goodnews head

ഒന്നരലക്ഷത്തിന്റെ കടംവീട്ടി ഉണ്ണികൃഷ്ണന്റെ വിജയക്കൊയ്ത്ത്‌

Posted on: 16 Jun 2008


പാലക്കാട്: കടക്കെണിയും കര്‍ഷക ആത്മഹത്യയും പ്രകൃതിക്ഷോഭവും കര്‍ഷകരെ നെല്‍കൃഷിയില്‍നിന്ന് അകറ്റുമ്പോള്‍ കൃഷി ലാഭമെന്ന് തെളിയിച്ച് ഈ കര്‍ഷകന്‍ വ്യത്യസ്തനാവുന്നു.

ചിറ്റൂര്‍ വിളയോടി കളത്തിങ്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണനും കുടുംബവുമാണ് കഠിനാധ്വാനത്തിന്റെ നിറവില്‍ അവിശ്വസനീയമെന്നത് നേടിയെടുത്തത്. ഒന്നരലക്ഷത്തിന്റെ കടബാധ്യത ഒരുവിള കൃഷിയിലൂടെത്തന്നെ വീട്ടിയാണ് ഈ കുടുംബം കടത്തിന് സലാം പറഞ്ഞത്.

ആറേക്കര്‍ നെല്പാടത്തുനിന്ന് ഇത്തവണ വിറ്റത് പത്തുടണ്‍ നെല്ല്. ശാസ്ത്രീയമായി കൃഷിചെയ്ത നെല്ല് പെരുമാട്ടി പഞ്ചായത്തിന്റെ ഗ്രാമസമുദ്ധാരണ പദ്ധതിയിലൂടെ അരിയാക്കി വിറ്റപ്പോള്‍ നെല്‍വില കിലോയ്ക്ക് 12 രൂപ കിട്ടി. നെല്ലുവില മാത്രം 1,20,000 രൂപ. തുസവില കിട്ടിയിരുന്ന വൈക്കോല്‍ തെക്കന്‍ജില്ലകളില്‍ നേരിട്ടുചെന്ന് വിറ്റപ്പോള്‍ കിട്ടിയത് 50,000 രൂപ.

കഴിഞ്ഞ രണ്ടാംവിളകൊണ്ടുതന്നെ ബാങ്ക്‌വായ്പയായ 1.63 ലക്ഷത്തില്‍ 95 ശതമാനവും വീട്ടാനായെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നെല്‍കൃഷിചെയ്ത് കടംകയറി ആത്മഹത്യയില്‍ അഭയംതേടുന്നവര്‍ക്ക് വേറിട്ട അനുഭവമാണ് ഉണ്ണികൃഷ്ണന്‍േറത്. കൃഷി നടത്തുന്നതിനുപകരം സ്വയം അധ്വാനിച്ച് കൃഷിചെയ്തതാണ് തന്റെ വിജയമെന്ന് ഉണ്ണികൃഷ്ണന്‍.

വിളയോടിയിലെ പരമ്പരാഗത കര്‍ഷകകുടുംബമാണ് ഉണ്ണികൃഷ്ണന്‍േറത്. പതിവുരീതിയില്‍ ചടങ്ങിന് കൃഷിചെയ്ത് ഓരോവര്‍ഷവും 12,000 രൂപവീതം നഷ്ടംവന്നപ്പോള്‍ നെല്‍കൃഷിതന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇനി നഷ്ടത്തില്‍ കൃഷി നടത്താനാവില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് കഴിഞ്ഞ നവംബറില്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലേക്ക് ഉണ്ണികൃഷ്ണന്‍ കത്തെഴുതി. മേല്‍വിലാസംപോലും തെറ്റായിരുന്നു. ഈ കത്തിനെത്തുടര്‍ന്ന് പെരുമാട്ടി കൃഷിഓഫീസര്‍ അനിയും സംഘവും ഉണ്ണികൃഷ്ണനെ കാണുന്നതോടെയാണ് വിജയഗാഥ തുടങ്ങുന്നത്.

ആറേക്കര്‍പാടം കൃഷിഭവന്‍ മാതൃകാതോട്ടമായി ഏറ്റെടുത്തു. വിത്തും ജൈവവളങ്ങളും ഉപദേശങ്ങളും നല്‍കി ശാസ്ത്രീയ നെല്‍കൃഷി ആരംഭിച്ചു. രാസവളം പേരിനുമാത്രം. പൊന്‍മണിയും ജ്യോതിയും നട്ട് രണ്ടാംവിളയ്ക്ക് തയ്യാറായി. എല്ലാം ശാസ്ത്രീയമായപ്പോള്‍ ചെലവ് കുറഞ്ഞു. കളശല്യവും രോഗങ്ങളും കുറഞ്ഞു.

നടീലും വളമിടാനും തുടങ്ങി കൊയ്ത്തിനും മെതിക്കുംവരെ ഉണ്ണികൃഷ്ണനും അമ്മ ചിന്ന, സഹോദരങ്ങളായ ഗോപകുമാര്‍, വേണുഗോപാല്‍ എന്നിവരും പാടത്തിറങ്ങി. എല്ലാറ്റിനും നേതൃത്വം കൊടുത്തത് ചിന്നയും. കൊയ്ത്തുകഴിഞ്ഞപ്പോള്‍ കുടുംബകൂട്ടായ്മയ്ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിനേട്ടം.

ആറേക്കറിലുംകൂടി മുമ്പ് ആറുടണ്‍മാത്രം വിറ്റിരുന്ന ഉണ്ണികൃഷ്ണന്‍ ഇത്തവണ പത്തുടണ്‍ വിറ്റപ്പോള്‍തന്നെ നല്ല ലാഭം കിട്ടി. ശാസ്ത്രീയ കൃഷി ആരംഭിക്കാന്‍ വൈകിയതുകൊണ്ട് ഇത്തവണ വിളവ് കുറവാണെന്നും വരുംവര്‍ഷങ്ങളില്‍ 15 ടണ്ണെങ്കിലും കിട്ടുമെന്നും കൃഷി ഓഫീസര്‍ പറഞ്ഞു. വൈക്കോല്‍ സ്വയം ചുരുട്ടുകളാക്കി ലോറിയില്‍ നേരിട്ട് ആലപ്പുഴ, കൊല്ലം ജില്ലകളില്‍ കൊടുക്കുകയായിരുന്നു.

ഇത്തവണ കൃഷിച്ചെലവ് വഹിച്ചത് കൃഷിഭവനായിരുന്നു. അടുത്തവിളയ്ക്ക് 50,000 രൂപ പലിശരഹിതവായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ഈ പണംകൊണ്ട് കൃഷിച്ചെലവ് നടത്തിയാല്‍ നെല്ലുകൊണ്ടുതന്നെ മാന്യമായി ജീവിക്കാന്‍ പറ്റുമെന്ന് ഉണ്ണികൃഷ്ണന്‍.

പി. സുരേഷ്ബാബു

 

 




MathrubhumiMatrimonial