ഭഗവദ് ഗീതയില്‍ മികവ്,മേല്‍ശാന്തിയുടെ മകള്‍ക്ക് മാപ്പിളപ്പാട്ടിലും നേട്ടം

Posted on: 23 Jan 2011


കോട്ടയം: സഹസ്രനാമം ജപിക്കുകയും മുറ്റത്ത് കോലമെഴുതുകയും ചെയ്യുന്ന പാര്‍വ്വതിക്ക് മാപ്പിളപ്പാട്ടും വഴങ്ങും. വെറുതെയങ്ങ് പാടാനല്ല, മത്സരിച്ചാല്‍ മികവു കാട്ടാനും പാര്‍വ്വതിക്ക് കഴിയും.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏ ഗ്രേഡ് നേടി പാര്‍വ്വതി നല്ലൊരു മാപ്പിളകലാകാരിയായി.ക്ഷേത്രം മേല്‍ശാന്തിയായ അച്ഛനും ശാസ്ത്രീയസംഗീതം പഠിച്ചിട്ടുള്ള അമ്മയ്ക്കും സന്തോഷ നിമിഷം.ഭഗവദ് ഗീതാമത്സരത്തില്‍ വയനാട്ടില്‍ വിജയിയായ പാര്‍വ്വതിക്ക് ഇത് അപൂര്‍വ്വ നേട്ടം.

ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തില്‍ വന്ന മാനന്തവാടി എം ജി എം എച്ച് എസി ലെ പീ എം പര്‍വ്വതി മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ നിലയ്ന്തതില്‍ നബിയാരെ......എന്നതാണ് പാടിയത്. സംസ്‌കൃതം പഠിച്ചിട്ടുള്ള പാര്‍വ്വതിക്ക് മാപ്പിളപ്പാട്ടില്‍ താല്‍പ്പര്യം വന്നത് യാദൃശ്ചികമായിട്ടാണ്. മാപ്പിളപ്പാട്ടു കേട്ടപ്പോള്‍ പഠിക്കണമെന്ന് തോന്നി. പക്ഷേ എന്തു ചെയ്യും.തമിഴ് ബ്രാഹ്മണരായ ഇവര്‍ക്ക് വീട്ടില്‍ തമിഴ് ആണ് സംസാരഭാഷ.തമിഴ് പോലെ അറബി വഴങ്ങുമോ. എന്തായാലും ശ്രമിക്കുക തന്നെയെന്ന് തീര്‍ച്ചയാക്കി. എരനെല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തിയായ അച്ഛന്‍ പീ എസ് മണികണ്ഠന്‍ പിന്‍തുണയുമായി രംഗത്തു വന്നു.

ഹാരിസ് വെള്ളമുണ്ടയെ ഗുരുവായി കിട്ടിയതോടെ പഠനം ഉഷാറായി .പിന്നെ മാപ്പിള കലകള്‍ അഭ്യസിക്കാന്‍ തുടങ്ങി.ഒപ്പനപ്പാട്ടും പഠിച്ചു.തിരുവാതിരപ്പാട്ടും കര്‍ണ്ണാടക സംഗീതവും മുഴങ്ങുന്ന വീട്ടില്‍ ഒപ്പനയുടെ മൊഞ്ചുള്ള ശീലുകളും മുഴങ്ങിത്തുടങ്ങി.
ജില്ലാകലോല്‍സവത്തില്‍ എല്ലാത്തിനും ഒന്നാമതായതോടെ ഉത്സാഹമായി.ഇപ്പോള്‍ 8 ാം ക്ലാസിലാണ് പഠിക്കുന്നത്.അമ്മ രാജേശ്വരിക്ക് ഒപ്പമാണ് കോട്ടയത്തു വന്നത്.



MathrubhumiMatrimonial