Mathrubhumi Logo

അരക്ഷിതമാകുന്ന ഇന്ത്യന്‍ ആകാശം

Posted on: 24 May 2010

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമമേഖല ആകാശയാത്രികരെ സംബന്ധിച്ചിടത്തോളം അരക്ഷിതമാകുന്നു എന്നതിന്റെ മറ്റൊരു സൂചനയാണ് മംഗലാപുരം വിമാനാപകടമെന്ന് വിദഗ്ധര്‍.

പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് അപകടത്തിന്റെ കാരണമെന്നാണ് ആദ്യറിപ്പോര്‍ട്ടെങ്കിലും മൊത്തത്തില്‍ വ്യോമമേഖലയുടെ അരക്ഷിതാവസ്ഥയാണ് അപകടത്തില്‍ തെളിയുന്നത്. പൈലറ്റുമാരുടെ അശ്രദ്ധകൊണ്ട് അപകടത്തിന്റെ വക്കത്തുനിന്ന് രക്ഷപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ വ്യോമമന്ത്രാലയം അന്വേഷിച്ചു വരവെയാണ് ഈ സംഭവം. ഒരു മാസത്തിനുള്ളില്‍ വിമാനങ്ങള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 15 സംഭവങ്ങളെക്കുറിച്ച് വ്യോമമന്ത്രാലയ ഡയറക്ടറേറ്റ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പൈലറ്റുമാര്‍ മദ്യപിച്ച് ജോലിയില്‍ പ്രവേശിച്ച സംഭവങ്ങളും ഒട്ടേറെയാണ്.

വ്യോമഗതാഗത നിയന്ത്രണ ഉദ്യോഗസ്ഥനും പൈലറ്റും തമ്മിലുള്ള ഏകോപനം നഷ്ടപ്പെടുന്നതും പൈലറ്റ് വലിയ സമ്മര്‍ദത്തിന് അടിപ്പെടുന്നതും അപകടമുണ്ടാകാന്‍ കാരണമാകുന്നുണ്ട്. ചെലവ് കുറഞ്ഞ സ്വകാര്യ സര്‍വ്വീസുകള്‍ ആരംഭിച്ചതോടെ വിമാനത്താവളങ്ങളിലെ തിരക്ക് വര്‍ദ്ധിച്ചതും അപകടസാധ്യത വര്‍ധിപ്പിച്ചു. 2002-03 കാലയളവില്‍ ഒരു ദിവസം 77 വിമാനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ദിവസം ഇപ്പോള്‍ സര്‍വീസ് നടത്തുന്നത് എഴുനൂറിലേറെ വിമാനങ്ങളാണ്. അതായത് 62,000ത്തോളം യാത്രക്കാരാണ് ഒരു ദിവസംഇതിലൂടെ കടന്നുപോകുന്നത്. പത്തുമടങ്ങ് യാത്രക്കാരും വിമാനങ്ങളും വര്‍ദ്ധിച്ചപ്പോള്‍ നമ്മുടെ സുരക്ഷാ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചോ എന്നാണ് വിദഗ്ധരുടെ ചോദ്യം. മുംബൈ വിമാനത്താവളത്തില്‍ അടുത്തിടെ ഒരു കിങ്ഫിഷര്‍ വിമാനവും ഗോ എയര്‍ വിമാനവും തമ്മിലുണ്ടാകാമായിരുന്ന കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കാണ്. രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ വ്യോമസേന ഹെലികോപ്ടര്‍ 150 യാത്രക്കാരുമായി പറക്കാന്‍ തുടങ്ങിയിരുന്ന എയര്‍ ഇന്ത്യ വിമാനം ഓടിത്തുടങ്ങിയ അതേ റണ്‍വേയില്‍ കൊണ്ടിറക്കിയത് മറ്റൊരു സംഭവം.

കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പില്ലാതെ നടത്തിയ രക്തപരിശോധനകളിലൂടെ 42 പൈലറ്റുമാര്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. മംഗലാപുരം അപകടം അതുകൊണ്ട് തന്നെ തികച്ചും യാദൃച്ഛികമെന്ന് പറയാനാവില്ല എന്ന് വിമാനത്താവള വിദഗ്ധനും പൈലറ്റ് പരിശോധകനുമായ എ.രംഗരാജന്‍ പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാന്‍ പലശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അടിത്തട്ടുവരെ തകര്‍ന്നിരിക്കുന്ന അവസ്ഥയാണിപ്പോള്‍. അദ്ഭുതാവഹമായ മാറ്റങ്ങള്‍ വന്നില്ലെങ്കില്‍ വ്യോമയാന സുരക്ഷയുടെ കാര്യത്തില്‍ മെച്ചമുണ്ടാവില്ല- അദ്ദേഹം പറഞ്ഞു. പരിശീലനത്തിന്റെ അഭാവം, കൂടുതല്‍ ജോലിചെയ്യുന്ന ജീവനക്കാര്‍, തികയാത്ത അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് പ്രശ്‌നങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.





ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »

videos and photos

photo gallery 1 photo gallery 2 photo gallery 3 Survivors of air crash video Manglore Plane crash video 1 Manglore Plane crash video 2 Plane crash mangalapuram hospital visuals .......................................................................

.......................................................................

Discuss