githadharsanam

ഗീതാദര്‍ശനം - 213

Posted on: 23 Apr 2009

സി. രാധാകൃഷ്ണന്‍



തപസ്വിഭ്യോ/ധികോ യോഗീ
ജ്ഞാനിഭ്യോ/പി മതോ/ധികഃ
കര്‍മിഭ്യശ്ചാധികോ യോഗീ
തസ്മാദ്യോഗീ ഭവാര്‍ജുന

യോഗി തപസ്വികളെക്കാള്‍ ശ്രേഷ്ഠനാണ്, ശാസ്ത്രപണ്ഡിതരെക്കാളും ശ്രേഷ്ഠനാണ്. കര്‍മികളെക്കാളും യോഗിയാണ് ശ്രേഷ്ഠന്‍ എന്നാണ് (എന്റെ) അഭിപ്രായം. അതിനാല്‍ ഹേ അര്‍ജുനാ, നീ യോഗിയായി ഭവിച്ചാലും.
തപസ്സിന് പലപ്പോഴും പരമാത്മസ്വരൂപലയത്തില്‍ നിന്ന് അന്യമായ ലക്ഷ്യങ്ങള്‍ ഉണ്ടാകാറുണ്ട്; യോഗി ശ്രമിക്കുന്നത് സ്വരൂപത്തില്‍ ലയിക്കാന്‍ മാത്രവും. അതുകൊണ്ടാണ് മേന്മ. ജ്ഞാനി എന്നിവിടെ പറയുന്നത് വേദശാസ്ത്രങ്ങള്‍ കമ്പോടുകമ്പ് വശമാക്കിയ (പക്ഷേ, അതൊന്നും ദഹിക്കാത്ത) വിദ്വാനെയാണ്; ജ്ഞാനം അനുഭവമായിട്ടില്ലാത്ത ആള്‍. യോഗിയാകട്ടെ, പരമമായ ലയത്തിന്റെ ആദ്യരുചിയില്‍നിന്നാണ് തുടങ്ങുന്നത്. (അതിനാലാണ് യോഗവിഷയത്തിലുള്ള ജിജ്ഞാസപോലും പരമശ്രേഷ്ഠമാകുന്നത്). കര്‍മി എന്നു പറയുന്നത് വേദങ്ങളിലെ കര്‍മകാണ്ഡത്തിന്റെ നടത്തിപ്പുകാരനാകാനേ തരമുള്ളൂ; കര്‍മയോഗിയെ ഉദ്ദേശിച്ചാകാന്‍ ഇടയില്ല. കാരണം, കര്‍മയോഗവും (ജ്ഞാനയോഗവും) ധ്യാനയോഗവും എല്ലാം ഒന്നുതന്നെയെന്നാണല്ലോ ഗീതാപക്ഷം.



MathrubhumiMatrimonial