വാനില്‍ പൂരപ്രഭ, സാമ്പിളില്‍ കരിമരുന്നിന്‍ സൂര്യശോഭ

Posted on: 11 May 2011


തൃശ്ശൂര്‍: തേക്കിന്‍കാടിന്‍റ മാനം ഇനിയുള്ള രണ്ട് രാവുകളില്‍ പൂരതാരകങ്ങള്‍ക്ക് മാത്രം. നക്ഷത്രങ്ങള്‍ കരിമരുന്നിന്റെ പ്രഭയ്ക്ക് വഴിമാറി. പൂരങ്ങളുടെ പൂരത്തിന് ഒരു നാള്‍ ബാക്കിനില്‍ക്കെ സാമ്പിള്‍ വെടിക്കെട്ടിന്റെ സന്ധ്യവിരിഞ്ഞു. തിരുവമ്പാടി, പാറമേക്കാവ് ദേശങ്ങള്‍ വടക്കുംനാഥനെ സാക്ഷിയാക്കി കരിമരുന്നിന്‍റ ചമയങ്ങളില്‍ ചിലതുമാത്രം കാഴ്ചവെച്ചു. തട്ടകക്കാര്‍ക്കും വിരുന്നുകാര്‍ക്കും മനംനിറഞ്ഞു. ഇനി പൂരത്തിന്‍പുലരിയില്‍ കലവറയില്‍ ബാക്കിവെച്ചതു കാണാന്‍ എത്തുമെന്ന പ്രതീക്ഷയില്‍ കമ്പക്കെട്ടിന്റെ ആരാധകര്‍ നാട്ടുവഴികളിലേക്ക് വിടപറഞ്ഞു.

സാമ്പിള്‍ വെടിക്കെട്ടിന് ആദ്യം തിരികൊളുത്തിയത് തിരുവമ്പാടിയാണ്. ശ്രീമൂലസ്ഥാനത്തിന് ഇടതുവശത്ത് മണ്ണിലൊളിപ്പിച്ച കരിമരുന്നിന്‍ചെപ്പുകളിലേക്ക് തീപകര്‍ന്ന വേളയില്‍ ജനം വര്‍ണ്ണക്കൂട്ടിലേക്ക് മിഴിനട്ടു. ഗുളികകള്‍ രസച്ചരടിന് വഴിതുറന്നു. ഗുണ്ട്, കുഴിമിന്നല്‍, ഡൈന എന്ന ക്രമത്തില്‍ ഒന്നൊന്നായി വന്നെത്തി.

നടുവില്‍ ചുവപ്പും ഇതളുകളായി പച്ചയും നിറച്ച അമിട്ടിന്‍പുതുമയില്‍ ജനം ഇളകി. പോരാ എന്നു തോന്നിച്ച വേളയില്‍ അഞ്ചെണ്ണംകൊണ്ട് അവര്‍ മതിയാക്കി. ചാന്ദ്രയാന്‍ എന്ന് ഓമനപ്പേരിട്ട വിഭവം ഇനി കാണാന്‍ രണ്ടു നാള്‍ കാക്കണം. സൗരയൂഥത്തിന്റെ മാതൃകയില്‍ വന്ന കരിമരുന്നിന്‍വൃത്തരൂപങ്ങള്‍ മറ്റൊരു രസമായി. 21 വൃത്തങ്ങളില്‍ പ്രകാശഗോളങ്ങള്‍ ചുറ്റിക്കളിച്ചപ്പോള്‍ പൂരം കാണാന്‍ വന്ന പുതുതലമുറ കണ്ണിമയ്ക്കാതെ കാത്തുനിന്നു.

പാറമേക്കാവിന്റെ മറുപടിയും തകര്‍പ്പനായി. അമിട്ടില്‍ പത്തുനിലകള്‍ വരെ കാത്തുവെച്ചത് കാലങ്ങള്‍ക്കുശേഷമുള്ള വിരുന്നായി. നിലയമിട്ടിലെ തട്ടുകള്‍ വെവ്വേറെ നിറങ്ങളില്‍ ആകാശവലയങ്ങള്‍ ഒരുക്കി. പഴയകാലത്തെ നമ്പരുകളില്‍ ഒന്നായ തെങ്ങോല, വര്‍ഷങ്ങള്‍ക്കു പിന്നിലേക്കുള്ള മടക്കയാത്രയായി.

ഇരുപക്ഷവും 101 വീതം അമിട്ടുകള്‍ ഒരുക്കിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി സാമ്പിളിന് റെക്കോഡ് ജനക്കൂട്ടമാണ് റൗണ്ട് നിറഞ്ഞെത്തിയത്.




MathrubhumiMatrimonial