goodnews head

വായനക്കാരുടെ കാരുണ്യം: നിധിന്‍ ജീവിതത്തിലേക്ക് മടങ്ങുന്നു

Posted on: 09 Jan 2011


വായനക്കാരുടെ സ്‌നേഹപൂര്‍ണ്ണമായ കാരുണ്യം നിധിനെ ജീവിതത്തിലേക്ക് തിരിച്ച് വിളിക്കുന്നു. ഡിസംബര്‍ 28-ന് മാതൃഭൂമി ഓണ്‍ലൈന്‍ നിധിന്റെ ദുരന്തകഥ പ്രസിദ്ധപ്പെടുത്തിയിരുന്നു. അഞ്ചാംവയസ്സില്‍ രക്താര്‍ബുദം നിധിനെ തേടിയെത്തുകയായിരുന്നു. പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ കീമോതെറാപ്പികള്‍, മരുന്നുകള്‍.. ചെറുപ്രായത്തില്‍ വേദനയുടെ കടലില്‍ പിടയേണ്ടി വരിക..

ഇപ്പോള്‍ മജ്ജ മാറ്റിവെയക്കേണ്ട അവസ്ഥയിലാണ്. തമിഴ്‌നാട് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ് നിധിനിപ്പോള്‍. പന്ത്രണ്ട് ലക്ഷത്തോളം ചികില്‍സാച്ചെലവ് വരുന്ന ഈ ഓപ്പറേഷന്‍ സാമ്പത്തികപരാധീനത അനുഭവിക്കുന്ന നിധിന്റെ കുടുംബത്തിന് താങ്ങാനാവാത്തതായിരുന്നു. നിധിന്റെ അച്ഛന്‍ സത്യന്‍ തനിക്കുണ്ടായിരുന്ന സ്ഥലം വിറ്റിട്ടും ഓപ്പറേഷന് വേണ്ടുന്ന തുകയായില്ല. ബാക്കിതുക എങ്ങനെ സ്വരൂപിക്കണമെന്നറിയാതെ വിഷമിക്കുമ്പോഴാണ് മാതൃഭൂമി ഓണ്‍ലൈന്‍ നിധിന്റെ ജീവിതം അവതരിപ്പിക്കുന്നത്.

വാര്‍ത്തയറിഞ്ഞ പാടെ കേരളത്തിനകത്തും പുറത്തുമായുള്ള നിരവധിപേര്‍ സഹായഹസ്തവുമായി നിധിന് മുന്നിലേക്ക് വന്നു.നൂറ് രൂപ മുതല്‍ പതിനായിരം വരെ നിധിന് വേണ്ടി ഒഴുകിയെത്തുകയുണ്ടായി. പത്ത് ദിവസത്തിനകം അഞ്ച് ലക്ഷത്തിലധികം രൂപ നിധിനിലേക്കെത്തി. ഓപ്പറേഷന്‍ ചെയ്യാവുന്ന തുകയായിട്ടുണ്ടിപ്പോള്‍. ഏപ്രിലില്‍ ഓപ്പറേഷന്‍ നടക്കും.

വായനക്കാരുടെ അതിരുകളില്ലാത്ത സ്‌നേഹമോര്‍മ്മിക്കുമ്പോള്‍ നിധിന്റെ അച്ഛന്റെ കണ്ണുകള്‍ നിറയുന്നു, ദൈവത്തിന്റെ മനം നിറയുന്നു. നിധിനറിയില്ല ഒന്നും, തനിക്ക് ഇങ്ങനെയൊരസുഖമുണ്ടെന്നും പലയിടങ്ങളില്‍ നിന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ ഉണരുന്നുണ്ടെന്നും. ഒന്നും അവനറിയില്ല. ജീവിതത്തിന്റെ നിറവെളിച്ചത്തിലേക്ക് അവന്‍ ഏത്രയും പെട്ടെന്ന് നടന്നുതുടങ്ങട്ടെ. പ്രിയവായനക്കാര്‍ക്ക് മാതൃഭൂമിയുടേയും നിതിന്റെ കുടുംബത്തിന്റേയും സ്‌നേഹവും കടപ്പാടും അറിയിക്കുന്നു.

നിതിന്റെ ജീവിതം ഇവിടെ വായിക്കാം

 

 




MathrubhumiMatrimonial