മാണിയ്ക്ക് മുന്‍പില്‍ കുഞ്ഞുമാണിയായി ശ്രീനാഥ്‌

Posted on: 23 Jan 2011


പാലാ: 'ശ്ശെടാ ഇതു കൊള്ളാമല്ലോ' എന്ന വിസ്മയത്തോടെ മാണിസാര്‍ ഇരുന്നപ്പോള്‍ ഭാര്യ കുട്ടിയമ്മ ചിരിനിര്‍ത്താന്‍ പാടുപെടുകയായിരുന്നു. പിന്നീട് രണ്ടുപേരും തോളത്തുതട്ടി എം.ടി. ശ്രീനാഥെന്ന പ്ലസ്ടു വിദ്യാര്‍ഥിയെ അഭിനന്ദിച്ചു. കെ.എം. മാണിയുടേതടക്കം ശബ്ദം അനുകരിച്ച് സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം മിമിക്രി മത്സരത്തില്‍ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടിയ ശ്രീനാഥ് മാണിസാറിനെ നേരില്‍ കാണാന്‍ ശനിയാഴ്ചയാണ് പാലായിലെ വീട്ടിലെത്തിയത്.
പഴശ്ശിരാജാ സിനിമയുടെ 200-ാം ദിനാഘോഷത്തില്‍ പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവര്‍ സംസാരിക്കുന്നതാണ് കലോത്സവത്തില്‍ ശ്രീനാഥ് അവതരിപ്പിച്ചത്. ഉഷാ ഉതുപ്പിനെ കൂടി സിനിമയില്‍ പങ്കെടുപ്പിക്കേണ്ടതായിരുന്നുവെന്ന പിണറായിയുടെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് 'ദീദി ഒരിക്കലും ബേജാറാവണ്ട, ദീദിയ്ക്കുവേണ്ടി ഒരു മെഗാ ഷോ തന്നെ ഒരുക്കുന്നുണ്ട്' എന്ന് മാണി ഉഷാഉതുപ്പിനെ ആശ്വസിപ്പിക്കുന്ന രംഗമായിരുന്നു അത്.
ഒടുവില്‍ മധുരവും ഡയറി അടങ്ങിയ സര്‍ക്കാരിന്റെ പഴ്‌സും നല്‍കി അഭിനന്ദിച്ചാണ് ശ്രീനാഥിനെ മാണി യാത്രയാക്കിയത്.
കണ്ണൂര്‍ ജില്ലയിലെ ചൊക്ലി രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ശ്രീനാഥ്. നാലാമത് തവണയാണ് സംസ്ഥാന കലോത്സവത്തില്‍ സമ്മാനം നേടുന്നത്.
തലശേരി പാലയാട് തങ്കാലയത്തില്‍ ബാബുവിന്റെയും എം.ടി. സുബിതയുടെയും മകനാണ് ശ്രീനാഥ്.



MathrubhumiMatrimonial