കല്ലാര്‍ കടന്ന് വരയാടുകളുടെ മേച്ചില്‍പ്പുറങ്ങളിലേക്ക്‌

Posted on: 12 Aug 2008


തലസ്ഥാനത്തുനിന്ന് കല്ലാറിലേക്കും പൊന്മുടിയിലേക്കും വരുന്ന സഞ്ചാരികളില്‍ അധികമാരും പുഴയ്ക്കപ്പുറമുള്ള വരയാടുകളുടെ മേച്ചില്‍പ്പുറങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. വെറുമൊരു ഉല്ലാസയാത്ര ലക്ഷ്യമിടുന്നവര്‍ക്ക് വരയാട്ടുമൊട്ടയെന്ന മലമേട് അപ്രാപ്യമാണുതാനും. വനത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാനും വനയാത്രയുടെ സാഹസികത ആസ്വദിക്കാനും മനസ്സുള്ളവര്‍ക്ക് ഇവിടേക്ക് കടന്നുവരാം.

സംരക്ഷിത വന്യ ജീവിയായ വരയാടുകളുടെ തെക്കന്‍ കേരളത്തിലെ ആവാസകേന്ദ്രമാണ് പാലോട് വനം റെയിഞ്ചിനുകീഴിലുള്ള പൊന്മുടിയിലെ വരയാട്ടുമൊട്ട. ഇവിടെയെത്താനുള്ള പല മാര്‍ഗങ്ങളിലൊന്ന് കല്ലാര്‍ വഴിയുള്ളതാണ്. തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട്, വിതുര വഴി 45 കിലോമീറ്റര്‍ സഞ്ചരിച്ച് കല്ലാര്‍ ഗോള്‍ഡന്‍വാലിയിലെത്താം. ഇവിടെനിന്ന് വന സംരക്ഷണസമിതിയുടെ ഗൈഡിനൊപ്പം കാടിന്റെ ഉള്ളറകളിലേക്ക്.

കല്ലാര്‍ പുഴയ്ക്കക്കരെ മൊട്ടമൂട് ആദിവാസി ഊരുവരെ മാത്രമേ വാഹനങ്ങള്‍ പോകൂ. തുടര്‍ന്ന് കാല്‍നടയാത്രയായതിനാല്‍ അധികം ഭാരമുള്ള സാധനങ്ങള്‍ കൂടെ കരുതരുത്. മൊട്ടമൂട് ദൈവക്കല്ലിലെ ബാലന്‍കാണിയുടെ വീട് കഴിഞ്ഞാല്‍പ്പിന്നെ വരയാട്ടുമൊട്ടയ്ക്ക് താഴെയുള്ള കാവല്‍പ്പുരയില്‍ മാത്രമേ മനുഷ്യവാസമുള്ളൂ. ദൈവക്കല്ലില്‍ നിന്ന് കുത്തനെയുള്ള കയറ്റം ഏതൊരു സഞ്ചാരിക്കും വെല്ലുവിളിയാണ്. ഭാഗ്യമുണ്ടെങ്കില്‍ ഇടയ്ക്ക് കാട്ടുപോത്തുകള്‍ മേയുന്നതു കാണാം.

നമ്മുടെ കാടുകളില്‍ ഏറെ പരിചിതമല്ലാത്ത സസ്യമായ ചെറു ഈന്തപ്പന നിറയെയുള്ള 'ഈന്തന്‍കാര്' എത്തുമ്പോള്‍ കുറച്ചുനേരം വിശ്രമിക്കാം. സീസണാണെങ്കില്‍ ഈന്തപ്പഴം ഭക്ഷിക്കുകയുമാവാം. തളര്‍ച്ചയ്ക്ക് ആശ്വാസമേകാന്‍ ഇവിടെ ഇളങ്കാറ്റുണ്ട്. പിന്നെയും കുറച്ച് നടന്നാലേ വട്ടക്കാട് നീര്‍ച്ചോലയിലെത്തൂ. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചര്‍മാരുടെ കാവല്‍പ്പുരയും സര്‍ക്കാര്‍ മൊട്ടയെന്ന പുല്‍മേടും ഇതിനടുത്താണ്. ഇവിടെയും വരയാടുകള്‍ മേയാനെത്താറുണ്ട്. മുമ്പില്‍ കോട്ടപോലെ കാണാം വരയാട്ടുമൊട്ട. ഇനിയാണ് യഥാര്‍ഥ കയറ്റം.

ശരീരത്തിന്റെയും മനസ്സിന്റെയും ഏകാഗ്രത ആവശ്യമുള്ളതാണ് പാറക്കെട്ടിലുടെ മുകളിലേക്കുള്ള യാത്ര. ഗൈഡിനെ പൂര്‍ണമായി അനുസരിക്കണം. യാത്രാ സംഘത്തില്‍ കുട്ടികളെ ഒഴിവാക്കുന്നതാണ് നല്ലത്. പയ്യപ്പയ്യെയുള്ള മലകയറ്റത്തിനൊടുവില്‍ എവറസ്റ്റ് കീഴടക്കിയ സന്തോഷവുമായി വരയാട്ടുമൊട്ടയുടെ നെറുകെയില്‍. അതിരാവിലെ കല്ലാറില്‍നിന്ന് യാത്ര തിരിക്കാനായാല്‍ 11 മണിയോടെ ലക്ഷ്യം കാണാം. ശബ്ദമുണ്ടാക്കാതിരുന്നാലേ വരയാടുകള്‍ മേയുന്നത് കാണാനാവൂ.

അന്നുതന്നെ മടങ്ങണമെന്നുള്ളവര്‍ മൂന്നു മണിയോടെ മലയിറങ്ങണം. ഒരു ദിവസം മലമുകളില്‍ തങ്ങാനാഗ്രഹിക്കുന്നവര്‍ ചൂളം കുത്തുന്ന ശീതക്കാറ്റിനെ പ്രതിരോധിക്കാന്‍ വേണ്ടവ കരുതുകയും വേണം. ആദിവാസികളുടെ ആരാധനാമൂര്‍ത്തിയായ പൊന്മുടി ശാസ്താവ് കുടിയിരിക്കുന്ന മണച്ചാല ക്ഷേത്രം വരയാട്ടുമൊട്ടയ്ക്കടുത്താണ്. ബ്രിട്ടീഷുകാര്‍ പണിത ചുവരുകള്‍ ഇവിടെ കാണാം. ഒരാഴ്ചയെങ്കിലും മഴയില്ലാതിരുന്നാലെ ഏതൊരു വനയാത്രയും വിജയിക്കൂ. യാത്രയ്ക്ക് മുമ്പ് ബന്ധപ്പെടേണ്ട പാലോട് വനം റെയ്‌ഞ്ചോഫീസിലെ ഫോണ്‍; 0472-2842122. ്

ആര്‍.എസ്.ശ്രീരാജ്‌



MathrubhumiMatrimonial