Crime News

ആര്‍.ടി. ഓഫീസില്‍ കൈക്കൂലി കൈമാറാനെത്തിയ ഇടനിലക്കാരനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

Posted on: 04 Mar 2015


റാന്നി: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈക്കൂലി നല്കാനെത്തിയ ഇടനിലക്കരനെ ഓഫീസില്‍നിന്ന് പോലീസ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ആര്‍.ടി. ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന വിനായക ഓട്ടോ കണ്‍സള്‍ട്ടന്‍സി ജീവനക്കാരന്‍ മണിയാര്‍ പാലംപറമ്പില്‍ വിഷ്ണുലാലിനെ(25) യാണ് വിജിലന്‍സ് ഡിവൈ.എസ്.പി. പി.ഡി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ റാന്നി സബ് ആര്‍.ടി. ഓഫീസില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. ഓഫീസ് ഹാളില്‍ വലിച്ചെറിഞ്ഞ നിലയിലും ബാത്ത്‌റൂമിലെ വെന്റിലേറ്ററുകള്‍ക്കിടയില്‍ നിന്നുമായി 4950 രൂപ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.രഞ്ജിത്ത്‌മോന്റെ മുറിയില്‍നിന്നാണ് ഇടനിലക്കാരനെ പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെയാണ് റെയ്ഡ് നടത്തിയത്. ഇട്ടിയപ്പാറയില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന കരികുളം കോന്നാത്ത് ഉമ്മന്‍ ജോര്‍ജിന്റെ പരാതിയുടെ അന്വേഷണഭാഗമായിരുന്നു റെയ്ഡ്. ലൈസന്‍സ് ലഭിക്കുന്നതിന് ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് 500 രൂപ നിരക്കിലും ത്രിവീലറിന് 350, ടൂവീലറിന് 250 രൂപ നിരക്കിലും എം.വി.ഐ. കൈക്കൂലി ആവശ്യപ്പെടുന്നതായാണ് പരാതി. ഇത്തരത്തില്‍ ലൈസന്‍സ് എടുത്തതിന് 4000 രൂപ നല്കാനുണ്ടെന്നും അത് ഇടനിലക്കാരന്‍ മുഖേന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടതായും പരാതിക്കാരന്‍ അറിയിച്ചതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ നല്കിയ 4000 രൂപയുമായി ഉമ്മന്‍ ജോര്‍ജ് വൈകീട്ട് എം.വി.ഐ.യുടെ ഓഫീസിലെത്തി. ഒപ്പം ഇടനിലക്കാരനായ വിഷ്ണുലാലും ഉണ്ടായിരുന്നു. 4000 രൂപ ഉമ്മന്‍ ജോര്‍ജ് വിഷ്ണുലാലിന് കൈമാറിയിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ വിഷ്ണുലാലിന്റെ കൈവശമായിരുന്നു ഈ തുക. എം.വി.ഐ.ക്ക് കൈമാറിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇടനിലക്കാരനെ മാത്രം അറസ്റ്റ് ചെയ്തതെന്ന് ഡിവൈ.എസ്.പി. പി.ഡി.രാധാകൃഷ്ണപിള്ള പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൈക്കൂലി നല്കിയില്ലെന്ന കാരണത്താല്‍ ലൈസന്‍സ് അനുവദിച്ചില്ലെന്ന ഉമ്മന്‍ ജോര്‍ജിന്റെ പരാതിയും അന്വേഷിക്കും.
റെയ്ഡ് വിവരമറിഞ്ഞ് ഓഫീസിലുള്ളവര്‍ ജനാലയിലൂടെ പുറത്തേക്ക് പണവും പേഴ്‌സും മറ്റും എറിഞ്ഞു. കുറേ പണം ഓഫീസില്‍ രജിസ്റ്ററുകള്‍ക്കിടയിലേക്കും ഒളിപ്പിച്ചു. ബാത്ത്‌റൂമില്‍ വെന്റിലേറ്ററുകള്‍ക്കിടയില്‍ തിരുകിയ നിലയില്‍ 2250 രൂപയും ഓഫീസില്‍നിന്ന് 2700 രൂപയുമാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. എം.വി.ഐ.യെയും കൂട്ടി താമസസ്ഥലത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും അനധികൃതമായുള്ള പണമൊന്നും കണ്ടെത്തിയില്ലെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.
ഡിവൈ.എസ്.പി.ക്കൊപ്പം സി.ഐ.മാരായ ആര്‍.അശോക്കുമാര്‍, കെ.ബൈജുകുമാര്‍, ആര്‍.ജയരാജ് എന്നിവരും ഗസറ്റഡ് ഉദ്യോഗസ്ഥരായ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജെ.ഹരികുമാര്‍, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ എം.ഉണ്ണികൃഷ്ണപിള്ള എന്നിവരും റെയ്ഡ് സംഘത്തിലുണ്ടായിരുന്നു.

 

 




MathrubhumiMatrimonial