goodnews head

നന്മയുടെ കൈത്താങ്‌

Posted on: 28 Nov 2012

പി.പി.ശശീന്ദ്രന്‍



മയ്യഴിക്കടുത്ത് ന്യൂമാഹിയിലെ കിടാരന്‍കുന്നില്‍ പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ആതുരശുശ്രൂഷാകേന്ദ്രമാണ് ശാന്തി മെഡി കെയര്‍. കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ എന്നത് അവിടെ മുദ്രാവാക്യം മാത്രമല്ലെന്ന് എല്ലാവര്‍ക്കും ബോധ്യമാണ്. ഇപ്പോള്‍ ശാന്തിയുടെ അനുബന്ധ സ്ഥാപനമെന്നപോലെ ഉയര്‍ന്നുനില്ക്കുന്ന മനോഹരമായ കെട്ടിടം പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ്. കെ.ഇ.സഫിയ ഓട്ടിസം സെന്റര്‍ എന്ന പേരിലുള്ള പഠന പരിചരണ പരിശീലനകേന്ദ്രം സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും മികവിലൂടെയാണ് ശ്രദ്ധേയമാവുന്നത്.

ഓട്ടിസം, അവികസിത ബുദ്ധി, വൈകല്യങ്ങള്‍ എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ കഷ്ടപ്പെടുന്ന, പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികളെ ലക്ഷ്യമിട്ടാണ് ഓട്ടിസം സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപമെടുത്ത ദുബായ് മാഹി മുസ്‌ലിം വെല്‍ഫേര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഓട്ടിസം സെന്ററിന്റെയും ആരംഭം. സൗകര്യങ്ങളുടെയും പരിശീലനത്തിനത്തിന്റെയും കാര്യത്തില്‍ കിട്ടാവുന്ന ഏറ്റവും മികച്ചസംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബേസ്‌മെന്റ് ഉള്‍പ്പെടെ നാലുനില കെട്ടിടമാണ് സെന്ററിനുള്ളത്. മികച്ച കോണ്‍ഫറന്‍സ് ഹാള്‍, കുട്ടികള്‍ക്കായുള്ള വിവിധ തരത്തിലുള്ള ക്ലാസ്മുറികള്‍, ലൈബ്രറി, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ ശ്രദ്ധേയം.

പ്രത്യേക പരിചരണംവേണ്ട കുട്ടികളെ ലക്ഷ്യമിട്ടാണ് സെന്റര്‍ തുടങ്ങിയത്. അതിനൊരു പശ്ചാത്തലവുമുണ്ട്. ശാന്തിയുടെ നേതൃത്വത്തില്‍ ന്യൂമാഹിയിലും പരിസരങ്ങളിലുമായി നടത്തിയ ആരോഗ്യ സര്‍വേയില്‍നിന്നായിരുന്നു ആശയം രൂപപ്പെടുന്നത്. അവികസിത ബുദ്ധികള്‍, വികലാംഗര്‍, ഓട്ടിസം, സ്പാസ്റ്റിസം എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ ഒട്ടേറെ കുട്ടികള്‍ വീടുകളുടെ അകത്തളങ്ങളില്‍ തളച്ചിടപ്പെടുന്നു എന്ന യാഥാര്‍ഥ്യം സര്‍വേയിലൂടെ ബോധ്യപ്പെട്ടു. പലര്‍ക്കും കുട്ടികളെ ചികിത്സിക്കാന്‍ മോഹമുണ്ട്. പക്ഷേ, അതിന്റെ സംവിധാനമോ സൗകര്യമോ അടുത്തൊന്നും ഉണ്ടായിരുന്നില്ല. ഈ ദുഃഖകരമായ യാഥാര്‍ഥ്യത്തില്‍നിന്നാണ് ഒരു പഠന പരിചരണ പരിശീലനകേന്ദ്രം തുടങ്ങാമെന്ന ആശയത്തിലേക്ക് സംഘടന എത്തുന്നത്. മൂന്നരക്കോടിയിലേറെ രൂപ ചെലവിട്ടാണ് അസോസിയേഷന്‍ സെന്റര്‍ പടുത്തുയര്‍ത്തിയത്. സെന്ററിലെ അംഗങ്ങളുടെ പങ്കാളിത്തത്തിനൊപ്പം കുറേ നല്ലവരായ മനുഷ്യസ്‌നേഹികളുടെ സഹായവുംകൂടിയായതോടെ അസോസിയേഷന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേഗമേറി. വിദേശനിര്‍മിതങ്ങളായ പഠന സംവിധാനങ്ങള്‍ സജ്ജീകരിച്ചു. ഈ രംഗത്തെ പ്രമുഖരായ സംഘടനകളുടെ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇതെല്ലാം. എല്ലാവര്‍ക്കും ഇണങ്ങുന്ന അന്തരീക്ഷവുംകൂടിയായതോടെ ഓട്ടിസം സെന്റര്‍ കാഴ്ചയിലെന്നപോലെ സംവിധാനങ്ങളുടെ കാര്യത്തിലും സ്‌പെഷല്‍ സ്‌കൂളുകളിലെ 'സ്‌പെഷല്‍' ആയി മാറി.

നാലുവയസ്സിന് താഴെയുള്ളവര്‍ക്കായി ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, അതിന് മുകളിലുള്ളവര്‍ക്കായി സ്‌പെഷല്‍ സ്‌കൂള്‍, പ്രീ വൊക്കേഷനല്‍ സെന്റര്‍, വൊക്കേഷനല്‍ ട്രെയിനിങ് സെന്റര്‍ എന്നിങ്ങനെയാണ് കേന്ദ്രത്തിന്റെ സംവിധാനം. പരമാവധി നാലുകുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്നമട്ടില്‍ പ്രത്യേക ശ്രദ്ധയാണ് കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ശാസ്ത്രീയമായി പഠനം നടത്തിയ അധ്യാപകര്‍, മള്‍ട്ടി മീഡിയ ലൈബ്രറി, സ്പീച്ച് തെറാപ്പി സെന്റര്‍, ഫിസിയോ തെറാപ്പി, സൈക്കോളജിക്കല്‍ ഇവാല്വേഷന്‍, ഓഡിയോളജി സര്‍വീസസ് തുടങ്ങിയ ശാസ്ത്രീയ രീതികളിലൂടെയാണ് സംവിധാനങ്ങളുടെ പ്രവര്‍ത്തനവും.

1992ലാണ് ദുബായ് കേന്ദ്രമായി ദുബായ് മാഹി മുസ്‌ലിം വെല്‍ഫേര്‍ അസോസിയേഷന്‍ രൂപമെടുക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനിന്ന സംഘടന വലിയ തുക ഇതിനായി സമാഹരിച്ചു. ചികിത്സാസഹായം, വീട് നിര്‍മിച്ചുനല്കല്‍, വിദ്യാഭ്യാസ സഹായങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ സംഘടന നടത്തി. ജീവിതസായാഹ്നത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കായി നല്കുന്ന മാസാന്തര സഹായപദ്ധതിവഴി ഇതിനകം ചെലവിട്ടത് 40 ലക്ഷത്തിലേറെ രൂപയാണ്. ഇതിനകം വിവിധ സഹായപദ്ധതികള്‍ക്കായി ചെലവിട്ടത് നാലുകോടിയിലേറെ.
2002ലാണ് ശാന്തി മെഡി കെയര്‍ ആന്‍ഡ് ലാബ് തുടങ്ങുന്നത്. പ്രദേശവാസികളെല്ലാം സമീപിക്കുന്ന ആതുരശുശ്രൂഷാകേന്ദ്രമായി ഇതിനകം മാറിക്കഴിഞ്ഞ ശാന്തിയില്‍നിന്ന് നിര്‍ദേശിക്കുന്നവര്‍ക്ക് സംസാരം, കേള്‍വി സംബന്ധമായ പരിശോധനകളും തുടര്‍നിര്‍ദേശങ്ങളും ഓട്ടിസം സെന്ററില്‍ ഇപ്പോള്‍ നല്കിവരുന്നു. ഉച്ചയ്ക്കുശേഷമാണ് നാട്ടുകാരായ രോഗികള്‍ക്കുള്ള സമയം.

ഇക്കഴിഞ്ഞ ജൂലായില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓട്ടിസം സെന്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും ഔപചാരികമായ ഉദ്ഘാടനം വരാനിരിക്കുന്നതേയുള്ളു. പക്ഷേ, ഇപ്പോള്‍ത്തന്നെ രണ്ട് വാഹനങ്ങളിലായി കുറേ 'സ്പഷെല്‍ കുട്ടികള്‍' കേന്ദ്രത്തില്‍ എത്തുന്നുണ്ട്. അതില്‍ കോഴിക്കോട് നാദാപുരത്തുനിന്നുവരെയുള്ളവരുണ്ട്. നൂറിലേറെ കുട്ടികളെ പരിശീലിപ്പിക്കാനുള്ള സൗകര്യങ്ങള്‍ കേന്ദ്രത്തിലുണ്ടെന്ന് സെന്റര്‍ പ്രിന്‍സിപ്പല്‍ ഹുബു റഹ്മാന്‍ പറയുന്നു. ''സമൂഹത്തിനായി നന്മചെയ്യാന്‍ ആഗ്രഹിക്കുന്ന നിരവധിപേരുണ്ട്. അവരെ കണ്ടെത്തി സേവനത്തിനുള്ള വഴിതുറക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. അതെല്ലാം ശരിയായ രീതിയില്‍ ചെലവഴിച്ചു എന്നതാണ് അസോസിയേഷന്റെ വിജയം. പ്രചാരണ കോലാഹലങ്ങളില്ലാതെ എല്ലാം നിശ്ശബ്ദമായിത്തന്നെ ഞങ്ങള്‍ ചെയ്യുന്നു'' -അസോസിയേഷന്‍ ഭാരവാഹികള്‍ ഇങ്ങനെ പറയുമ്പോള്‍ അത് വെറുംവാക്കല്ലെന്ന് ശാന്തിയും ഓട്ടിസം സെന്ററും സമൂഹത്തെ ഓര്‍മിപ്പിക്കുന്നു. ഫോണ്‍: 0490 2336775, 2333685.

 

 




MathrubhumiMatrimonial