goodnews head

മുന്‍മന്ത്രിയുടെ മകന്‍, പണി പത്രവില്‌പന

Posted on: 29 Jan 2008


മുസാഫര്‍പുര്‍: ഉദയ്പ്രകാശ് ഗുപ്തയുടെ ദിവസം തുടങ്ങുന്നത് രാവിലെ 4.30ന്. പത്രങ്ങളുടെ കെട്ടുമായി തന്റെ സൈക്കിളില്‍ നഗരം ചുറ്റുന്ന 50 കവിഞ്ഞ ഉദയ്പ്രകാശ് വൈകുന്നേരംവരെ അലഞ്ഞു തിരിഞ്ഞാല്‍ 200-ഓളം പത്രങ്ങള്‍ വിറ്റുപോകും. മഴയായാലും വെയിലായാലും അദ്ദേഹത്തിന്റെ ദിനചര്യയില്‍ മാറ്റമില്ല.

എന്നാല്‍, മറ്റു പത്രവില്പനക്കാരില്‍നിന്ന് വ്യത്യസ്തനാണ് ഉദയ്പ്രകാശ്. അദ്ദേഹത്തിന്റെ ചരിത്രം നോക്കുക: 1960-കളില്‍ ബിഹാറില്‍ കര്‍പ്പൂരി താക്കൂറിന്റെ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയായിരുന്നുഅച്ഛന്‍. അക്കാലത്ത്, ബിഹാറിലെ പ്രശസ്ത സ്ഥാപനത്തില്‍ നിന്ന് ബിരുദവും ഐ.ടി.ഐ.യില്‍നിന്ന് മൂന്നുവര്‍ഷത്തെ മെക്കാനിക്ക് ബിരുദവും. എന്നിട്ടും ബിഹാര്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ മെക്കാനിക്കിന്റെ ജോലി വാങ്ങിക്കൊടുക്കാന്‍ അച്ഛനായ മന്ത്രി തയ്യാറായില്ല.

മന്ത്രിമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെല്ലാം ഉന്നത ജോലിയും ഉയര്‍ന്ന ജീവിതസൗകര്യവുമൊന്നും ഒട്ടും അത്ഭുതമല്ലാത്ത ഇക്കാലത്താണ് ഉദയ് പ്രകാശ് സ്വന്തം വഴിയിലൂടെ ജീവിതം ചവിട്ടിനീക്കുന്നുത്.

മെക്കാനിക്ക് ബിരുദത്തിനു ശേഷം ബിഹാര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ (ബി.എസ്.ആര്‍.ടി.സി.) ജോലിക്ക് ശ്രമിച്ചെങ്കിലും കൈക്കൂലി കൊടുക്കാനില്ലാത്തതിനാല്‍ സര്‍ക്കാര്‍ ജോലി സ്വപ്നമായെന്ന് അദ്ദേഹം പറയുന്നു.
പിന്നീട് ഒരു ഗാരേജില്‍ മെക്കാനിക്ക് ആയി. അതില്‍നിന്നുള്ള വരുമാനം കുടുംബം പുലര്‍ത്താന്‍ തികയാതായതോടെയാണ് പത്രവിതരണത്തിലെത്തിയത്.

''ഞാന്‍ ഈ ജോലിയില്‍ സംതൃപ്തനാണ്. ഇപ്പോള്‍ എന്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കുകയാണെന്റെ ജീവിതലക്ഷ്യം.'' അദ്ദേഹത്തിന്റെ മകന്‍ ഡല്‍ഹിയില്‍ എം.സി.എ. വിദ്യാര്‍ഥിയാണ്. മകള്‍ ബിഹാറിലെ കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കി. മറ്റൊരു മകള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.

 

 




MathrubhumiMatrimonial