'വിശുദ്ധ അല്‍ഫോന്‍സാമ്മ തെറമ്മയുടെ കൊച്ചമ്മ'

Posted on: 10 Oct 2008


കോട്ടയം തെറമ്മയ്ക്ക് 12 വയസ്സുള്ളപ്പോഴാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ മരിക്കുന്നത്. 'ഭയങ്കര കാറും മഴയുമുള്ള സമയമായിരുന്നു അത്. ഏറ്റുമാനൂര്‍വഴി വാഹനം പോകാത്തതിനാല്‍ ഒത്തിരി വളഞ്ഞുചുറ്റിയാണ് പോയത്.' കൊച്ചമ്മ അല്‍ഫോന്‍സാമ്മയുടെ മൃതദേഹത്തില്‍ ഉമ്മവച്ചിട്ട് എന്താണിത്ര തണുത്തിരിക്കുന്നത് എന്നുപറഞ്ഞ് തെറമ്മ കരഞ്ഞു. ആശ്വസിപ്പിക്കാനാവാതെ അമ്മ പെണ്ണമ്മയും തേങ്ങി.

വിശുദ്ധ അല്‍ഫോന്‍സാമ്മ, ആര്‍പ്പുക്കര പഴുപറമ്പില്‍ തെറമ്മയ്ക്ക് കൊച്ചമ്മയാണ്. ആ പുണ്യവതിയുടെ ജീവിതയാത്രയിലെ ചില അപൂര്‍വനിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ കഴിഞ്ഞതിന്റെ ഓര്‍മകളാണ് 75ാം വയസ്സിലും ആ മനസ്സു നിറയെ.

അല്‍ഫോന്‍സാമ്മ ജനിച്ച പഴുപറമ്പിലായ മുട്ടത്ത് പാടത്ത് വീട് സഭാധികൃതര്‍ ഏറ്റെടുക്കുംവരെ അവിടെ താമസിച്ചിരുന്നതും അല്‍ഫോന്‍സാമ്മയുടെ സഹോദരി പെണ്ണമ്മയുടെ മകളായ തെറമ്മയും കുടുംബവുമായിരുന്നു.

പെണ്ണമ്മയുടെ പേരിലുണ്ടായിരുന്ന ജന്മഗൃഹം തെറമ്മയുടെ വിവാഹസമയത്ത് സ്ത്രീധനമായി എഴുതിനല്‍കുകയായിരുന്നു. പിന്നീടാണ് ക്ലാരമഠത്തിന് ജന്മഗൃഹം കൈമാറിയത്.

വല്യപ്പനായ ജോസഫിന്റെകൂടെ മൂന്നുതവണ ഭരണങ്ങാനത്തെ ക്ലാരമഠത്തില്‍ കാല്‍നടയായി പോയി അല്‍ഫോന്‍സാമ്മയെ കണ്ടതും അവര്‍ ആശ്ലേഷിച്ച് കൊന്തയും വെന്തിങ്ങായും നല്‍കിയതും തെറമ്മയ്ക്ക് പുണ്യദായകമായ ഓര്‍മകളാണ്. അന്ന് ലഭിച്ച വസ്തുക്കള്‍ പഴുപറമ്പിലെ വീട്ടില്‍ അമൂല്യനിധിപോലെ സൂക്ഷിക്കുന്നു.

കന്യാസ്ത്രീകള്‍ മരിച്ചാല്‍ ബന്ധുമിത്രാദികളാണ് ശവമഞ്ചം എടുക്കുന്നത്. എന്നാല്‍ അല്‍ഫോന്‍സാമ്മ മരിച്ചപ്പോള്‍ കന്യാസ്ത്രീകള്‍തന്നെയായിരുന്നു ശവമഞ്ചം എടുത്തത്. ശവസംസ്‌കാരച്ചടങ്ങില്‍ ആര്‍പ്പൂക്കരയില്‍നിന്ന് പെണ്ണമ്മയും തെറമ്മയും മുട്ടത്ത് പാടത്ത് തൊമ്മച്ചനും പഴൂരെ ഔതച്ചേട്ടനും മാത്രമെ പങ്കെടുത്തിരുന്നുള്ളൂ.

ശവമഞ്ചത്തില്‍നിന്ന് ഒരു പ്രാവ് ഉയര്‍ന്ന് ആകാശത്തേക്കു പോയെന്ന സാക്ഷ്യം കുഞ്ഞുതെറമ്മയ്ക്ക് വിശുദ്ധയുടെ ജീവിതത്തിന്റെ ഓര്‍മ്മത്തുടിപ്പുകളാണ്.


ബെന്നി ഫിലിപ്പ്








MathrubhumiMatrimonial