നീതിപാലനത്തിലൂടെ ദൈവപ്രീതി

Posted on: 22 Sep 2008

ഇ.കെ.എം. പാനൂര്‍



മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് നിങ്ങള്‍ നന്മ ചെയ്യുന്നതും അവരോട് നീതി കാണിക്കുന്നതും അല്ലാഹു നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (വി.ഖു. 60:8)
സഹിഷ്ണുതയും സ്നേഹപൂര്‍ണമായ സഹവര്‍ത്തിത്വവും ഗുണകാംക്ഷയും ഒരു ബഹുമതസമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് അനിവാര്യമാണെന്നാണ് ഈ സൂക്തം പഠിപ്പിക്കുന്നത്. മത-ഭാഷ-സംസ്‌കാര വൈവിധ്യങ്ങള്‍ ഏതു സമൂഹത്തിലും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക സ്വാഭാവികമാണ്. എന്നാല്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന ഈ സമീപനം സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കും. ഏകദൈവ വിശ്വാസം അടിസ്ഥാനാദര്‍ശമായി സ്വീകരിച്ച ഇസ്‌ലാം അന്യമതങ്ങളോട് സ്വീകരിക്കുന്ന സമീപനം ശ്രദ്ധേയമാണ്. ''അല്ലാഹുവിനു പുറമെ അവര്‍ പ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്'' (വി.ഖു 6:108). തിന്മയ്‌ക്കെതിരെയുള്ള മുന്‍കരുതലാണിത്. തന്റെ ആദര്‍ശത്തെ വസ്തുനിഷ്ഠമായി വിമര്‍ശിക്കുന്നത് ആരും സഹിക്കും. എന്നാല്‍ തന്റെ വിശ്വാസത്തെ ശകാരിക്കുന്നത് സഹിക്കില്ല.
മതസ്വാതന്ത്ര്യവും സുരക്ഷിതത്വവും നല്‍കുന്നവര്‍ക്ക് ചെയ്തുകൊടുക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിച്ച നന്മ, പ്രവാചകന്‍ പല രൂപത്തില്‍ പഠിപ്പിച്ചിട്ടുണ്ട്. സത്യവിശ്വാസം പൂര്‍ണമാകണമെങ്കില്‍ മുസ്‌ലിംകളില്‍നിന്ന് അവരുടെ അയല്‍വാസികള്‍ നിര്‍ഭയരാകണം, അയല്‍ക്കാരന്‍ ഏതു മതക്കാരനായാലും ശരി അവന്റെ പട്ടിണിമാറ്റണം, അവനെ അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത് എന്നിവ അവയില്‍ ചിലതാണ്.
മേല്‍പറഞ്ഞ കാര്യങ്ങള്‍ ഒരു പ്രോത്സാഹനം എന്ന നിലയ്ക്കല്ല; ചെയ്തില്ലെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷക്കര്‍ഹരാകും എന്ന നിലയ്ക്കാണ് കല്പിക്കപ്പെട്ടിട്ടുള്ളത്. തനിക്കു തന്റെ മതം പ്രിയപ്പെട്ടതായതുപോലെ അന്യര്‍ക്ക് അവരുടെ മതവും ഇഷ്ടപ്പെട്ടതാണ് എന്ന് ചിന്തിച്ചാല്‍, അവരുടെ മതത്തില്‍ ആശയവൈകല്യങ്ങള്‍ ഉണ്ടെന്നറിഞ്ഞുകൊണ്ടുതന്നെ അവരെ സ്നേഹിക്കാന്‍ മുസ്‌ലിമിനു കഴിയും. ''നീ നാട്ടില്‍ കുഴപ്പത്തിനു മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നില്ല.'' (വി.ഖു - 28:77). ശാന്തമായ ഒരു സാമൂഹിക വ്യവസ്ഥ ഖുര്‍ആനിന്റെ വിഭാവനയില്‍പ്പെട്ടതാണ്.


നമസ്‌കാര സമയം: സുബ്ഹി - 5.00, ളുഹര്‍ - 12.23,
അസര്‍ - 3.39, മഗ്‌രിബ് -6.23, ഇശാഅ് - 7.34



MathrubhumiMatrimonial