തള്ളപ്പക്ഷിയും കുഞ്ഞിക്കിളികളും

Posted on: 22 Sep 2008

മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍



''നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു, നിങ്ങള്‍ അവനെയല്ലാതെ ആരാധിക്കരുത്, മാതാപിതാക്കളോട് നന്നായി പെരുമാറണം, അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്റെ കൂടെയുണ്ടെങ്കില്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. അവരെ അകറ്റിക്കളയുകയും അരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക. അവര്‍ക്ക് കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് വിരുത്തിക്കൊടുക്കുക. നാഥാ! കുട്ടിക്കാലത്ത് അവര്‍ എന്നെ പോറ്റി വളര്‍ത്തിയതുപോലെ നീ അവര്‍ക്ക് കാരുണ്യം ചൊരിയേണമേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുക.'' (അല്‍ ഇസ്‌റാഅ്: 23, 24)
മനുഷ്യര്‍ തങ്ങള്‍ക്ക് ജന്മം നല്‍കിയ അച്ഛനമ്മമാരോട് വര്‍ത്തിക്കേണ്ടതെങ്ങനെയെന്ന് ചുരുങ്ങിയ വാക്യങ്ങളില്‍ സംഗ്രഹിച്ച വചനമാണിത്. സ്രഷ്ടാവായ ദൈവത്തോടാണ് മനുഷ്യരുടെ പ്രഥമ കടപ്പാട്. അതൊന്നിച്ചുതന്നെ മാതാപിതാക്കളോടുള്ള ബാധ്യതയും ചേര്‍ത്തു പറയുക വഴി, അവരുടെ മഹത്ത്വം ഉയര്‍ത്തിയിരിക്കുകയാണ് അല്ലാഹു. 'കണ്‍കണ്ട ദൈവങ്ങള്‍' എന്ന് മാതാപിതാക്കളെക്കുറിച്ച് ഭാഷയില്‍ ആലങ്കാരികമായി പറയാറുണ്ടല്ലോ. എന്നാല്‍, മാതാപിതാക്കള്‍ അന്യായത്തിന് നിര്‍ബന്ധിക്കുന്നുവെങ്കില്‍ വഴങ്ങേണ്ടതില്ലെന്ന് 'ലുഖ്മാന്‍' അധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സ്വന്തം അച്ഛനമ്മമാര്‍ക്കെതിരാണെങ്കിലും നീതിയുടെ പക്ഷത്തുനിന്ന് പിന്തിരിയാന്‍ പാടില്ലെന്ന് മറ്റു സ്ഥലങ്ങളിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
വാര്‍ധക്യകാലത്താണ് മനുഷ്യര്‍ മാനസികവും ശാരീരികവുമായി ഒറ്റപ്പെടുന്നത്. അതുവരെ കൈകാര്യകര്‍ത്താക്കളുടെ ഭാഗം അഭിനയിച്ചവര്‍ വാര്‍ധക്യത്തോടെ ആവശ്യക്കാരായിത്തീരുന്നു. ആവശ്യം വിധേയത്വമനസ്സ് സൃഷ്ടിക്കുക സ്വാഭാവികം. ഈ ഘട്ടത്തില്‍, മാതാപിതാക്കളോട് അയവുള്ള രീതിയില്‍, അനുഭാവത്തോടെ ഇടപെടേണ്ടത് അവകാശമായി വകവെച്ചുകൊടുക്കുകയാണ് ഖുര്‍ആന്‍. അച്ഛനമ്മമാര്‍ സ്നേഹത്തിനു വേണ്ടി മക്കള്‍ക്കു മുമ്പില്‍ യാചിക്കേണ്ട ഗതി വരരുതെന്ന നിര്‍ബന്ധമാണ് ഈ ശാസനയിലുള്ളത്. വൃദ്ധരായ മാതാപിതാക്കളുടെ വാര്‍ധക്യസഹജമായ അവശതകള്‍ മുതിര്‍ന്ന മക്കളിലും പേരക്കുട്ടികളിലും നീരസമുളവാക്കുമ്പോള്‍ അവരുടെ അഭിമാനത്തിന് മുറിവേല്പിക്കുന്ന 'ഛെ' എന്ന വാക്കുപോലും ഉച്ചരിക്കരുതെന്ന് ഖുര്‍ആന്‍ ശക്തമായി ഉണര്‍ത്തുന്നു. മാതാപിതാക്കളുടെ സ്വത്തിലും അനന്തരാവകാശത്തിലും ആഗ്രഹം വെച്ചുള്ള യാന്ത്രികസ്നേഹം ദൈവം പരിഗണിക്കുകയില്ല. ആത്മാര്‍ഥമായ ഹൃദയബന്ധത്തില്‍ നിന്നൂറിവരുന്ന അലിവായിരിക്കണം ആ സ്നേഹത്തിന്റെ ചേരുവ. അതാണ്, സൂക്തത്തിന്റെ ഒടുവില്‍ പ്രതിപാദിച്ച മനോഹരമായ പ്രാര്‍ഥന. 'വിനയത്തിന്റെ ചിറക്' എന്ന ലാക്ഷണികപ്രയോഗത്തില്‍, കൊക്കുരുമ്മി കുഞ്ഞിക്കിളിയെ സ്വന്തം ചിറകിനുള്ളിലേക്ക് ചേര്‍ത്തുനിര്‍ത്തുന്ന തള്ളക്കിളിയുടെ സ്നേഹാര്‍ദ്രതയാണ് ഉപമിക്കപ്പെട്ടത്. തള്ളക്കിളിയുടെ സ്ഥാനത്ത് മക്കളും കുഞ്ഞിക്കിളികളുടെ സ്ഥാനത്ത് മാതാപിതാക്കളും!




MathrubhumiMatrimonial