goodnews head

തെരുവോരത്തുകഴിഞ്ഞ നാസറിന് സാന്ത്വനവുമായി രണ്ടു യുവാക്കള്‍

Posted on: 03 Aug 2015


അബ്ദുല്‍കലാമിന് വ്യത്യസ്തമായ ആദരം


തിരൂര്‍: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാമിനോടുള്ള ആദരസൂചകമായി ഞായറാഴ്ച പല സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുകയും പലരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയുംചെയ്തു. എന്നാല്‍, കൊണ്ടോട്ടിയില്‍നിന്ന് തിരൂരിലെത്തിയ രണ്ടു യുവാക്കള്‍ വ്യത്യസ്തമായ രീതിയിലാണ് കലാമിനോടുള്ള ആദരവു പ്രകടിപ്പിച്ചത്.

ആരോരുമില്ലാതെ തെരുവിലലയുന്ന മാനസികവെല്ലുവിളി നേരിടുന്ന നാസര്‍ എന്ന അഷ്‌റഫിന് സാന്ത്വനമേകുകയായിരുന്നു ഇവര്‍. കൊണ്ടോട്ടിയിലെ സാമൂഹികപ്രവര്‍ത്തകരായ ചുണ്ടക്കാടന്‍ മുഹമ്മദ് മഹ്‌സൂമും കക്കാട്ടുചാലില്‍ ഹനീഫയുമാണ് നാസറിനെ പൊന്നാനി പുഴയോരത്ത് കൊണ്ടുപോയി നഖവും താടിയുംവെട്ടി കുളിപ്പിച്ച് വൃത്തിയാക്കി പുതുവസ്ത്രം നല്‍കിയത്.

കാറില്‍ ഒരു ഉല്ലാസയാത്രയും ഹോട്ടലില്‍നിന്ന് സുഭിക്ഷമായ ഭക്ഷണവും ഇവര്‍ നല്‍കി. രണ്ടുദിവസം കഴിഞ്ഞ് വീണ്ടുംവരുമെന്നും ഡോക്ടറെ കാണിച്ച് അസുഖംമാറ്റി ജോലിനല്‍കുമെന്നും ഇവര്‍ ഉറപ്പുനല്‍കി. ഇവരോടൊപ്പം തിരൂരിലെ ഒരു പത്രപ്രവര്‍ത്തകനും സഹായത്തിന് ഉണ്ടായിരുന്നു. മഹ്‌സൂമിനും ഹനീഫയ്ക്കും ദൈവത്തിന്റെ കാരുണ്യം ഉണ്ടാകുമെന്നായിരുന്നു നാസറിന്റെ മറുപടി.

 

 




MathrubhumiMatrimonial