marpappa

ഫ്രാന്‍സിസ്-ഇറ്റലിയുടെ പ്രിയ താപസശ്രേഷ്ഠന്‍

Posted on: 15 Mar 2013

ജിജോ സിറിയക്‌



ഫ്രാന്‍സിസ്‌കന്‍ സഭാസ്ഥാപകനായ താപസശ്രേഷ്ഠന്റെ പേരു സ്വീകരിക്കുകവഴി കര്‍ദിനാള്‍ മാരിയോ ബര്‍ഗോളിയോ ഇറ്റലിയുടെ ഹൃദയമാണ് കവര്‍ന്നത്. ഇറ്റലിയുടെ സ്വന്തം വിശുദ്ധനെന്നറിയപ്പെടുന്ന അസീസിയിലെ ഫ്രാന്‍സിസ് അവിടത്തെ ജനങ്ങള്‍ക്ക് ആത്മാവിന്റെ ഭാഗമാണ്. ദാരിദ്ര്യത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായ ഫ്രാന്‍സിസിന്റെ നാമം സ്വീകരിക്കുകവഴി പുതിയ പാപ്പ തന്റെ ജീവിത വീക്ഷണം ലോകത്തോട് ഘോഷിച്ചു.
1181 മുതല്‍ 1226 വരെ ജീവിച്ചിരുന്ന ഫ്രാന്‍സിസ് അസീസി സന്ന്യാസജീവിതത്തിന്റെ എക്കാലത്തെയും ഉദാത്ത മാതൃകയാണ്. ഫ്രാന്‍സിസ്‌കോ എന്നുപേരുള്ള അനേകായിരങ്ങള്‍ ഇറ്റലിയിലുണ്ട്. പുണ്യവാളന്റെ നാമത്തില്‍ അനേകം പള്ളികളും ഇവിടെ കാണാം. ധനിക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഫ്രാന്‍സിസ് അസീസി സകല സൗഭാഗ്യങ്ങളും ത്യജിച്ച് കുഷ്ഠരോഗികള്‍ക്കും അനാഥര്‍ക്കുമൊപ്പം ജീവിതം നയിച്ചാണ് വിശുദ്ധപദവിയിലേക്കുയര്‍ന്നത്.
1998-ല്‍ ആര്‍ച്ച് ബിഷപ്പായപ്പോള്‍ കൊട്ടാര സദൃശ്യമായ വാസഗേഹം ഉപേക്ഷിച്ച് ഒരു ചെറിയ മുറിയില്‍ ജീവിക്കാനിഷ്ടപ്പെട്ടയാളാണ് ബര്‍ഗോളിയോയും. അദ്ദേഹത്തിന്റെ മാതാവ് ഫ്രാന്‍സിസ് അസീസിയുടെ കടുത്ത ഭക്തയുമാണ്.
ഈശോ സഭയില്‍ നിന്നുള്ള ആദ്യ പാപ്പ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെയും സ്മരിച്ചിരിക്കണം. വിശുദ്ധ ഇഗേ്‌നഷ്യസ് ലയോളക്കൊപ്പം ഈശോസഭ സ്ഥാപിക്കുന്നതില്‍ സഹകരിച്ച ഫ്രാന്‍സിസ് സേവ്യര്‍ ഈ സഭയിലെ ആദ്യ മിഷിനറിയാണ്. ഏഷ്യയില്‍ മിഷിനറിയായെത്തിയ ഫ്രാന്‍സിസ് സേവ്യറിന്റെ ശരീരം ഇപ്പോള്‍ ഗോവയിലെ ബോം ജീസസ് ദേവാലയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നതുപോലെ ഫ്രാന്‍സിസ് ഒന്നാമന്‍ എന്നല്ല മാര്‍പാപ്പയുടെ പേരെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സിസ് എന്നുമാത്രമാണ് പേര്. പിന്നില്‍ റോമന്‍ അക്കം ചേര്‍ക്കുന്ന പതിവ് പുതിയ പാപ്പ ഉപേക്ഷിച്ചിരിക്കുന്നു. ഭാവിയില്‍ ഫ്രാന്‍സിസ് രണ്ടാമനുണ്ടാകുന്ന പക്ഷം ഇദ്ദേഹത്തെ ഒന്നാമനെന്നു വിശേഷിപ്പിക്കാമെന്നും വത്തിക്കാന്‍ വിശദീകരിച്ചു.
ജോണ്‍ പോള്‍ ഒന്നാമനെപ്പോലെ തന്റെ മുന്‍ഗാമികളുടെ പേരു സ്വീകരിക്കാത്ത പാപ്പ എന്ന വിശേഷണവും കര്‍ദിനാള്‍ ബര്‍ഗോളിയോക്കുണ്ട്.





MathrubhumiMatrimonial