അനുഗൃഹീത രാവ്‌

Posted on: 26 Sep 2008

സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍



''നിശ്ചയമായും ഇതിനെ (ഖുര്‍ആന്‍) ലൈത്തുല്‍ ഖദ്‌റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) നാം അവതരിപ്പിച്ചിരിക്കുന്നു. ലൈലത്തുല്‍ ഖദ്‌റ് എന്താണെന്ന് താങ്കള്‍ക്ക് അറിവു നല്‍കിയതെന്ത്. ലൈലത്തുല്‍ ഖദ്‌റ് ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്. മാലാഖമാര്‍ സ്രഷ്ടാവിന്റെ കല്പനപ്രകാരം എല്ലാ കാര്യവുംകൊണ്ട് അന്ന് ഇറങ്ങിവരുന്നു. പ്രഭതോദയം വരെ അത് സമാധാനമായിരിക്കുന്നതാണ്. (വി.ഖു. 97:12345)''
പൂര്‍വ്വസമുദായങ്ങള്‍ ദീര്‍ഘായുസ്സുള്ളവരായിരുന്നു. പ്രവാചകന്റെ അനുയായികള്‍ക്ക് 60-70 വയസ്സാണ് ആയുസ്സെന്ന് പ്രവാചകന്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. മുന്‍കാലക്കാര്‍ ദീര്‍ഘകാലം ജീവിച്ചു സുകൃതങ്ങള്‍ അനുഷ്ഠിച്ചു നേടിയ പുണ്യങ്ങള്‍ നബി (സ) യുടെ അനുയായികള്‍ക്ക് ലഭിക്കുന്നതിനുകൂടിയുള്ളതാണ് ഓരോവര്‍ഷവും റംസാനിലെ ഒരു സവിശേഷരാവ്.
റംസാനിലെ ഏത് രാത്രിയും ഇതുണ്ടാവാം. ഒറ്റയായ രാത്രിക്കാണ് കൂടുതല്‍ സാധ്യത. അവസാന പത്തിലാണെന്ന് പ്രബലപക്ഷം ഉലമാക്കള്‍ പറയുന്നു. ഇരുപത്തിയേഴാംരാവാണെന്ന് നിരീക്ഷിച്ച ധാരാളം പണ്ഡിതന്മാരും ഉണ്ട്. വിശ്വാസികള്‍ ഈ രാവ് പ്രതീക്ഷിക്കണം. ഉപയോഗപ്പെടുത്തണം. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു നിര്‍ണിതരാവ് അല്ലാഹു നല്‍കി മുസ്‌ലിം സമൂഹത്തെ ആദരിച്ചിരിക്കുന്നു. സമൂഹം അകപ്പെട്ട അപചയങ്ങളില്‍നിന്ന് അവര്‍ക്ക് കരകയറാനുള്ള ധാരാളം വഴികളില്‍ ഒരു രാജപാതയാണ് വിശുദ്ധ റംസാന്‍. അതില്‍ത്തന്നെ കിരീടമണിഞ്ഞ ദിവസമത്രെ ലൈലത്തുല്‍ ഖദ്‌റിന്റെ രാവ്.
അല്ലാഹുവിന്റെ മാലാഖമാര്‍ ഭൂമിയില്‍ ഇറങ്ങിവന്നു പ്രഭാതം വരെ ''രക്ഷാവചനമാശംസിച്ച് വിശ്വാസികള്‍ക്ക് അനുഗ്രഹം ചൊരിയുന്ന രാവ്. റംസാനിലെ എന്നല്ല വര്‍ഷത്തിലെതന്നെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണത്''.
നബി (സ) റംസാനിലെ അവസാന പത്തായാല്‍ പിന്നീട് മുഴുവന്‍ ദിവസങ്ങളും ഇഅ്തികാഫിലായിരിക്കുമെന്ന് ആയിശ (റ) ഉദ്ധരിച്ചിട്ടുണ്ട്.
ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യവും ശ്രേഷ്ഠതയും ലഭ്യമാക്കാന്‍ റംസാന്‍ നമ്മില്‍ ചെലുത്തിയ സ്വാധീനം കാരണമാവണം. അല്ലാഹുവിനെ സൂക്ഷിക്കാന്‍ (തഖ്‌വ) ചെയ്യാറുള്ള പരിശീലനമാണ് വ്രതവും അനുബന്ധകാര്യങ്ങളും.



MathrubhumiMatrimonial