Mathrubhumi Logo
  9/11 Head

'15 കൊല്ലം മുമ്പ് ഇത് ഞങ്ങള്‍ കണ്ടു' - ഡൊമിനിക് ലാപ്പിയര്‍

കെ.എ. ജോണി Posted on: 11 Sep 2011

''ഇതാ വിളറിയ ഒരു കുതിര. അതിന്റെ പുറത്തിരിക്കുന്നവന് മരണം എന്നു പേര്. പാതാളം അവനെ പിന്തുടരുന്നു.''

വെളിപാടിന്റെ പുസ്തകത്തിലെ ഈ വാക്യങ്ങളില്‍നിന്നാണ് ഡൊമിനിക് ലാപ്പിയറും ലാറി കൊളിന്‍സും ഫിഫ്ത് ഹോഴ്‌സ്മാന്‍' (അഞ്ചാമത്തെ കുതിരക്കാരന്‍) എന്ന നോവല്‍ തുടങ്ങുന്നത്. അമേരിക്കയ്ക്ക് മീതെ മരണവുമായെത്തുന്ന ഇസ്ലാമിക് തീവ്രവാദികളുടെ ഭീകരപ്രവര്‍ത്തനത്തിന്റെ കഥയാണ് അഞ്ചാമത്തെ കുതിരക്കാരന്‍'.

വേള്‍ഡ് ട്രേഡ് സെന്റര്‍ നിലംപരിശായതിന്റെ അടുത്ത ദിവസം ഡൊമിനിക് ലാപ്പിയറെ ചെന്നൈയില്‍വെച്ചു കണ്ടപ്പോള്‍ അതുകൊണ്ടുതന്നെ സംസാരം ഈ സമാനതകളിലേക്കു നീങ്ങി. (ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ചെഴുതിയ ഭോപ്പാലില്‍ അപ്പോള്‍ അര്‍ധരാത്രി കഴിഞ്ഞ് അഞ്ചു മണി ആയിരുന്നു' എന്ന ഗ്രന്ഥത്തിന്റെ പ്രചാരണാര്‍ത്ഥമാണ് ഡൊമിനിക് ച്ചെന്നെയില്‍ എത്തിയത്.)

? ഇസ്ലാമിക് തീവ്രവാദം അമേരിക്കയ്‌ക്കെതിരെ തിരിയുമെന്ന താങ്കളുടെ നിരീക്ഷണം യാഥാര്‍ത്ഥ്യമായിരിക്കുകയാണല്ലോ?

= അതെ. 15 കൊല്ലം മുന്‍പ് ഫിഫ്ത് ഹോഴ്‌സ്മാനില്‍ വിഭാവനം ചെയ്ത അവസ്ഥയാണ് ഇപ്പോള്‍ അമേരിക്കയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വളരെ നാളത്തെ ഗവേഷണത്തിനുശേഷമാണ് ഞങ്ങള്‍ ഫിഫ്ത് ഹോഴ്‌സ്മാന്‍' എഴുതിയത്. അമേരിക്കയ്‌ക്കെതിരെ ഇസ്ലാമിക് തീവ്രവാദികള്‍ നീങ്ങുമ്പോള്‍ മുഖ്യ ലക്ഷ്യം ന്യൂയോര്‍ക്ക് ആയിരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു.

? എന്തുകൊണ്ട് ന്യൂയോര്‍ക്ക്?

= ഇസ്ലാമിക് മതമൗലികവാദികള്‍ വെറുക്കുന്ന എല്ലാത്തിന്റെയും ആകെത്തുകയാണ് ന്യയോര്‍ക്ക്. ക്യാപ്പിറ്റലിസത്തിന്റെ കേന്ദ്രം. ന്യൂയോര്‍ക്കിനെ തകര്‍ക്കുന്നതിലൂടെ ന്യൂയോര്‍ക്ക് പ്രതിനിധീകരിക്കുന്ന മൂല്യവ്യവസ്ഥിതിയെ തകര്‍ക്കാം എന്നാണ് ഇസ്ലാമിക് തീവ്രവാദികള്‍ കരുതുന്നത്. വേള്‍ഡ് ട്രേഡ് സെന്ററിനെതിരെയുള്ള ആക്രമണം ആ അര്‍ത്ഥത്തില്‍ പ്രതീകാത്മകമാണ്. ന്യൂയോര്‍ക്കിനെ ലക്ഷ്യമിടുമ്പോള്‍ ഇതിനപ്പുറത്തൊരു കേന്ദ്രബിന്ദു കണ്ടെത്താനാവില്ല. പ്രസിഡണ്ട് ബുഷിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ പലരുടെയും തലകള്‍ ഇതിനകം ഉരുളുമായിരുന്നു. അമേരിക്കന്‍ ഇന്റലിജന്‍സിന്റെ പരാജയം ദയനീയമായിപ്പോയെന്ന് പറയാതെ വയ്യ. ഇസ്മാമിക് തീവ്രവാദികളുടെ മനഃശാസ്ത്രം അറിയാവുന്നവര്‍ ന്യൂയോര്‍ക്കിനെതിരെ ഒരാക്രമണം എപ്പോഴും പ്രതീക്ഷിക്കേണ്ടതാണ്. ന്യൂയോര്‍ക്കില്‍തന്നെ വേള്‍ഡ് ട്രേഡ്‌സെന്റര്‍ ആയിരിക്കും തീവ്രവാദികളുടെ ലക്ഷ്യമെന്നും കരുതേണ്ടതായിരുന്നു.

വളരെ മുന്‍കൂട്ടി, വിശദമായി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ഈ ആക്രമണങ്ങള്‍ നടന്നിരിക്കുന്നത്. അരയില്‍ ബെല്‍റ്റുബോംബു വെച്ചുകെട്ടി ജറുസലേമിലെ തെരുവുകളില്‍ സ്വയം പൊട്ടിത്തെറിച്ചു മരിക്കുന്ന ഒരു ഒറ്റയാള്‍ പ്രകടനമല്ല അമേരിക്കയില്‍ നടന്നത്. നാലു വിമാനങ്ങള്‍ ഹൈജാക്ക് ചെയ്ത് നിശ്ചിത ലക്ഷ്യസ്ഥാനങ്ങളില്‍ ഇടിച്ചിറക്കുകയായിരുന്നു. ഇതിന്റെ പുറകിലുള്ള ഏകോപനവും തയ്യാറെടുപ്പും ഒരുപാട് സമയം ആവശ്യപ്പെടുന്നതാണ്. എന്നിട്ടും അമേരിക്കന്‍ ഇന്റലിജന്‍സിന് ഒരു പിടിയും കിട്ടിയില്ലെന്നത് അദ്ഭുതകരമാണ്. ഇലക്‌ട്രോണിക് സാങ്കേതികവിദ്യയുടെ രാജാക്കന്മാര്‍ക്കാണ് ഈ ദുരന്തമുണ്ടായതെന്നത് അദ്ഭുതം ഇരട്ടിയാക്കുന്നു.

? താങ്കളുടെ ഏറ്റവും പുതിയ പുസന്തകം ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ചാണ്. അമേരിക്കയ്ക്ക് നേരെയുണ്ടായ ആക്രമണം പോലെതന്നെയുള്ള ഒരുതരം ഭീകരപ്രവര്‍ത്തനമല്ലേ യൂണിയന്‍ കാര്‍ബൈഡെന്ന ബഹുരാഷ്ട്രക്കമ്പനി ഭോപ്പാലില്‍ നടത്തിയത്?

= ഈ രണ്ട് സംഭവങ്ങളെയും നമുക്ക് താരതമ്യം ചെയ്യാനാവില്ല. ചില എഞ്ചിനീയര്‍മാരുടെ ധാര്‍ഷ്ഠ്യവും വിഡ്ഢിത്തം നിറഞ്ഞതുമായ സമീപനമാണ് ഭോപ്പാല്‍ ദുരഞത്തിനു കാരണമായത്. ഒരിക്കലും മനഃപൂര്‍വം ആളുകളെ കൊല്ലണമെന്നൊരു ഉദ്ദേശ്യം അവിടെയുണ്ടായിരുന്നില്ല.

? ഭോപ്പാല്‍ ദുരന്തംപോലൊന്ന് ഒരു വികസിതരാജ്യത്തില്‍ സംഭവിക്കുമെന്നു കരുതുന്നുണ്ടോ?

= തീര്‍ച്ചയായും സംഭവിക്കാം. സംഭവിക്കുകയും ചെയ്തു. വെസ്റ്റ് വെര്‍ജിനിയയില്‍ യൂണിയന്‍ കാര്‍ബൈഡിന്റെ പമ്മാന്റില്‍നിന്ന് മീതൈല്‍ ഐസൊ സൈനറ്റ് ചോര്‍ന്നു.

? ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യരാഷ്ട്രമെന്നഭിമാനിക്കുമ്പോള്‍തന്നെ തങ്ങളുടെ രാജ്യത്തിനുപുറത്ത് പ്രത്യേകിച്ച് മൂന്നാം ലോകരാഷ്ട്രങ്ങളില്‍ അമേരിക്ക നടത്തുന്ന ജനാധിപത്യധ്വംസനങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന അഭിപ്രായത്തെക്കുറിച്ച്?

= ഞാന്‍ അങ്ങനെ കരുതുന്നില്ല. ബഹുരാഷ്ട്ര കമ്പനികളുടെ കാര്യത്തില്‍തന്നെ അമേരിക്കയില്‍ ഒരു നിലപാട്, മറ്റൊരു രാജ്യത്ത് വേറൊരു നിലപാട് എന്നൊന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മൂന്നാം
ലോകരാജ്യങ്ങളില്‍ ബഹുരാഷ്ട്രക്കമ്പനികള്‍ തോന്നിവാസം കാട്ടുന്നതിന്റെ മുഖ്യകാരണം അവിടങ്ങളിലെ ഭരണകൂടങ്ങളുടെ അനാസ്ഥയും പിടിപ്പുകേടുമാണ്.



(2001 സപ്തംബര്‍ 16 ഞായറാഴ്ച മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)



ganangal
Photogallery1
Photogallery2
GAP
Discuss