സ്‌നേഹത്തിന്റെ ഊര്‍ജത്തില്‍ രോഗത്തിന് സുല്ലിട്ട്...
കെ.പി. പ്രവിത Posted on: 06 Sep 2009

ശനിയാഴ്ച പുലര്‍ച്ചെയും ആ ചിരി മേഴ്‌സിയുടെ മുഖത്തുണ്ടായിരുന്നു. പിന്നെ, ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്കും ഒടുവില്‍ വയലാറിലേക്കുമുള്ള യാത്രയിലും മേഴ്‌സി ചിരിച്ചുതന്നെ കിടന്നു. വല്ലായ്മയുടെ പിടിയൊഴിഞ്ഞ് ശാന്തമായ ഒരു ഉറക്കത്തിലെന്നപോലെ.63 വര്‍ഷംനീണ്ട ജീവിതം. ഇതില്‍ 28 വര്‍ഷവും മേഴ്‌സി രവി യുദ്ധത്തിലായിരുന്നു, രോഗവുമായി.
വെല്ലൂര്‍ ആസ്പത്രിയിലെ 134-ാം നമ്പര്‍ മുറിയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ 316-ാം നമ്പര്‍ മുറിയും മേഴ്‌സിക്ക് മറ്റൊരു വീടായി. ആസ്പത്രി കിടക്കയില്‍ കിടന്ന് അവര്‍ സ്വപ്നം കണ്ടു. ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്നത്...മരണം തൊട്ടുനില്‍ക്കുന്നുവെന്ന് തോന്നിയപ്പോഴും ആസ്പത്രിജീവിതമെഴുതി. രാഷ്ട്രീയം വിലയിരുത്തി ലേഖനങ്ങളെഴുതി.
മേഴ്‌സി രവി ഇങ്ങനെയായിരുന്നു. അവരുടെ ആത്മവിശ്വാസം ചോര്‍ത്താന്‍ ഒന്നിനും കഴിഞ്ഞില്ല. വൃക്കരോഗംബാധിച്ച് രണ്ടര വര്‍ഷത്തോളം തുടര്‍ച്ചയായി ആസ്പത്രിയില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. എട്ടുദിവസവും 24 ദിവസവുമൊക്കെ അബോധാവസ്ഥയിലും കിടന്നിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ആസ്പത്രികള്‍ മേഴ്‌സിക്ക് പരിചയമായിരുന്നു. ചെറുതും വലുതുമായി 18 ശസ്ത്രക്രിയകള്‍. അവസാനം മദ്രാസ് മെഡിക്കല്‍ മിഷന്‍ ആസ്പത്രിയിലേക്ക് തിരിക്കുംമുന്‍പ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലായിരുന്നു ചികിത്സ. നെഫ്രോളജിസ്റ്റ് ഡോ. മാമ്മന്‍ എം. ജോണിന് കീഴില്‍. അവിടെയും സ്ഥിരം മുറിതന്നെ. 316.
'രോഗത്തെ ബുദ്ധിമുട്ടിക്കാതിരിക്കുക. അതാണ് പ്രകൃതി പഠിപ്പിക്കുന്ന രീതി. ആസ്പത്രിക്കിടക്കകയില് എഴുന്നേല്‍ക്കാനാവാതെ കിടക്കുമ്പോഴും ഞാന്‍ ചിന്തിക്കുക നടക്കുന്നതിനെക്കുറിച്ചാണ്.' ഇടവിടാതെ മരുന്നുകള്‍ കഴിക്കുമ്പോഴും മേഴ്‌സി 'പോസിറ്റീവ്' തന്നെയായിരുന്നു.