കോഴിക്കോടിന് അഞ്ചാം തവണയും കിരീടം

Posted on: 23 Jan 2011


കോട്ടയം: അക്ഷരനഗരിയില്‍ കലയുടെ വസന്തോത്സവം അവസാനിച്ചു.അന്‍പത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണു. ആറുദിവസം 17 വേദികളിലായാണ് കൗമാരകേരളത്തിന്റെ കലാമികവ് മാറ്റുരയ്ക്കപ്പെട്ടത്.

കലോത്സവത്തില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും കോഴിക്കോട് ജില്ല കിരീടം ചൂടി. 819 പോയിന്റാണ് കോഴിക്കോട് നേടിയത്. രണ്ടാം സ്ഥാനം തൃശ്ശൂരിനാണ്. 776 പോയിന്റ്. 767 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തും 763 പോയിന്റുമായി പാലക്കാട് നാലാമതുമെത്തി. അഞ്ചാംസ്ഥാനം എറണാകുളത്തിനാണ്. ആതിഥേയരായ കോട്ടയം ആറാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് ആണ് ഓവറോള്‍ ചാമ്പ്യന്മാരായത്. ഇടുക്കി കുമാരമംഗലം എം.കെ.എന്‍ എം.എച്ച്.എസ് ആണ് രണ്ടാംസ്ഥാനത്ത്.

ഹയര്‍ സെക്കന്‍ഡറിയില്‍ ഒന്നാമതും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാമതും എത്തിയാണ് ദുര്‍ഗ എച്ച്എസ്എസ് ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂര്‍ ആണ് ഒന്നാമത്.

പ്രധാന വേദിയായ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ സമാപനസമ്മേളനം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി എം.എ. ബേബി അധ്യക്ഷനായിരുന്നു. ഗാനഗന്ധര്‍വന്‍ യേശുദാസ് സ്വര്‍ണ്ണക്കപ്പ് കൈമാറി. തുടര്‍ന്ന്് അടുത്ത കലോത്സം നടക്കുന്ന തൃശ്ശൂരിന് പതാക കൈമാറി.

പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന സാംസ്‌കാരിക ഘോഷയാത്രയും ഇന്ന് നടത്തി.



MathrubhumiMatrimonial