിച്ചറിയും. ദൂരക്കാഴ്ചയില്‍പ്പോലും കൊമ്പും തുമ്പിക്കൈയും തലയെടുപ്പും കണ്ട്, ഹായ് ഗണപതി, രാമചന്ദ്രന്‍, അര്‍ജുനന്‍ എന്നൊക്കെ സ്വന്തം വീട്ടുകാരുടെ പേരുപറയുംപോലെ തിരിച്ചറിയുന്ന അടുപ്പം. ആരാധകന് ആന ഒരു വികാരം തന്നെയാണ്.



ഉത്സവത്തിന് ഒരാനയെ എഴുന്നള്ളിക്കാന്‍ ഒരുനാളത്തെ പ്രതിഫലം 2,22,222 രൂപ 22 പൈസ. വെറുമൊരു ആനയ്ക്കല്ല ഈ ഏക്കം. നെന്മാറ-വല്ലങ്ങി വേലയ്ക്ക് വല്ലങ്ങിദേശം ഈ ഏക്കത്തുക നല്‍കി ഗുരുവായൂര്‍ പത്മനാഭനെ എഴുന്നള്ളിച്ചത് ഇന്നും റെക്കോഡാണ്.

എഴുന്നള്ളത്തിന് പേരെടുത്ത ആനയെ തിടമ്പേറ്റി എഴുന്നള്ളിക്കുന്നത് വേല-പൂരങ്ങളുടെ നാട്ടില്‍ ദേശങ്ങളുടെ അഭിമാനത്തിന്റെ പ്രശ്‌നമാണ്.

സൂപ്പര്‍സ്റ്റാറുകളുടെ ഫാന്‍സ് അസോസിയേഷനുകളെ തോല്പിക്കുംവിധം കൂറ്റന്‍ ഫ്‌ളക്‌സ്‌ബോര്‍ഡുകളും കട്ടൗട്ടുകളും നിരത്തി ഉത്സവത്തിന് മാസങ്ങള്‍ക്കുമുമ്പേ ദേശങ്ങള്‍ ഗജവീരന്മാരെ വരവേല്‍ക്കും. പേരെടുത്ത കൊമ്പന്മാര്‍ക്കുമാത്രമാണ് ഈ ആരാധനയെന്ന് കരുതേണ്ട. കുട്ടിയാനകള്‍ക്കുവരെ ആരാധകരുണ്ട്.

തലയെടുപ്പും തുമ്പിക്കൈയും കൊമ്പിന്റെ വിരിവും നീളവുമൊക്കെ കണ്ട് ഒറ്റനോട്ടത്തില്‍ ആരാധകര്‍ ആനയെ തിരിച്ചറിയും. ഉത്സവത്തിനെത്തുന്ന ആനയെ തളയ്ക്കുന്ന മരത്തിന് കുറച്ചകലെ കൂടിയിരുന്ന് ഗുണഗണങ്ങള്‍ വാഴ്ത്തും. പാപ്പാന്മാരുമായി ചങ്ങാത്തംകൂടി വീരകഥകളെന്തെങ്കിലും ചുരണ്ടിയെടുക്കും.

ഓരോ ദേശത്തുമുണ്ട് ഇത്തരം 'ആനപ്രാന്തന്മാര്‍' . ഉത്സവത്തിന് തിടമ്പാനയെ നിശ്ചയിക്കുന്നതിലും ആനയ്ക്ക് സ്വീകരണമൊരുക്കുന്നതിലുമെല്ലാം ഈ സംഘത്തിന്റെ മേല്‍ക്കൈ കാണും.

ഗുരുവായൂര്‍ കേശവന്‍, കാച്ചാംകുറുശ്ശി കേശവന്‍, കൊല്ലങ്കോട് അയ്യപ്പന്‍, ആവണപറമ്പിലെ ആന പെരുങ്കുളത്താന എന്ന കൃഷ്ണന്‍കുട്ടി, പല്ലാവൂരിലെ പരമേശ്വരന്‍, ഗംഗാധരന്‍, കല്ലേക്കുളങ്ങരയിലെ ഗജകാമുകനെന്നറിയപ്പെട്ട ഗജവീരന്‍, ഇവരൊക്കെ പഴയതലമുറയുടെ ഓര്‍മകളിലും പുതിയ തലമുറയ്ക്ക് മുന്നില്‍ കഥകളായുമുണ്ട്. ഈ ഗജസൗന്ദര്യവുമായി തട്ടിച്ചുനോക്കി അവര്‍ പുത്തന്‍താരങ്ങളെ വിലയിരുത്തും- 'കൊള്ളാം... പക്ഷേ, കാച്ചാംകുറുശ്ശി കേശവന്റത്രേം വരില്ല...' ഓരോ ഉത്സവത്തിനും പതിവായെത്തുന്ന ആനകളുമുണ്ട്. പലവയ്ക്കും ദേശക്കാര്‍ ഗജരാജ, ഗജോത്തമ പട്ടങ്ങളും നല്‍കിയിട്ടുണ്ട്. ഒരുതവണ മദപ്പാടോ മറ്റെന്തെങ്കിലും കാരണത്താലോ ആന എത്താതിരുന്നാല്‍ നിരാശരാവുന്നവരും കുറവല്ല.

എഴുന്നള്ളത്തിനെത്തുന്ന കൊമ്പന്മാരില്‍ നാടനും ബിഹാറികളുമുണ്ട്. ആനച്ചന്തത്തിന്റെ കാര്യത്തില്‍ നാടന്‍ മുന്നിലാണ്. പക്ഷേ, ഉയരത്തില്‍ മുമ്പനാവുകെ ബിഹാറിതന്നെ.

നിലത്തിഴയുന്ന തുമ്പി, ഉയര്‍ന്ന വായുകുംഭം, വിടര്‍ന്ന തലക്കുന്നി, ഒരല്പം മുകളിലേക്കുവളഞ്ഞ ലക്ഷണമൊത്ത കൊമ്പുകള്‍, ഉരുണ്ടുകൊഴുത്ത ശരീരം, നീളമേറിയ രോമമുള്ള വാല്‍, വിടര്‍ന്ന ചെവി, 18 നഖങ്ങള്‍ ഇതൊക്കെ ആനച്ചന്തത്തിന്റെ അഴകളവുകളായി ആനപ്രേമികള്‍ പറയുന്നു.

harigovi2@gmail.com



MathrubhumiMatrimonial