Mathrubhumi Logo
  indira head

ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ പ്രതീക്ഷിച്ചപോലെയല്ല നടന്നത്-പി.സി.അലക്‌സാണ്ടര്‍

Posted on: 29 Oct 2009

ന്യൂഡല്‍ഹി : പോംവഴികളെല്ലാം അടഞ്ഞതിനെ തുടര്‍ന്നാണ് അവസാന പ്രയോഗമെന്ന നിലയില്‍ പ്രധാനമന്ത്രി 1984 ല്‍ സുവര്‍ണക്ഷേത്രത്തിലേക്ക് സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചതെന്ന് അന്ന് ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.സി. അലക്‌സാണ്ടര്‍ അനുസ്മരിച്ചു. സുവര്‍ണ ക്ഷേത്രത്തിന് യാതൊരു കേടുപാടുണ്ടാക്കില്ലെന്ന സേനാ മേധാവി എ.എസ്. വൈദ്യ ഇന്ദിരയ്ക്ക് പലതവണ ഉറപ്പു നല്‍കിയിരുന്നതായും അലക്‌സാണ്ടര്‍ ഓര്‍മ്മിക്കുന്നു.

അവിടെ സംഭവിച്ചതൊന്നും ആസൂത്രിതമായിരുന്നില്ല. ഇന്ദിരാഗാന്ധി നല്കിയ അനുമതിക്ക് വിപരീതമായ കാര്യങ്ങളാണ് ക്ഷേത്രത്തില്‍ സംഭവിച്ചത്. സേനാ മേധാവി നല്കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന് നല്കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ഇന്ദിരയുടെ മനസാക്ഷി സൂക്ഷിപ്പുകാരിലൊരാളായിരുന്ന പി.സി അലക്‌സാണ്ടര്‍ ഇക്കാര്യം പറഞ്ഞത്.


സിഖുകാരായ സുക്ഷാഭാടന്മാരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി മരിച്ചിട്ട് 25 വര്‍ഷമാകുന്നു. 1984 ജൂണില്‍ സുവര്‍ണക്ഷേത്രത്തില്‍ കടക്കാന്‍ സേനയ്ക്ക് അനുമതി നല്കിയ നിര്‍ഭാഗ്യകരമായ തീരുമാനമാണ് ഇന്ദിരയുടെ ജീവന്‍ അപഹരിച്ചത്.

പഞ്ചാബ് സ്വതന്ത്രരാജ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള സിഖ് നേതാവ് ജര്‍ണൈല്‍ സിംഗ് ഭിന്ദ്രന്‍ വാലയുടെ നേതൃത്വത്തില്‍ അരങ്ങേറിയ പ്രക്ഷേഭങ്ങളുടെ അവസാനഘത്തിലാണ് ഭീകരര്‍ ക്ഷേത്രത്തില്‍ താവളമുറപ്പിച്ചത്. ക്ഷേത്രം കയ്യടക്കിയ ഭീകരരെ ഒഴിപ്പിക്കാണ് 1984 ജൂണ്‍ 5ന് ഇന്ദിരാഗാന്ധി കടുത്ത തീരുമാനമെടുത്തത്. ഇന്ദിരയുടെ ഈ നീക്കത്തിന് രാഷ്ട്രീയ പരിഹാസമുണ്ടായെന്ന് അലക്‌സാണ്ടര്‍ ഓര്‍മ്മിക്കുന്നു.

''1980 - ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ പഞ്ചാബ് പ്രശ്‌ന പരിഹാത്തിനായി അകാലി നേതാക്കളായ സാന്ദ് ഹര്‍ചന്ദ് സിങ്ങ് ലോംഗോവാള്‍, പ്രകാശ് സിങ്ങ് ബാദല്‍, സുര്‍ജിത് സിങ്ങ് ബര്‍ണാല തുടങ്ങിയവരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ പഞ്ചാബിലെ സ്ഥിതി അനുദിനം വഷളായി വന്നു. അത്യന്തം അപകടാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി'' - അലക്‌സാണ്ടര്‍ പറഞ്ഞു.

'' ഹിന്ദുക്കളേയും സിഖുകാരേയും തമ്മില്‍ ഭിന്നിപ്പിക്കുന്ന തന്ത്രമാണ് ഭിന്ദ്രന്‍വാല നടപ്പിലാക്കിയത്. ഇതിനായി അയാള്‍ അനൗദ്യോഗിക സേന രൂപവത്കരിക്കുയും ഹിന്ദുക്കള്‍ക്കെതിരായ 'വിഷം' അവരില്‍ കുത്തിവെയ്ക്കുകയും ചെയ്തു. ഇതിനുള്ള സാമ്പത്തിക സഹായം വിദേശ രാജ്യങ്ങളില്‍ നിന്നാണ് ലഭിച്ചത്. ബ്രിട്ടണ്‍, കാനഡ എന്നിവിടങ്ങളില്‍ പണം ഒഴുകി.

ഒടുവില്‍ അവരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാല്‍ പ്രത്യേക രാജ്യം എന്ന ആവശ്യവും അവര്‍ മുന്നോട്ട് വെക്കുമെന്ന് ഇന്ദിരയ്ക്ക് ബോധ്യമായത്.


''പഞ്ചാബ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്ദിരാഗാന്ധി അടിയന്തിരമാ.ി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സേനാ മേധാവി ജനറല്‍ എ.എസ്.വൈദ്യ, റോ മേധാവി ആര്‍. എന്‍. കാവു, പ്രതിരോധമന്ത്രി കെ.പി.സിങ്ങ് ദിയോ എന്നിവര്‍ക്കൊപ്പം ഞാനും പങ്കെടുത്തു. ഒരുകാരണവശാലും സേന ക്ഷേത്രത്തിനുള്ളില്‍ കടക്കില്ലെന്ന് ജനറല്‍ വൈദ്യ ഇന്ദിരാഗാന്ധിക്ക് ആ യോഗത്തില്‍ ഉറപ്പ് നല്്കി. ക്ഷേത്രത്തിലെ വിശുദ്ധ ഗ്രന്ഥം തൊടരുതെന്നും ഒരു കല്ലിന് പോലും കേടുപാട് സംഭവിക്കരുതെന്നും ഇന്ദിര വൈദ്യക്ക് കര്‍ശന നിര്‍ദേശം നല്കിയിരുന്നു. ഇതൊന്നുമുണ്ടാവില്ലെന്ന് വൈദ്യ ആവര്‍ത്തിച്ച് ഉറപ്പു നല്്കുകയും ചെയ്തു. ഈ ഉറപ്പിന്റെ ബലത്തിലാണ് ഇന്ദിര വൈദ്യക്ക് തുടര്‍ന്നുള്ള നീക്കത്തിന് അനുമതി നല്കിയത്'' - അലക്‌സാണ്ടര്‍ പറയുന്നു.

'' നാല് ദിവസം കഴിഞ്ഞ്് അതായത് 1984 മെയ് 29 ന് വൈദ്യ വീണ്ടും ഇന്ദിരയെ കാണാനെത്തി. ക്ഷേത്രത്തിനുള്ളില്‍ നിലയുറപ്പിച്ച ബിന്ദ്രന്‍വാലയുടെ സേന സായുധരായി എന്തിനും തയാറായി നില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍ തീരുമാനപ്രകാരം ഇന്ത്യന്‍ സേനയുടെ പദ്ധതി നടപ്പിലാക്കാനാവില്ലെന്നും വൈദ്യ അറിയിച്ചു. സാഹസിക പ്രവൃത്തിയാണെങ്കിലും ക്ഷേത്രത്തിന് കേടുപാടു സംഭവിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കാമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി.'' ''വൈദ്യ പറഞ്ഞതു മുഴുവന്‍ ഇന്ദിര ശ്രദ്ധയോടെ കേട്ടു. സൈന്യത്തെ ഞാന്‍ പൂര്‍ണമായും ബഹുമാനിക്കുന്നു. ജനറലില്‍ നിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നുമായിരുന്നു ഇന്ദിരാഗാന്ധിയുടെ മറുപടി. '' അലക്‌സാണ്ടര്‍ ഓര്‍ക്കുന്നു.

'' എന്നാല്‍ പദ്ധതി ആസൂത്രണം ചെയ്തതുപോലെ നടന്നില്ല. ക്ഷേത്രത്തില്‍ ജനങ്ങളെ ബന്ദിയാക്കിയ ഭീകരരുടെ പക്കല്‍ അത്യാധുനിക ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സേനയ്ക്ക് ടാങ്കുകള്‍ ഉപയോഗിക്കേണ്ടി വന്നു.'' ഈ സംഭവത്തില്‍ ഇന്ദിരാഗാന്ധി അതീവ ദു:ഖിതയായിരുന്നു. രാജ്യത്തിന്റെ എല്ലാ നന്മകള്‍ക്കും ഉതകുന്ന തീരുമാനങ്ങളെടുക്കുന്നതില്‍ തനിക്ക് അഗാതജ്ഞാനമുണ്ടെന്ന വിശ്വാസം തകര്‍ന്നതില്‍ അവര്‍ വേദിച്ചിരുന്നു.

''ഇതെല്ലാമുണ്ടായിട്ടും സേനയുടെ പക്കല്‍ തെറ്റുണ്ടെന്ന് ഇന്ദിരാഗാന്ധി കരുതിയില്ല. സേന തന്നെ കൈവിട്ടുവെന്നും അവര്‍ ഒരിക്കലും പറഞ്ഞില്ല. ഇന്ത്യന്‍ സേനയിലും സിഖ് പാരമ്പര്യത്തിലും ഇന്ദിരാഗാന്ധിക്ക് അഭിമാനമായിരുന്നു. പക്ഷേ വിരോധാഭാസമെന്ന് പറയട്ടെ, യൂണിഫോം ധരിച്ച സിഖ് സുരക്ഷാഭടന്മാര്‍(അതും ഏറ്റവും വിശ്വസ്തരായ) തന്നെ അവരെ വധിച്ചു ''

അധികാരത്തില്‍ അവസാനകാലം വരെ ഇന്ദിരയോടൊപ്പം പ്രവര്‍ത്തിയാളെന്ന നിലയില്‍ 'ഉരുക്കു വനിത' എന്ന അവരുടെ പ്രതിഛായ അവരെ യഥാര്‍ത്ഥത്തില്‍ അറിയാത്ത ജനത്തിന്റെ സംഭാവനയായിരുന്നു. സൗമ്യവും വിശ്വസനീയവുമായ സ്ത്രീയായിരുന്നു അവര്‍. ഒരിക്കല്‍ ഇന്ദിരയെ മന്ത്രിസഭയിലെ ഏക പുരുഷന്‍ എന്നൊരു പത്രപ്രവര്‍ത്തകന്‍ വിശേഷിപ്പിച്ചപ്പോള്‍ രോഷത്തോടെ അവര്‍ പ്രതികരിച്ചത് ആ പ്രസ്താവന ഒരു അപമാനമായി കരുതിയാണ്.-അലക് സാണ്ടര്‍ പറഞ്ഞു.



ganangal

ഫോട്ടോഗാലറി