goodnews head

ഭാഗ്യം തിരിച്ചുനല്‍കി വീണ്ടുമൊരു ലോട്ടറി ഏജന്റ്‌

Posted on: 25 Feb 2012


സുരേഷിന്റെ സത്യസന്ധതയ്ക്ക് ഒരു പിന്‍ഗാമി




കൊച്ചി: ഒരു കോടിയുടെ ഭാഗ്യം യഥാര്‍ഥ ഉടമയ്ക്ക് തിരിച്ചു നല്‍കി മാതൃക കാട്ടിയ ലോട്ടറി ഏജന്റ് സുരേഷിന്റെ സത്യസന്ധതയ്ക്ക് ഒരു പിന്‍ഗാമി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ സുരേഷിനെപ്പോലെ വില കൈപ്പറ്റാതെ വില്‍പന നടത്തിയ ടിക്കറ്റിന് ഭാഗ്യം കടാക്ഷിച്ചപ്പോള്‍ ഉടമയെ കണ്ടെത്തി ടിക്കറ്റ് ഏല്പിച്ച് സമൂഹത്തിന് നന്മയുടെ മറ്റൊരു മാതൃക കാണിച്ചിരിക്കുന്നത് മാതൃഭൂമി വുഡ്‌ലാന്‍ഡ്‌സ് ഏജന്റ് കൂടിയായ ടി. എ പീറ്ററാണ്.

ലോട്ടറി വില്‍പനക്കാരനായ പീറ്റര്‍ വിറ്റ കേരളസര്‍ക്കാരിന്റെ ഭാഗ്യനിധി ലോട്ടറിക്കാണ് നാല്പത് ലക്ഷവും ഒരു ഇന്നോവ കാറും ഒന്നാം സമ്മാനമായി ലഭിച്ചത്. ഈ ടിക്കറ്റാണ് പീറ്റര്‍ യഥാര്‍ത്ഥ ഉടമയായ തിരുനെല്‍വേലി സ്വദേശി മുരുകന് തിരിച്ചുകൊടുത്തത്. ബിഇ 229155 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഇതോടൊപ്പം മറ്റൊരു ടിക്കറ്റിന് പതിനായിരം രൂപ സമാശ്വാസ സമ്മാനവും കിട്ടി. വുഡ്‌ലാന്‍ഡ്‌സ് ജംഗ്ഷന് സമീപമാണ് പീറ്ററിന്റെ ലോട്ടറി വില്പന.

ദിവസങ്ങള്‍ക്ക് മുന്‍പ് പീറ്റര്‍, മുരുകന് ടിക്കറ്റ് വില്‍ക്കുകയായിരുന്നു. ഇരുപത് രൂപയാണ് ടിക്കറ്റ് വില. പണമില്ലാത്തതിനാല്‍ പിന്നീട് നല്‍കിയാല്‍ മതിയെന്ന ധാരണയിലാണ് ടിക്കറ്റ് വിറ്റതെന്ന് പീറ്റര്‍ പറഞ്ഞു. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ താന്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ പീറ്റര്‍ ആളെ കണ്ടെത്തനാകാതെ ആദ്യം പരിഭ്രമിച്ചു. പിന്നീട് മുരുകനെ കണ്ടെത്തി ടിക്കറ്റ് തിരിച്ചേല്‍പിക്കുകയായിരുന്നു.

പനമ്പിള്ളിനഗര്‍, പറമ്പിത്തറ റോഡില്‍ തവുണ്ടേല്‍ കുടുബാംഗമാണ് പീറ്റര്‍. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് പീറ്ററിന്റെ കുടുംബം. തിരുനെല്‍വേലി സ്വദേശിയായ മുരുകന്‍ ജോസ് ജംഗ്ഷനില്‍ ഒരു െ്രെഡ ക്ലീനിംഗ് സെന്ററിലെ ജീവനക്കാരനും. പതിനഞ്ച് വര്‍ഷമായി കൊച്ചിയില്‍ താമസിക്കുന്ന മുരുകന്മാതാപിതാക്കളോ, ബന്ധുക്കളോ ഇല്ല.

 

 




MathrubhumiMatrimonial