goodnews head

പോലീസിന്റെ ജനകീയമുഖം: പൂമണിക്ക് ഇരുട്ടിന്റെ ലോകത്തുനിന്ന് മോചനം

Posted on: 16 Sep 2008


പയ്യന്നൂര്‍: മാനസികാസ്വാസ്ഥ്യത്തോടൊപ്പം രോഗംതളര്‍ത്തിയ ശരീരവുമായി മൂന്നുവര്‍ഷമായി ഇരുട്ടറയില്‍ നരകജീവിതം നയിച്ച യുവതിക്ക് പോലീസ് സഹായത്തില്‍ പുതുലോകം തുറന്നുകിട്ടി. കോറോം മുതിയലത്തെ കുഞ്ഞിപൊയിലിലെ പുളുക്കൂല്‍ യശോദയുടെ 35കാരിയായ മകള്‍ പൂമണിക്കാണ് ജനകീയ പോലീസിന്റെ സഹായത്താല്‍ മോചനമായത്. വാര്‍ധക്യം ബാധിച്ച അമ്മയുമൊന്നിച്ച് 13 വര്‍ഷമായി പൂമണി രോഗവുമായി കഴിയുകയായിരുന്നു.

മാനസികവിഭ്രാന്തിയും അപസ്മാരവും വര്‍ധിച്ചതോടെ യശോദയ്ക്ക് പുറത്തുപോകാന്‍ കഴിയാതെയായി. ആദ്യമൊക്കെ നാട്ടുകാര്‍ സഹായത്തിനെത്തിയെങ്കിലും ക്രമേണ ആരുമില്ലാതെയായി.

പയ്യന്നൂര്‍ പോലീസ്‌സ്റ്റേഷനില്‍ നടപ്പിലാക്കിവരുന്ന ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ബീറ്റ് ഓഫീസര്‍ പി.വി.നാരായണന്‍ ഗൃഹസന്ദര്‍ശനം നടത്തിയപ്പോഴാണ് പൂമണിയുടെ ഇരുളടഞ്ഞ ജീവിതം ശ്രദ്ധയില്‍പ്പെട്ടത്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെയും നാട്ടുകാരുടെയും സഹായത്തില്‍ ചികിത്സാ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ പോലീസ് നാട്ടുകാരുടെ സഹായത്താല്‍ പൂമണിയെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് മാറ്റി. പോലീസുകാരനായ കെ.സാജനും നാട്ടുകാരായ എം.വി.ദാമോദരന്‍, കടാങ്കോട് രാഘവന്‍, ടി.വി.നാരായണന്‍ എന്നിവരും ഒന്നിച്ചുണ്ടായിരുന്നു. സി.ഐ. വി.എം.അബ്ദുള്‍വഹാബ്, എസ്.ഐ. എം.പി.രാജേഷ്, തളിപ്പറമ്പ് ഡിവൈ.എസ്.പി. എന്നിവരുടെ സഹായവും പൂമണിയുടെ ചികിത്സയ്ക്ക് തുണയായി.

 

 




MathrubhumiMatrimonial