കരഞ്ഞ് തളര്‍ന്ന് കാസര്‍കോട്
Posted on: 25 May 2010

കാസര്‍കോട്:വിമാനദുരന്തത്തില്‍ 51 പേരെ നഷ്ടപ്പെട്ട കാസര്‍കോടിന് ഇനിയും കരച്ചിലടക്കാനാകുന്നില്ല. ദുരന്തത്തിനുമുന്നില്‍ ജില്ലയെന്ന കുടുംബം പകച്ചുപോയെങ്കിലും പിന്നെ തങ്ങളുടെ ബന്ധുക്കളുടെ, അയല്‍വാസികളുടെ, നാട്ടുകാരുടെ കണ്ണീരുതുടക്കാന്‍ എല്ലാംമാറ്റിവെച്ച് കൈമെയ്മറന്ന് അവര്‍ ഒന്നിച്ചു. മാതൃകാപരമായ കൂട്ടായ്മയായിരുന്നു കണ്ടതെല്ലാം.
കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കിയവരെയാണ് ദുരന്തം കരിച്ചുകളഞ്ഞത്. തങ്ങളുടെ ആശ്രയവും പ്രതീക്ഷയുമായിരുന്നവര്‍ ഇനിയില്ലെന്ന തിരിച്ചറിവ് തകര്‍ത്തിരിക്കുന്നത് 40ലേറെ കുടുംബങ്ങളെയാണ്.
ഓരോകുടുംബത്തിനും നഷ്ടപ്പെട്ടത് അതിന്റെ നട്ടെല്ലാണ്. ഒരു ധനസഹായത്തിനും നികത്താനാവാത്ത വിടവ്. ദുരന്തത്തിനിരയായവരുടെ കുടുംബത്തിനായി പ്രത്യേക രക്ഷാപദ്ധതികള്‍തന്നെ ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ദുരന്തം ചീന്തിയെറിഞ്ഞ വീടുകള്‍ കേന്ദ്രമന്ത്രിമാരടക്കമുള്ള ഉന്നതര്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. ആവശ്യമായതൊക്കെ ചെയ്യുമെന്ന പതിവ് സാന്ത്വനവാക്കുകള്‍ മാത്രമാണ് അവിടെയെല്ലാം കേട്ടത്.
ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ അതിന്റെ ആഘാതത്തില്‍നിന്ന് ഇതുവരെ മോചിതരായിട്ടില്ല. മനസ്സിന്റെ സമനില വീണ്ടെടുക്കാന്‍ വിഷമിക്കുന്ന അവരെ സന്ദര്‍ശകരും വെറുതെവിട്ടില്ല. സംസ്ഥാനത്തെ ഒരു ഉന്നതനേതാവ് ആസ്പത്രി സന്ദര്‍ശിച്ചത് രാത്രി 11.30ന് ശേഷമായിരുന്നു. ദുരന്തം ദാനംനല്‍കിയ ജീവനുമായി ഉറങ്ങാന്‍കിടന്നവര്‍ക്ക് അസമയത്തെ സന്ദര്‍ശനം സാന്ത്വനമല്ല നല്‍കുകയെന്ന ചിന്തപോലും ചിലര്‍ക്ക് ഇല്ലാതായിപ്പോയി.
ദുരന്തത്തില്‍ അനുശോചിച്ച് പൊതുപരിപാടികളെല്ലാം മാറ്റിവെച്ച് ജില്ല മാതൃകകാണിച്ചു. നാട്ടുകാര്‍ മരിച്ചതിനാല്‍ കുറേനാളത്തേക്ക് കളിക്കാനാകില്ലെന്ന് താരങ്ങള്‍ തറപ്പിച്ചുപറഞ്ഞതിനാല്‍ ടൂര്‍ണമെന്റുകള്‍ മാറ്റിവെച്ചു.
അതിനിടെ തിരിച്ചറിയാന്‍ ബാക്കിയുള്ള മൃതദേഹങ്ങളും അതു കാത്തുകിടക്കുന്ന ബന്ധുക്കളും നാട്ടിന്റെ മനസ്സ് നീറ്റിക്കൊണ്ടിരിക്കുകയാണ്.