ചില്ലുകൊട്ടാരം

Posted on: 15 Feb 2014


കിരണ്‍ ഗംഗാധരന്‍



ഫാഷന്‍ ഡിസൈനര്‍ ഹരി ആനന്ദ് ചില്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച വീടിനെക്കുറിച്ച്

വീടിന് കെട്ടുറപ്പ് നല്‍കുന്ന പില്ലറുകള്‍ പലര്‍ക്കും അലോസരമുണ്ടാക്കുന്ന കാഴ്ചയാണ്. വീടിന്റെ സൗന്ദര്യം മേല്‍ക്കൂരയില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന പില്ലറുകള്‍ നഷ്ടപ്പെടുത്തുന്നുണ്ടെന്ന തോന്നലാണ് പലര്‍ക്കും. ഫാഷന്‍ ഡിസൈനറായ ഹരി ആനന്ദിന് പക്ഷെ പ്രണയം പില്ലറുകളോടാണ്. കാഴ്ചക്കാരന് പില്ലറുകള്‍ മാത്രം കാണാവുന്ന തരത്തില്‍ ചുമരുകളെല്ലാം ഗ്ലാസ് കൊണ്ടാണ് ഹരി നിര്‍മ്മിച്ചത്. തേവക്കല്‍ പെട്രോള്‍ പമ്പിന് സമീപത്താണ് വീട്.

വീടിനകത്ത് ഏത് കോണില്‍ നിന്ന് നോക്കിയാലും പില്ലറുകളുടെ ഷേഡുകള്‍ മാറിക്കൊണ്ടിരിക്കും. അടുക്കളയ്ക്കും ഹാളിനും ഡൈനിങ് റൂമിനും ഇടയില്‍ ഗ്ലാസ് ചുമരുകള്‍ ഇല്ല. എല്ലാം ഒറ്റമുറിയായി തോന്നുമെങ്കിലും പില്ലറുകള്‍ ഓരോ മുറിയെയും കൃത്യമായി വേര്‍തിരിക്കുന്നു. വീടിനകത്ത് ഓരോ കോണില്‍ നിന്നും പില്ലറുകള്‍ക്കിടയിലൂടെയുള്ള കാഴ്ചവീടിന് വ്യത്യസ്തമായ രൂപഭാവങ്ങള്‍ സമ്മാനിക്കുന്നു. ഉത്തരം കിട്ടാത്ത കടങ്കഥ പോലെ തോന്നും ചിലപ്പോഴൊക്കെ ഈ വീട്.വീടിന്റെ വ്യത്യസ്തമായ മറ്റൊരു കാഴ്ച ചുമരുകളാണ്. 90 ശതമാനവും ഗ്ലാസിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അകത്തു നിന്നും പുറത്തു നിന്നും ഒരേപോലെ കാഴ്ച സാധ്യമാകുന്ന ഗ്ലാസുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കിടപ്പുമുറിയില്‍ പോലും ഈ വിപ്ലവം നടത്താനുള്ള ഊര്‍ജം ലഭിച്ചത്, മാനസിക രോഗികള്‍ മാത്രമേ ഒളിഞ്ഞുനോക്കുകയുള്ളൂവെന്ന വിശ്വാസമാണെന്ന് ഹരി പറയുന്നു. ബാത്ത്‌റൂമില്‍ പക്ഷെ, കാഴ്ച സുഗമമാകാത്ത ഗ്ലാസ് ഉപയോഗിച്ചാണ് ചുമര്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍, മഴ നനയാന്‍ പാകത്തില്‍ മേല്‍ക്കൂര തുറന്നിട്ട്, ഒളിഞ്ഞുനോട്ടക്കാരെ ഒട്ടും ഭയമില്ലെന്ന് ഹരി പറയാതെ പറയുന്നു.

സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്കപ്പുറത്തേക്കുള്ള പ്രണയമാണെങ്കിലും വീടിന് അസാധാരണമായ ലാളിത്യം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. പകല്‍ സൂര്യകിരണങ്ങള്‍ വീടിന്റെ ഓരോ കോണിലും ആവശ്യത്തിലധികം വെളിച്ചം നല്‍കുമ്പോള്‍, രാത്രിയില്‍ നിലാവെളിച്ചം വീടിന്റെ മാറ്റ് കൂട്ടുന്നു. വൈദ്യുതി വിളക്കുകളുടെ കൃത്രിമ സൗന്ദര്യങ്ങള്‍ു പകരം മെഴുകുതിരികളാണ് വീടിനകത്ത് വെളിച്ചം പകരുന്നത്.

പൂമുഖത്തു നിന്ന് ഹാളിലേക്കുള്ള നടവഴിക്ക് സമാന്തരമായി ഒരു കുളമുണ്ട് ഈ ചില്ലുകൂടാരത്തില്‍. പൂമുഖത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് പല നിറത്തിലുള്ള ആമ്പല്‍പ്പൂവുകള്‍ കുളത്തിന്റെ കാഴ്ചയ്ക്ക് മാറ്റ് കൂട്ടുന്നു. ബുദ്ധന്റെയും ലക്ഷ്മിയുടെയും ഗണപതിയുടെയും കല്‍പ്രതിമകളും ആമ്പല്‍പ്പൂവുകള്‍ക്കൊപ്പം കുളത്തില്‍ ഇടം പിടിച്ചു. വീടിനകത്തു ള്ള കുളത്തിന്റെ ഭാഗത്ത് സ്ഥാപിച്ച കല്‍വിളക്കും ഈ കാഴ്ചയുടെ ബാക്കിയാണ്.

കുന്നിന്‍ചെരിവില്‍ ഭൂമി നികത്താതെയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. പൂമുഖത്തു നിന്നുള്ള കാഴ്ച രണ്ടുനില വീടെന്ന പ്രതീതി ജനിപ്പിക്കുമെങ്കിലും ഒരു അണ്ടര്‍ഗ്രൗണ്ട് നിലയുള്‍പ്പെടെ മൂന്ന് നിലയിലാണ് ഈ ചില്ലുകൂടാരം നിര്‍മ്മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ മള്‍ട്ടി ജിം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹരി. പൂമുഖത്തു നിന്ന് കയറി വരുന്നത് വീടിന്റെ രണ്ടാം നിലയിലേക്കാണ്. ഹാള്‍, അടുക്കള, ഡൈനിങ് റൂം എന്നിവയ്‌ക്കൊപ്പം അതിഥികള്‍ക്കുള്ള കിടപ്പുമുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുളത്തിന് കുറുകെ സ്ഥാപിച്ച പാലം കടന്നു വേണം കിടപ്പുമുറിയിലേക്ക് പോകാന്‍. മൂന്നാം നിലയിലും ബെഡ്‌റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. വീടിനകത്തു നിന്ന് പുറകുവശത്തെ പാടത്തേക്കുള്ള ഗംഭീര കാഴ്ചയാണ്. പുറകുവശത്ത് പുല്ല് വച്ചുപിടിപ്പിച്ച് വീടിന്റെ മാറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.

മൂന്നാം നിലയില്‍ നിന്ന് മേല്‍ക്കൂരയിലേക്കുള്ള രാത്രി കാഴ്ച മനോഹരമാണ്. ചന്ദ്രനും താരകങ്ങളും നിലാവ് പൊഴിക്കുന്ന രാത്രിയിലും, അമാവാസി രാവുകളിലും വീടിനകത്ത് പ്രത്യേകമായ ഭംഗിയുണ്ട്. ഏത് അരസികനും അനുരാഗിയാവുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ വീടിനകത്തെ രാത്രികാഴ്ചകള്‍ കൊണ്ട് സാധിക്കും.





Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.