ഭരണങ്ങാനവും കുടമാളൂരും ഇനി ആഗോള തീര്‍ഥാടന പാതയില്‍

Posted on: 13 Oct 2008


കോട്ടയം: അല്‍ഫോന്‍സാമ്മ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടതോടെ ജന്മനാടായ കോട്ടയത്തിനടുത്ത കുടമാളൂരും അന്ത്യവിശ്രമം കൊള്ളുന്ന ഭരണങ്ങാനവും ലോകതീര്‍ഥാടന ഭൂപടത്തിലെത്തുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ ഇനി ആത്മീയശാന്തിതേടി ഇവിടേയ്‌ക്കൊഴുകിയെത്തും.
അല്‍ഫോന്‍സയുടെ ജന്മഗൃഹം, അവിടെ ഒരുക്കിയിട്ടുള്ള മ്യൂസിയം, അവരുടെ മാതൃ ഇടവകയായ കുടമാളൂര്‍ സെന്റ്‌മേരീസ് ഫൊറോനപ്പള്ളി, അല്‍ഫോന്‍സാമ്മയുടെ കബറിടംകൂടി ഉള്‍പ്പെടുന്ന ഭരണങ്ങാനം സെന്റ്‌മേരീസ് പള്ളി, അവര്‍ താമസിച്ചിരുന്ന ഭരണങ്ങാനത്തെ ക്ലാരമഠം എന്നിവ അടങ്ങുന്നതാണ് ഈ കേന്ദ്രങ്ങള്‍. കൂടാതെ, അല്‍ഫോന്‍സാമ്മ പഠിപ്പിച്ചിരുന്ന ഈരാറ്റുപേട്ട വാകക്കാട് സെന്റ്‌പോള്‍സ് സ്‌കൂളും അക്കാലത്ത് അവര്‍ താമസിച്ചിരുന്ന വാകക്കാട് ക്ലാരിസ്റ്റ് കോണ്‍വെന്റും ഭരണങ്ങാനത്തിനടുത്തുതന്നെ.
അല്‍ഫോന്‍സാ ശൈശവ, കൗമാരങ്ങള്‍ ചെലവിട്ട മുട്ടുചിറ മുരിക്കന്‍തറവാടും അവര്‍ 4 മുതല്‍ ഏഴു വരെ പഠിച്ച മുട്ടുചിറ ഗവ.യു.പി.സ്‌കൂളും അവരുടെ സ്‌ഥൈര്യലേപനം നടന്ന മുട്ടുചിറ ഫൊറോനപ്പള്ളിയും കൂടി ചേരുമ്പോഴേ ഈ ചിത്രം പൂര്‍ത്തിയാകുന്നുള്ളൂ.
ഈ മൂന്നുതീര്‍ത്ഥാടന കേന്ദ്രങ്ങളേയും ബന്ധിപ്പിച്ച് നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 2.62 കോടിയുടെ കുടമാളൂര്‍ പാക്കേജിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി മോന്‍സ് ജോസഫ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. വിവിധ റോഡുകളുടെ വികസനമാണ് ഇതില്‍ പ്രധാനം.
ഭരണങ്ങാനത്തെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെയും കുടമാളൂരിലും എത്താന്‍ പോകുന്ന തീര്‍ഥാടകര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, റോഡ്, റയില്‍ ഗതാഗതം മെച്ചപ്പെടുത്തുക, വിശ്രമകേന്ദ്രങ്ങള്‍ ഉണ്ടാക്കുക എന്നിവയാണ് അടിയന്തരമായിച്ചെയ്യേണ്ടത്.










MathrubhumiMatrimonial