goodnews head

സിറോ വെയ്‌സ്റ്റ് @ പെയിന്‍ ക്ലിനിക്ക്‌

Posted on: 03 Sep 2012


തൃശ്ശൂര്‍ : നഗരം മാലിന്യംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രം നടത്തുന്ന ആസ്പത്രിയില്‍ വേസ്റ്റ് ഒരു പ്രശ്‌നമേ അല്ല. പുറത്ത് പുലിയായി ഭീകരരൂപം കൈക്കൊള്ളുന്ന മാലിന്യപ്രശ്‌നം ക്ലിനിക്കിനുള്ളില്‍ പൂച്ചയെ പോലെ ഒതുങ്ങിയിരിക്കുന്നു. കൃത്യമായ ആസൂത്രണത്തിലൂടെ മാലിന്യഭൂതത്തെ കുപ്പിയിലടയ്ക്കാമെന്നതിന്റെ ഉദാഹരണം കൂടിയാണിത്. നഗരത്തിലെ മറ്റു സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ഒന്ന്.

ദിവസവും നൂറോളം രോഗികള്‍ പെരുമാറുന്ന സ്ഥലമാണ് തൃശ്ശൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്ക്. ഇവിടെ ദിവസങ്ങളായി കിടക്കുന്ന രോഗികളുണ്ട്; വന്നുപോകുന്നവരുണ്ട്; പിന്നെ കിടക്കുന്നവരുടെയും ദിവസം വരുന്നവരുടെയും സഹായികളും. കിടക്കുന്ന രോഗികള്‍ക്കും അവരുടെ സഹായികള്‍ക്കും ഭക്ഷണം ഇവിടെത്തന്നെയുണ്ട്. അതെല്ലാം ഇവിടത്തെ അടുക്കളയില്‍തന്നെയാണ് പാചകം ചെയ്യുന്നതും. രോഗികള്‍, ഭക്ഷണം, സഹായികളായി എത്തുന്ന സാധാരണ ജനങ്ങള്‍... മാലിന്യത്തിന്റെ എല്ലാ വിഭാഗവും ഈ കൊച്ചു ആസ്പത്രിയില്‍ എത്തിച്ചേരുന്നു. ഒരു വലിയ മാലിന്യസ്രോതസ്സാകാനുള്ള എല്ലാം ഇവിടെയുണ്ട്. പക്ഷെ ഒരുതരി മാലിന്യംപോലും ശല്യമായി പുറത്തേയ്ക്കു വലിച്ചെറിയപ്പെടുന്നില്ല.

ബയോഗ്യാസ് പ്ലാന്റ്, ഇന്‍സിനറേറ്റര്‍, പിന്നെ ബയോമെഡിക്കല്‍ വേസ്റ്റ് കൊണ്ടുപോകുന്നതിനുള്ള ഒരു എജന്‍സി... ഇവയുടെയെല്ലാം സഹായത്തോടെയാണ് വേസ്റ്റ്‌വിമുക്ത ക്ലിനിക്കായി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് മാറിയിരിക്കുന്നത്. ബയോഗ്യാസ് പ്ലാന്റ് വഴി ലഭിക്കുന്ന ഗ്യാസ് ഇവിടത്തെ പാചകത്തിനും ഉപയോഗിക്കുന്നു. ദിവസം ഒന്നര-രണ്ടു മണിക്കൂര്‍ പാചകത്തിനുള്ള ഗ്യാസ് ഇതിലൂടെ ലഭിക്കും. ഇതിലെ സ്ലെറി ചെടികള്‍ക്ക് വളമായി ഉപയോഗിക്കുകയും ചെയ്യുന്നു. കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍മാരാണ് ഇത് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ദിവസവും ആറു കിലോ മുതല്‍ ഏഴുകിലോ വരെ ഭക്ഷണ വേസ്റ്റാണ് ഇവിടെ ഉണ്ടാകാറുള്ളത്.

ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചതും സുമനസ്സുകളുടെ സഹായങ്ങള്‍കൊണ്ടാണ്. നാല്‍പ്പത്തയ്യായിരം രൂപയാണ് ഇതിന് ചെലവുവന്നത്. പെയിന്‍ ക്ലിനിക്കിനായതിനാല്‍ ഇതിന്റെ നിര്‍മ്മാതാക്കള്‍ പണം കുറച്ചേ ഈടാക്കിയുള്ളു. പ്ലാസ്റ്റിക് വസ്തുക്കളെല്ലാം കത്തിക്കാന്‍ ഇന്‍സിനറേറ്റര്‍ ആണ് ഉപയോഗിക്കുന്നത്.

ഗ്ലൂക്കോസ് കുപ്പികള്‍, സൂചി തുടങ്ങിയവയെല്ലാം ഇമേജിന് നല്‍കുകയാണ് ചെയ്യുന്നത്.
ഇത്തരത്തിലുള്ള ശ്രമങ്ങളിലൂടെയാണ് ക്ലിനിക്ക് സീറോ വേസ്റ്റ് പദവിയില്‍ എത്തിയത്. 1997 മുതല്‍ അത്യവശരായ രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്നുകൊണ്ട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്ക് മാതൃക പകരുന്നുണ്ട്. ഇതിനു പുറമെയാണ് മാലിന്യസംസ്‌കരണരംഗത്തെ ഇവരുടെ ശ്രമങ്ങള്‍. ഇന്‍പേഷ്യന്റ് വിഭാഗത്തിനും ഔട്ട്‌പേഷ്യന്റ് വിഭാഗത്തിനും പുറമെ രോഗികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നുമുണ്ട് ഇവര്‍. രോഗികള്‍ക്കുവേണ്ട ചികിത്സാസഹായങ്ങള്‍, സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള സഹായങ്ങള്‍, വീടുനിര്‍മ്മാണത്തിനുള്ള ധനസഹായം തുടങ്ങിയവയെല്ലാം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്ക് നല്‍കുന്നുണ്ട്.

 

 




MathrubhumiMatrimonial