goodnews head

കൈനിറയെ സഹായം; പെരുന്നാള്‍ പുണ്യവുമായി സുലൈമാന്‍ ഹാജി

Posted on: 17 Jul 2015

ശിഹാബുദ്ദീന്‍ കാളികാവ്‌



കാളികാവ്: പെരുന്നാളാേഘാഷത്തിന് കാരുണ്യത്തിന്റെ നിറച്ചാര്‍ത്തുനല്‍കി പ്രവാസി മലയാളി മാതൃകയാകുന്നു. കിഴിശ്ശേരിയിലെ കെ.പി. സുലൈമാന്‍ ഹാജിയാണ് സഹജീവികളെ സഹായിക്കലാണ് യഥാര്‍ഥ വിശ്വാസിയുടെ കടമയെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ധനരായ 13 പെണ്‍കുട്ടികള്‍ക്ക് വിവാഹധനസഹായം, മഹല്ലിലെ മുഴുവന്‍ വീടുകളിലും പെരുന്നാള്‍ കിറ്റ്, നാലുവയസ്സുകാരന് ചികിത്സാസഹായം... നീളുകയാണ് സുലൈമാന്‍ ഹാജിയുടെ സന്മനസ്സിന്റെ പട്ടിക.

അടയ്ക്കാക്കുണ്ടിലെ പുല്‍പ്പറ്റ സുബ്രഹ്മണ്യന്റെ മകന്‍ സുബിന്റെ ശസ്ത്രക്രിയയ്ക്കാണ് സുലൈമാന്‍ ഹാജി സഹായഹസ്തവുമായി എത്തിയിട്ടുള്ളത്. മാതൃഭൂമി വാര്‍ത്തയിലൂടെയാണ് സുബിന്റെ അവസ്ഥ ഹാജിയുടെ ശ്രദ്ധയിലെത്തിയത്. ജനനേന്ദ്രിയമില്ലാത്തതാണ് സുബിന്റെ പ്രശ്‌നം. വയറിന്റെ ഇരുവശവും തുളച്ചാണ് മൂത്രം ഒഴിവാക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍കോേളജിലാണ് ചികിത്സ. കൂലിപ്പണിക്കാരനായ സുബ്രഹ്മണ്യന്‍ അഞ്ചംഗകുടുംബത്തെ പോറ്റുന്നതോടൊപ്പം മകനെ ചികിത്സിക്കാനും കഷ്ടപ്പെടുകയാണ്. കുട്ടിയുടെ ആറാമത്തെ ശസ്ത്രക്രിയയ്ക്ക് സഹായം കാത്തിരിക്കുമ്പോഴാണ് സുലൈമാന്‍ ഹാജി സഹായവുമായെത്തിയത്.

മകന്‍ നവാസ് ഷെരീഫിന്റെ വിവാഹത്തിന് മുന്നോടിയായാണ് ഹാജി നിര്‍ധനരായ 13 പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായധനം നല്‍കുന്നത്. 10 പവന്‍ വീതം സ്വര്‍ണാഭരണം നല്‍കിയാണ് 31ന് ഇവരുടെ വിവാഹം നടത്തുക. ആഗസ്ത് ഒന്നിനാണ് മകന്റെ വിവാഹം.
കിഴിശ്ശേരി കങ്കാടി മഹല്ലിലെ മുഴുവന്‍ വീടുകളിലും മാംസമുള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളെത്തിച്ചാണ് ഹാജിയുടെ പെരുന്നാള്‍ ആഘോഷം.

ജിദ്ദ അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ജിദ്ദ മുഹിബ്ബ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ന്യൂ മിഡില്‍ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആഹില്‍ എന്നിവയുടെ ചെയര്‍മാനാണ് സുലൈമാന്‍ ഹാജി.സാമ്പത്തികശേഷിയില്ലാത്തവരെ സഹായിക്കേണ്ട ബാധ്യതയുണ്ടെന്ന തിരിച്ചറിവാണ് ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് നിലകൊള്ളാനുള്ള പ്രേരണയെന്ന് അദ്ദേഹം പറയുന്നു.

സുബിന് സഹായംകൈമാറുന്ന ചടങ്ങില്‍ സുലൈമാന്‍ ഹാജിക്കൊപ്പം ബന്ധുക്കളും സുഹൃത്തുക്കളുമായ കെ.പി. ഉമ്മര്‍, കെ.പി. ബഷീര്‍, ചുണ്ടക്കാടന്‍ മുഹമ്മദ് മഹ്‌സൂം, കെ. അബ്ദുറഹിമാന്‍ എന്നിവരും പങ്കെടുത്തു.

 

 




MathrubhumiMatrimonial