Crime News

തീവണ്ടിപ്പാളത്തില്‍ കണ്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെത്തി

Posted on: 03 Mar 2015


പരിയാരം: ഞായറാഴ്ച പുലര്‍ച്ചെ കണ്ണപുരത്ത് തീവണ്ടിയില്‍നിന്ന് വീണുപരിക്കുപറ്റി അബോധാവസ്ഥയിലായ െപണ്‍കുട്ടിയെത്തേടി ബെംഗളൂരുവില്‍നിന്ന് അച്ഛന്റെ സഹോദരങ്ങള്‍ പരിയാരത്തെത്തി.പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 13 വയസ്സുകാരിക്ക് തിങ്കളാഴ്ച വൈകിട്ടോടെ ബോധം തിരിച്ചുകിട്ടി.

ദരിദ്രകുടുംബത്തിലുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിത്യരോഗികളാണ്. ഇരുവൃക്കകളും തകരാറിലായ അച്ഛനും വാതരോഗിയായ അമ്മയും മാത്രമാണ് വീട്ടില്‍. രണ്ട് സഹോദരങ്ങള്‍ വീട്ടില്‍ വല്ലപ്പോഴും മാത്രം വന്നുപോകുന്നവരാണ്. മാതാപിതാക്കളുടെ രോഗബാധ പെണ്‍കുട്ടിയെ ഇടയ്ക്കിടെ അലട്ടാറുണ്ടെന്ന് കുട്ടിയെ കൊണ്ടുപോകാന്‍ പരിയാരത്തെത്തിയ അച്ഛന്റെ സഹോദരങ്ങള്‍ പറഞ്ഞു. ഇതുമൂലം മാനസികമായി തകര്‍ന്ന കുട്ടി വീടുവിട്ടിറങ്ങിയതാകാമെന്ന് പോലീസ് കരുതുന്നു.

ബെംഗളൂരു കോട്ടണ്‍പെറ്റ് പോലീസ്സ്‌റ്റേഷനിലെ വനിതാപോലീസ് ഉദ്യോഗസ്ഥരും ബന്ധുക്കളും പരിയാരത്ത് തിങ്കളാഴ്ച പുലര്‍ച്ചയോടെ എത്തി. മൊബൈല്‍ ഐ.സി.യു.വില്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി ചികിത്സിക്കാനാണ് ബന്ധുക്കളുടെ നീക്കം. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പെണ്‍കുട്ടിയെ നാട്ടിലേക്ക് കൊണ്ടുപോകും.

ശനിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. ഉച്ചയ്ക്ക് സ്‌കൂള്‍വിട്ടെങ്കിലും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കിയിരുന്നു. പെണ്‍കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കര്‍ണാടക പോലീസ് കേസെടുത്തിരുന്നത്.

മംഗളൂരുവില്‍നിന്ന് കണ്ണൂര്‍ഭാഗത്തേക്കുള്ള തീവണ്ടിയില്‍ കയറിയ കുട്ടിയെ ഞായറാഴ്ച കാലത്താണ് തീവണ്ടിപ്പാളത്തില്‍ കണ്ടത്.

 

 




MathrubhumiMatrimonial