Mathrubhumi Logo
gadaffi-right
gadaffi-left

ഒടുങ്ങാത്ത സിംഹവീര്യം

Posted on: 21 Oct 2011

മു അമര്‍ ഗദ്ദാഫി (1942-2011)

' 1942 ജൂണ്‍ 7: ജനനം ' 1969 സപ്തംബര്‍ 1: രക്തരഹിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചു ' 1975: ഹരിത പുസ്തകം പ്രസിദ്ധീകരിച്ചു ' 1977: ലിബിയയെ ഇസ്‌ലാമിക സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചു ' 1986 ഏപ്രില്‍ 15: ലിബിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം, ഗദ്ദാഫിയുടെ വളര്‍ത്തുമകള്‍ മരിച്ചു ' 1988 ഡിസംബര്‍ 21: ലോക്കര്‍ബി വിമാന സ്‌ഫോടനം ' 2003: അമേരിക്കയുമായി അനുരഞ്ജനം, ലോക്കര്‍ബി വിമാനാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു. ' 2011 ഫിബ്രവരി: ജനാധിപത്യ പ്രക്ഷോഭത്തിനു തുടക്കം ' 2011 ഒക്ടോബര്‍ 20: മരണം




മുറിവേറ്റു ചോരയൊലിപ്പിച്ചു കിടക്കുന്ന കേണല്‍ ഗദ്ദാഫിയുടെ ചിത്രത്തിന് വെടിയേറ്റുവീണ സിംഹത്തിന്റെ ഛായയാണ്. അക്ഷരാര്‍ഥത്തില്‍ത്തന്നെ ഗദ്ദാഫി ഒരു സിംഹമായിരുന്നു; പ്രായമിത്രയായിട്ടും പല്ലു കൊഴിഞ്ഞെന്നു സമ്മതിക്കാന്‍ തയ്യാറല്ലാത്ത സിംഹം. മരണത്തിനു മുന്നിലല്ലാതെ മറ്റൊന്നിനും കീഴടങ്ങാത്ത വീര്യം.

സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ആ മുഖത്ത് ഒരു വന്യമൃഗത്തിന്റെ രൂപഭാവങ്ങളുണ്ടായിരുന്നു. വന്യമായ ധീരതയോടെ, വിപ്ലവകാരിയുടെ പരിവേഷത്തോടെയാണ് അദ്ദേഹം ലിബിയയുടെ ഭരണം പിടിച്ചതും ആ നാടിനെ മാറ്റിമറിച്ചതും. ആര്‍ക്കും മെരുക്കാനാവാത്ത ധിക്കാരത്തോടെയാണയാള്‍ പതിറ്റാണ്ടുകളോളം വൈദേശികശക്തികളെ വെല്ലുവിളിച്ചത്. നാലു പതിറ്റാണ്ടുകാലം അധികാരത്തില്‍ കടിച്ചുതൂങ്ങിയപ്പോള്‍ സ്വാഭാവിക രൂപപരിണാമത്തിലൂടെ നിഷ്ഠുരനായൊരു സ്വേച്ഛാധിപതിയായി മാറിയെങ്കിലും ആര്‍ക്കു മുന്നിലും കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായില്ല.

ടുണീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ നാടുകടത്തിയ, ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെ കടപുഴക്കിയ അറബ് ജനാധിപത്യപ്രക്ഷോഭം ലിബിയയില്‍ എത്തിയപ്പോഴേക്കും ചോരപ്പുഴ ഒഴുകിയത് അവിടെ അധികാരത്തിലിരുന്നത് കേണല്‍ ഗദ്ദാഫിയായിരുന്നു എന്നതുകൊണ്ടാണ്. മുബാറക്കിനെയോ ബിന്‍ അലിയെയോ പോലെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍കൊണ്ടെത്തിച്ച ഭരണാധികാരിയായിരുന്നില്ല ഗദ്ദാഫി. ഗ്രീസിന്റെയും റോമിന്റെയും തുര്‍ക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ഈ ഉത്തരാഫ്രിക്കന്‍ രാജ്യം ഗദ്ദാഫിയുടെ കാലത്ത് അഭിവൃദ്ധി പ്രാപിക്കുകയാണ് ചെയ്തത്.

വൈദേശികഭരണം അവസാനിപ്പിച്ച് 1951-ല്‍ സ്വതന്ത്രയാവുമ്പോള്‍ ലിബിയ പരമദരിദ്ര രാജ്യമായിരുന്നു. എണ്ണനിക്ഷേപം കണ്ടെത്തി, രാജ്യം മുന്നേറിയപ്പോള്‍ സമ്പത്ത് രാജ്യം ഭരിച്ച ഇദ്രിസ് രാജാവിന്റെയും കുടുംബാംഗങ്ങളുടെയും കൈയില്‍ കുമിഞ്ഞു. അതിലൊരു പങ്ക് അമേരിക്കയും ബ്രിട്ടനും ഇറ്റലിയുമെല്ലാം ഊറ്റിക്കൊണ്ടുപോയി. അതേച്ചൊല്ലി നാട്ടിലെ യുവാക്കളില്‍ പുകഞ്ഞ അസ്വസ്ഥതയാണ് ഗദ്ദാഫിയുടെ ഉദയത്തിനു വഴിവെച്ചത്.

സിര്‍ത്ത് മരുഭൂമിയിലെ ബെദൂയിന്‍ ഗോത്രത്തില്‍ ജനിച്ച്, ലിബിയയിലും ഗ്രീസിലും ബ്രിട്ടനിലുമുള്ള സൈനിക അക്കാദമികളില്‍ പഠിച്ച് സൈന്യത്തില്‍ ചേര്‍ന്ന ഗദ്ദാഫി ഈജിപ്തിലെ നാസറിന്റെ അറബ് ദേശീയതാ സിദ്ധാന്തത്തിന്റെ ആരാധകനായിരുന്നു. ഇസ്രായേലിന്റെ അതിക്രമങ്ങളും ലിബിയയിലെ വൈദേശിക ഇടപെടലുകളും ഗദ്ദാഫിയിലെ അറബ് വീര്യം ജ്വലിപ്പിച്ചു. 1969-ല്‍ ഇദ്രിസ് രാജാവ് തുര്‍ക്കിയില്‍ ചികിത്സയ്ക്ക് പോയ സമയത്ത് ഏതാനും കീഴുദ്യോഗസ്ഥരുടെ സഹായത്തോടെ രക്തരഹിത പട്ടാള അട്ടിമറി നടത്തി ഗദ്ദാഫി ലിബിയയുടെ ഭരണം പിടിച്ചു. അപ്പോള്‍ ഇരുപത്തേഴു വയസ്സുമാത്രമാണ് കരസേനയില്‍ ക്യാപ്റ്റനായിരുന്ന ഗദ്ദാഫിക്കു പ്രായം.

വെറുതെ നാടുഭരിക്കുകയല്ല രാജഭരണം അവസാനിപ്പിച്ച ഗദ്ദാഫി ചെയ്തത്. സ്വന്തം തത്ത്വസംഹിതകളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയഘടന അദ്ദേഹം അടിമുടി ഉടച്ചുവാര്‍ത്തു. മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായി ഗദ്ദാഫി ആവിഷ്‌കരിച്ച പ്രത്യയശാസ്ത്രത്തിന് ഇസ്‌ലാമിക സോഷ്യലിസം എന്ന വിശേഷണം ലഭിച്ചു. ക്ഷേമരാഷ്ട്രമെന്ന സോഷ്യലിസ്റ്റ് ആശയത്തെ ഇസ്‌ലാമിക നൈതികതകൊണ്ടും ജനക്കൂട്ടത്തിന്റെ ശാക്തീകരണം കൊണ്ടും പുഷ്ടിപ്പെടുത്താനദ്ദേഹം ശ്രമിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളില്ലാതെ, തൊഴിലാളി സംഘടനകളില്ലാതെ ജനങ്ങളാല്‍ നേരിട്ടു ഭരിക്കപ്പെടുന്ന ജനകീയ ജനാധിപത്യമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അങ്ങനെ ജനക്കൂട്ടത്തിന്റെ രാഷ്ട്രം എന്നര്‍ഥം വരുന്ന ജമാഹിരിയ എന്ന സംവിധാനം 1977-ല്‍ നിലവില്‍ വന്നു. തന്റെ തത്ത്വസംഹിതകള്‍ 'ഹരിതപുസ്തകം' എന്ന പേരില്‍ അദ്ദേഹം ക്രോഡീകരിച്ചു.

വൈദേശിക ഇടപെടലുകളെ ഗദ്ദാഫി എതിര്‍ത്തു. വിദേശികളെ നാടുകടത്തി. ആര്‍ക്കും വഴങ്ങാത്ത തന്റേടത്തോടെ അമേരിക്കന്‍ ഭരണകൂടത്തെപ്പോലും വെല്ലുവിളിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോരാളി സംഘടനകളെ പരസ്യമായി സഹായിച്ച ഗദ്ദാഫിയെ അന്താരാഷ്ട്ര ഭീകരനേതാവായി അമേരിക്ക വിശേഷിപ്പിച്ചു. ലോക്കര്‍ബി വിമാനദുരന്തത്തിന്റെ ഉത്തരവാദിത്വം ഗദ്ദാഫിയുടെ ലിബിയയില്‍ ആരോപിക്കപ്പെട്ടു. ഉപരോധങ്ങളും ഒറ്റപ്പെടുത്തലുമായിരുന്നു ഫലം. അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും ഉപരോധങ്ങളെ നേരിടുമ്പോള്‍ ഗദ്ദാഫിക്കുപിന്നില്‍ ലിബിയ ഒറ്റക്കെട്ടായുണ്ടായിരുന്നു. സോവിയറ്റ് യൂണിയനുമായി അടുപ്പം പുലര്‍ത്തിയ ഗദ്ദാഫി അമേരിക്കയ്ക്കും യൂറോപ്പിനും ബദലായി ഐക്യ ആഫ്രിക്ക സൃഷ്ടിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. ലോകമെങ്ങുമുള്ള അമേരിക്കന്‍ വിരോധികള്‍ അദ്ദേഹത്തെ വീരപുരുഷനായിക്കണ്ടു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഗദ്ദാഫിക്ക് അമേരിക്കയോട് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നു. നാട്ടില്‍ അദ്ദേഹം വെറുമൊരു ഏകാധിപതിയായി മാറി.

മാധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും നിയന്ത്രണം വന്നതോടെ ഗദ്ദാഫി ജനങ്ങളില്‍നിന്നകന്നു. പൊതുസമൂഹത്തെയും രാഷ്ട്രീയപാരമ്പര്യത്തെയും അദ്ദേഹം നിഷേധിച്ചു. മാധ്യമങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്തി. ഇസ്‌ലാമിക സംഘടനാപ്രവര്‍ത്തകരെ ചവിട്ടിയരച്ചു. വിമര്‍ശകരെ അടിച്ചമര്‍ത്തി. രാഷ്ട്രീയപ്രവര്‍ത്തനം പൂര്‍ണമായി നിരോധിച്ചു. 1996-ലെ കുപ്രസിദ്ധമായ ജയില്‍കലാപത്തില്‍ 1,000 തടവുകാരെയാണദ്ദേഹത്തിന്റെ ഭടന്മാര്‍ വെടിവെച്ചുകൊന്നത്. ഈ ജയില്‍ കലാപത്തിനിരയായവരെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകന്‍ ഫാത്തി ടെര്‍ബിലിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നിരായുധരായ നാട്ടുകാര്‍ സമാധാനപരമായി തുടങ്ങിയ പ്രതിഷേധത്തെ കലാപമായി വളര്‍ത്തിയത് ഗദ്ദാഫി സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നയം തന്നെയായിരുന്നു. ജനവികാരം എതിരാണെന്നറിഞ്ഞതോടെ ഭരണകൂടത്തിലെ ഉന്നതര്‍ പലരും ഗദ്ദാഫിയെ തള്ളിപ്പറഞ്ഞു. വിദേശരാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയിലും അറബ് ലീഗിലുമുള്ള നയതന്ത്രപ്രതിനിധികള്‍ ഒന്നിനു പിറകെ ഒന്നായി രാജിവെച്ച് സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു.

എന്നിട്ടും കീഴടങ്ങാതെ ചെറുത്തുനില്‍ക്കാനാണ് ഗദ്ദാഫി തീരുമാനിച്ചത്. അതിന്റെ തുടര്‍ച്ചയായിരുന്നു ലിബിയയിലെ ചോരപ്പുഴ. രക്ഷയില്ലാതെ വിമതര്‍ അന്താരാഷ്ട്രസഹായം തേടി. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ പാശ്ചാത്യശക്തികള്‍ നിയമവിരുദ്ധ ബലപ്രയോഗത്തിന്റെ വഴിതന്നെ സ്വീകരിച്ചു. ഐക്യരാഷ്ട്ര രക്ഷാസമിതി ലിബിയയില്‍ വ്യോമനിരോധിത മേഖല പ്രഖ്യാപിച്ചു. നാറ്റോ ആക്രമണം തുടങ്ങി. അതോടെ ജനാധിപത്യപ്രക്ഷോഭം യുദ്ധം തന്നെയായി മാറി. ആറുമാസം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവില്‍ വിമതരുടെ ദേശീയ പരിവര്‍ത്തന സമിതി സപ്തംബറില്‍ അധികാരം പിടിച്ചു. ഗദ്ദാഫിയും കുടുംബവും ഒളിവില്‍പ്പോയി, മക്കളില്‍ ചിലര്‍ കൊല്ലപ്പെട്ടു. അപ്പോഴും കീഴടങ്ങാനുള്ള വാഗ്ദാനങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യം വിടാനുള്ള അവസരങ്ങള്‍ക്കു നേരേ കണ്ണടച്ചു. അനുരഞ്ജനത്തിനു നേരേ മുഖം തിരിച്ചു. ഒടുവില്‍ ഒരു പോരാളിക്കു ചേര്‍ന്ന രീതിയില്‍ മരണത്തിനു കീഴടങ്ങി.




ganangal