ഇതാണ് ഗ്രന്ഥം

Posted on: 22 Sep 2008

ഡോ. ഹുസൈന്‍ രണ്ടത്താണി



''ഇതാണ് ഗ്രന്ഥം. ഇതില്‍ സംശയമില്ല. ഭക്തന്മാര്‍ക്കിത് വഴികാട്ടിയാണ്. അഭൗതിക കാര്യങ്ങളില്‍ അവര്‍ വിശ്വസിക്കും. നിസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കും. നാം നല്‍കിയതില്‍നിന്ന് ചെലവഴിക്കുകയും ചെയ്യും.'' ഖുര്‍ആന്‍ 2/2,3.
പ്രവാചകന്‍ മുഹമ്മദ് നബിക്ക് ഇരുപത്തിമൂന്ന് വര്‍ഷക്കാലം ലഭിച്ച ദൈവിക വെളിപാടുകളുടെ സമാഹാരമാണ് ഖുര്‍ആന്‍. വായിക്കപ്പെടുന്നത് എന്നാണ് ഖുര്‍ആന്‍ എന്ന പദത്തിനര്‍ത്ഥം. ക്രിസ്തുവര്‍ഷം 610ല്‍ മുഹമ്മദ്‌നബി മക്കയിലെ ഹിറാമലയിലുള്ള ഗുഹയില്‍ ഏകനായി ധ്യാനമനുഷ്ഠിക്കവേയാണ് ആദ്യ വെളിപാടുണ്ടാവുന്നത്. ജിബ്‌രീല്‍ എന്ന മാലാഖ പ്രവാചകനോട് വായിക്കാന്‍ നിര്‍ദേശിച്ചു. അറിയില്ലെന്നു പറഞ്ഞപ്പോള്‍ മാലാഖ നപ്രവാചകനെ ശക്തമായി ആലിംഗനം ചെയ്തു. അപ്പോള്‍ തിരുനബി വായിച്ചുതുടങ്ങി. ''രക്തപിണ്ഡത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ നാമത്തില്‍ വായിക്കൂ. അത്യുദാരനാണ് നിന്റെ നാഥന്‍. പേനകൊണ്ട് പഠിപ്പിച്ചവനാണ്. മനുഷ്യനെ അറിയാത്തത് പഠിപ്പിച്ചവന്‍''- 96/1-5. ഇതാണ് ആദ്യവചനം.
ക്രിസ്തുവര്‍ഷം 610ലാണ് ആദ്യവെളിപാടുണ്ടായത്. ഇരുപത്തിമൂന്നുവര്‍ഷം ഇത് തുടര്‍ന്നു. ഇക്കാലത്തിനിടയ്ക്ക് 6236 വചനങ്ങള്‍ വെളിപാടുകളായി വന്നു. ഇവയെ മുപ്പത് ഭാഗങ്ങളായും 114 അധ്യായങ്ങളായും ക്രോഡീകരിച്ചിരിക്കുന്നു. 77,934 പദങ്ങളും 323,621 അക്ഷരങ്ങളും ഇതുള്‍ക്കൊള്ളുന്നു. വിശ്വാസകാര്യം മുതല്‍ ഒരു മനുഷ്യന്‍ മാനവനായിത്തീരാനുള്ള ഭക്തിമാര്‍ഗങ്ങളാണ് ഗ്രന്ഥത്തിന്റെ ഇതിവൃത്തം. പ്രവാചകന്റെ മക്കാവാസക്കാലത്ത് അവതരിച്ച അധ്യായങ്ങള്‍ വിശ്വാസ കാര്യങ്ങള്‍ക്കാണ് ഊന്നല്‍കൊടുക്കുന്നത്. ഈ അധ്യായങ്ങള്‍ തൊണ്ണൂറോളം വരും. മദീനാവാസക്കാലത്തെ അധ്യായങ്ങള്‍ കര്‍മ്മങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.
പഴയ നിയമത്തില്‍ പരാമര്‍ശിക്കുന്ന മിക്ക പ്രവാചകന്മാരെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നു. പുതിയ നിയമത്തിലെ സകരിയ, യൂനസ്(ജോന), ഈസാ (യേശു), മര്‍യം തുടങ്ങിയവരെക്കുറിച്ചും വിശദമാക്കുന്നു. അറേബ്യന്‍ ചരിത്രവുമായി ബന്ധപ്പെട്ട പ്രവാചകരെക്കുറിച്ചും ഗുണപാഠങ്ങളുണ്ട്. ഗ്രന്ഥത്തിന്റെ സാര്‍വ്വലൗകികതയും ദൈവനിയുക്തമായ ഏകത്വവും ഇത് ബോധ്യപ്പെടുത്തുന്നു. നാല് വേദങ്ങളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു: തൗറാത്(തോറ), സബൂര്‍(സാംസ്), ഇഞ്ചീല്‍(ഇവാഞ്ചല്‍), ഖുര്‍ആന്‍ എന്നിവ. ആദ്യത്തെ മൂന്ന് വേദങ്ങളുടെ പൂര്‍ത്തീകരണമായാണ് ഖുര്‍ആന്‍ ഗണിക്കപ്പെടുന്നത്. ഇതിനു പുറമേ വേറെയും വെളിപാടുകളുണ്ട്. എല്ലാ വെളിപാടുകളുടെയും ആത്യന്തികലക്ഷ്യം ഒന്നുതന്നെയാണ്. പ്രവാചകന്മാരുടെ അധ്യാപനങ്ങള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല(2/136).
ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണ്. പുറമേ മുസല്‍മാന്റെ എല്ലാ പ്രാര്‍ത്ഥനകളും ഖുര്‍ആനിക വചനങ്ങള്‍ തന്നെയാണ്. പ്രവാചകന്‍ പറഞ്ഞു- ''ഖുര്‍ആന്‍ പാരായണം, ഏറ്റവും നല്ല ദൈവികസേവനമാണ്'' ഖുര്‍ആന്‍ വായിച്ചുകൊണ്ട് ഹൃദയത്തിന്റെ തുരുമ്പ് മാറ്റുവാന്‍ പ്രവാചകന്‍ ഉപദേശിച്ചു. കാരണം സത്കര്‍മ്മങ്ങള്‍ ചെയ്യാന്‍ വേദം നിരന്തരം മനുഷ്യന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കും. ചരിത്രസംഭവങ്ങള്‍ മനുഷ്യന്റെ കണ്ണുതുറപ്പിക്കും. ദൈവത്തിന്റെ സ്നേഹവചനങ്ങള്‍ മനസ്സിന് കുളിരുപകരം. ഇപ്രകാരത്തില്‍ മോക്ഷപ്രാപ്തിക്ക് ശ്രമിക്കുന്നില്ലായെങ്കില്‍ ഭയാനക ശിക്ഷകളിലൂടെ വേദം മനുഷ്യനെ ഭയപ്പെടുത്തിക്കൊണ്ടിരിക്കും. ഒന്നുകൊണ്ടും സത്കര്‍മിയാകാത്തവന് നിത്യനരകമായിരിക്കും ഫലമെന്ന് ഖുര്‍ആന്‍ താക്കീതു നല്‍കുന്നു.



MathrubhumiMatrimonial