marpappa

ലാറ്റിനമേരിക്ക -സഭയുടെ കോട്ട

Posted on: 14 Mar 2013


120 കോടി അംഗങ്ങളുള്ള കത്തോലിക്കാസഭയിലെ പകുതിയിലധികവും ലാറ്റിനമേരിക്കയും വടക്കെ അമേരിക്കയും മധ്യ അമേരിക്കയും ഉള്‍പ്പെട്ട പ്രദേശത്തുനിന്നാണ്. ലാറ്റിനമേരിക്കയിലെ കത്തോലിക്കരുടെ എണ്ണം 33.9 കോടിയാണ്. മധ്യ അമേരിക്കയില്‍ ഇത് 16.2 കോടിയും വടക്കെ അമേരിക്കയില്‍ 8.5 കോടിയുമാണ്. യൂറോപ്പ് -28.5 കോടി, ആഫ്രിക്ക -18.6 കോടി, ഏഷ്യ -13 കോടി, ഓഷ്യാനിയ -90 ലക്ഷം എന്നിങ്ങനെയാണ് ലോക ജനസംഖ്യയിലെ കത്തോലിക്കരുടെ കണക്ക്. യൂറോപ്പിനേക്കാള്‍ അമേരിക്കന്‍ മേഖലയും ആഫ്രിക്കയുമാണ് സഭയ്ക്ക് ഇടപെടാനുള്ള പ്രദേശങ്ങളെന്ന് വ്യക്തമാണ്. അവിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസക്തി.
ഒരു ഇറ്റാലിയന്‍ റെയില്‍വേ തൊഴിലാളിയുടെ മകനായി ജനിച്ച അദ്ദേഹം ലളിത ജീവിതത്തിന്റെ വക്താവായാണ് അറിയപ്പെടുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വലിയ അന്തരമാണ് അര്‍ജന്റീനയുടെയും ലാറ്റിനമേരിക്കയുടെയും പ്രശ്‌നം. ആഫ്രിക്കയിലെത്തുമ്പോള്‍ കൊടിയ ദാരിദ്ര്യവും പട്ടിണിയുമായി ഇതുമാറുന്നു. ഇവിടെയൊക്കെ സഭയ്ക്ക് ക്രിയാത്മകമായി ഇടപെടാനുള്ള അവസരമാണ് സാമൂഹികനീതിയുടെ വക്താവായി അറിയപ്പെടുന്ന ഫ്രാന്‍സിസ് പാപ്പയുടെ സ്ഥാനലബ്ധിയിലൂടെ ലഭിച്ചിരിക്കുന്നത്.
കത്തോലിക്കാ സഭയുടെ കോട്ട ആയാണ് ലാറ്റിനമേരിക്കയും അര്‍ജന്റീയും അറിയപ്പെടുന്നതെങ്കിലും ചില തിരിച്ചടികളും ഇവിടെ സഭ നേരിടുന്നുണ്ട്. ഇവാഞ്ചലിക്കല്‍ സഭകള്‍ ലാറ്റിനമേരിക്കയില്‍ വേഗത്തില്‍ പ്രചാരം നേടുന്നുണ്ട്. പലരും കത്തോലിക്കാ സഭ വിട്ടുപോകുകയും ചെയ്യുന്നു. ഉള്ളവിശ്വാസികളില്‍ പലരും അത്ര തീക്ഷ്ണമായ വിശ്വാസം പുലര്‍ത്തുന്നുമില്ല.
അര്‍ജന്റീനയിലെ ജനസംഖ്യയില്‍ 77 ശതമാനവും കത്തോലിക്കരാണ്. പക്ഷേ, എല്ലാ ഞായറാഴ്ചയും പള്ളിയില്‍ വരികയും സഭാകാര്യങ്ങളില്‍ തീക്ഷ്ണതയോടെ ഇടപെടുകയും ചെയ്യുന്നവര്‍ കുറവാണെന്നാണ് വാസ്തവം. പാപ്പയ്ക്ക് സ്വന്തം നാട്ടില്‍നിന്നുതന്നെ പ്രവര്‍ത്തനം തുടങ്ങണമെന്നര്‍ഥം. കര്‍ദിനാള്‍ ബെര്‍ഗോളിയോ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് അര്‍ജന്റീനയിലെയും ലാറ്റിനമേരിക്കയിലെയും പള്ളികളില്‍ തടിച്ചുകൂടിയ ജനം സഭയ്ക്ക് ഉണര്‍വ് നല്‍കുന്നുണ്ട്. ലാറ്റിനമേരിക്കയില്‍നിന്നുള്ള മാര്‍പാപ്പയ്ക്കുവേണ്ടിയുള്ള ഇരുപതു നൂറ്റാണ്ടിലെ കാത്തിരിപ്പിന് വിരാമമായെന്ന നിലയിലായിരുന്നു അവിടെനിന്നുള്ള പ്രതികരണങ്ങള്‍.





MathrubhumiMatrimonial