marpappa

പുരോഹിതരുടെ വിവാഹവും വിവാദങ്ങളും

Posted on: 14 Mar 2013


പുരോഹിതന്മാര്‍ വിവാഹിതരായിരുന്നു ആദ്യകാലങ്ങളില്‍. അവര്‍ക്ക് വിവാഹം വിലക്കിയിട്ട് ആയിരംകൊല്ലം പോലും ആയിട്ടില്ല. കേരളത്തില്‍ പോര്‍ച്ചുഗീസുകാരാണ് ഈ ഏര്‍പ്പാട് കൊണ്ടുവന്ന്. റോമന്‍ കത്തോലിക്കാസഭയില്‍ പുരോഹിതന്മാരുടെ വിവാഹം അനുവദിച്ചിട്ടുള്ള ചെറിയ ഇടങ്ങള്‍ ഇപ്പോഴും ഉണ്ട്. ദൈവദാസന്‍ ഈവാനിയോസ് റോമാസഭയില്‍ ചേര്‍ന്നപ്പോള്‍ ആ സൗജന്യം നിര്‍ദേശിക്കപ്പെട്ടതാണ്. അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ തന്നെ സന്ന്യാസം സ്വീകരിക്കുകയും കേരളത്തിലെ ക്രൈസ്തവ സഭയില്‍ ആശ്രമപ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും ചെയ്ത ആ പുണ്യവാന്‍ ആ സൗജന്യം നിഷേധിക്കുകയായിരുന്നുവത്രെ. അതായത് പുരോഹിതന്‍മാരുടെ ബ്രഹ്മചര്യം വെറും ആചാരം മാത്രം ആണ്. വിവാഹം അനുവദിച്ചാല്‍ വികാരിമാര്‍ പള്ളിപ്പണിയില്‍ അലംഭാവം കാണിക്കും എന്നത് അസ്ഥാനത്തുള്ള ഭീതിയാണ്. പൗരസ്ത്യചിന്തയില്‍ വൈദിക പത്‌നിയെ 'ബസ്‌കിയോമോ' എന്നാണ് വിളിക്കുക. ഉടമ്പടിക്കാരി എന്നര്‍ഥം. ഭര്‍ത്താവിന്റെ വൈദികവൃത്തിക്ക് പിന്‍ബലം നല്കും എന്നതാണ് ഉടമ്പടി. കേരളത്തില്‍ മാര്‍ത്തോമ്മാ സഭയിലാണ് ഈ ഉടമ്പടിയുടെ പ്രയുക്തഭാവം ഏറ്റവും തെളിഞ്ഞുകാണുന്നത് എന്ന് തോന്നുന്നു.
ഒപ്പം പറയണം, പുരോഹിതന്മാരുടെ വിവാഹംകൊണ്ട് ഈ പ്രശ്‌നം തീരുകയില്ല. പൊതുസമൂഹത്തിലും അവിവാഹിതര്‍ മാത്രമല്ലല്ലോ വ്യഭിചരിക്കുന്നത്. ''സന്തതൈ്യ ദാരരതി, കണ്ഠശമനായ ചേടികാഗമനം, തന്വഹി സുരതം സുരതം കൃഛ്‌റാലഭ്യം യദന്യ ദാരേഷു'' എന്ന് എഴുതിവെച്ച രസികന്മാരുടെ നാടായ നമ്മുടെ ഭാരതത്തിലായാലും മറ്റെവിടെയെങ്കിലും ആയാലും.
എന്നാല്‍, പുരോഹിതര്‍ക്ക് വിവാഹം അനുവദിച്ചാല്‍ 'ദൈവവിളി' കൂടും. വൈദികരാകാന്‍ കൂടുതല്‍ ചെറുപ്പക്കാര്‍ തയ്യാറാകും. പൗരസ്ത്യകത്തോലിക്കാ സഭകളില്‍ എന്നതുപോലെതന്നെ ആംഗ്ലിക്കന്‍ ഓര്‍ഡിനേറിയറ്റ് പോലെ പാശ്ചാത്യസഭയിലും മാതൃക ഉണ്ടുതാനും. കേരളത്തില്‍ കണ്ടുശീലിച്ചിട്ടില്ലാത്തതിനാല്‍ ആദ്യമൊക്കെ തോന്നുന്ന അത്ഭുതം മെനെസിസ് മെത്രാന്‍ ബസ്‌കിയാമമാരെ പിരിച്ചുവിട്ടപ്പോള്‍ സമൂഹത്തിന് തോന്നിയ വേദനയേക്കാള്‍ വലുതാവുകയില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ ഒരുലക്ഷം വൈദികരാണ് കുപ്പായം ഉപേക്ഷിച്ചത് എന്നാണ് വായിച്ചിട്ടുള്ളത്. നമ്മുടെ നാട്ടില്‍ പുതിയ ഇടവകകളും രൂപതകളും ഉണ്ടാകുമ്പോള്‍ ജര്‍മനിയില്‍ വിപരീത ദിശയിലാണ് കാര്യങ്ങള്‍.
അത് പുരോഹിതര്‍ ഇല്ലാഞ്ഞിട്ടുമാത്രം അല്ല. യൂറോപ്പിലൊട്ടാകെ സഭ നെടുകെ പിളര്‍ന്ന മട്ടാണ്. പൊതുസമൂഹത്തില്‍നിന്ന് സഭ വഴിപിരിയുന്നതാണ് പ്രശ്‌നം. ചില കാര്യങ്ങളില്‍ വഴികള്‍ വേറെയാവാതെ വയ്യ. ഭ്രൂണം ഉരുവാകുന്ന നിമിഷം മുതല്‍ ജീവനാണ്. കുഞ്ഞിനെ കൊല്ലാന്‍ തന്തയ്‌ക്കോ തള്ളയ്‌ക്കോ അനുവാദമില്ല. അതുകൊണ്ട് സഭയ്ക്ക് ഒരിക്കലും ഗര്‍ഭച്ഛിദ്രമോ ഭ്രൂണഹത്യയോ അനുവദിക്കാനാവുകയില്ല. എന്നാല്‍, എച്ച്.ഐ.വി. പകരാതിരിക്കാന്‍പോലും ഉറ ഉപയോഗിച്ചുകൂടാ എന്നു പറയുമ്പോള്‍ മെത്രാന്മാര്‍ക്കുപോലും അഭിപ്രായം ഒന്നല്ല. സത്യത്തില്‍ കത്തോലിക്കാസഭ ജനനനിയന്ത്രണോപാധികളോട് അനുവര്‍ത്തിക്കുന്ന സമീപനം വൈരുദ്ധ്യാത്മകമാണ്. സ്ത്രീപുരുഷബന്ധം പ്രജനനത്തിന് വേണ്ടിമാത്രം ആണെങ്കില്‍ ആയത് നടക്കാന്‍ ഒരു സാധ്യതയും ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ലൈംഗികബന്ധം നിരോധിക്കണം. എന്നാല്‍, വിവാഹത്തിലെ ലൈംഗികത ദമ്പതികളുടെ പരസ്പരസ്‌നേഹത്തെ ഉറപ്പിക്കുന്നതാകയാല്‍ കുട്ടികള്‍ ഉണ്ടാവുകയില്ല എന്നുറപ്പായാലും ബന്ധം ആകാം എന്നാണ് വേദപാഠം. അത്രയുംശരി. എന്നാല്‍, ആ ഉറപ്പുള്ളപ്പോള്‍ മാത്രം പ്രയോഗിക്കാവുന്ന റിഥംരീതി മാത്രമേ ആകാവൂ എന്ന് പറയുമ്പോള്‍ യുക്തി ചോര്‍ന്നുപോവുന്നു. റിഥംരീതി ഓനനിസം (ഉല്പത്തിപ്പുസ്തകം 38:9) വേഷം മാറിയതാണ്. അത് അനുവദനീയമാണെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ക്ക് മഹറോന്‍ എന്തിന്! ഒരേ വിഷയത്തില്‍ തന്നെ സഭയ്ക്ക് ഉറച്ചുനില്‍ക്കേണ്ടതും വഴങ്ങിക്കൊടുക്കേണ്ടതും ആയ ഉപവിഷയങ്ങള്‍ ഉണ്ടാകാം എന്ന് പറയുന്നത് പ്രശ്‌നത്തിന്റെ സങ്കീര്‍ണഭാവം തെളിയിക്കാനാണ്. പുതിയ പാപ്പ ശ്രദ്ധിക്കേണ്ട ഒരു പ്രധാന മേഖല പൊതുസമൂഹവുമായുള്ള പാരസ്പര്യമാണ് എന്നര്‍ഥം.
കേരളത്തില്‍ മലബാര്‍, മലങ്കര വിഭാഗങ്ങള്‍ക്ക് ഉള്‍ഭരണസ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്. 'മേജര്‍ ആര്‍ച്ചുബിഷപ്പ്' പൗരസ്ത്യപാരമ്പര്യത്തിലെ കാതോലിക്കാസ്ഥാനം തന്നെ ആണ്. എന്നാല്‍, ലോകത്തൊരിടത്തും ലത്തീന്‍ സഭയില്‍ മെത്രാനെ തിരഞ്ഞെടുക്കാന്‍ പ്രാദേശികസഭകള്‍ക്ക് സ്വാതന്ത്രം ഇല്ല. ദൈവകൃപയാല്‍ മാത്രം അല്ല മാര്‍പാപ്പയുടെ കാരുണ്യത്താല്‍ കൂടെ ആണ് ലത്തീന്‍മെത്രാന്മാരുടെ അസ്തിത്വം. ഇത് ഘടനാപരമായ അഹങ്കാരം -ഇന്‍സ്റ്റിറ്റിയൂഷണല്‍ അറഗന്‍സ്- ആണ് എന്ന് കരുതുന്നവര്‍ യൂറോപ്പിലെങ്ങും മെത്രാന്മാരെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വത്തിക്കാന്‍ കക തുറന്ന വാതായനങ്ങള്‍ ജോണ്‍പോളും ബനഡിക്ടും അടച്ചു എന്ന് കരുതുന്നവര്‍ ഏറെയാണ്. എണ്ണം കുറഞ്ഞാലും വിശ്വാസതീക്ഷ്ണത വര്‍ധിക്കുകയാണ് പ്രധാനം എന്ന് മറുപക്ഷവും വാദിക്കും. ഏതായാലും പുതിയ പാപ്പ പരിഗണിക്കേണ്ടിവരാവുന്ന മറ്റൊരു പ്രധാന വിഷയം സഭാഭരണത്തില്‍ യഥാര്‍ഥ ജനാധിപത്യം സന്നിവേശിപ്പിച്ച് ഘടനാപരമായ വിനയം എങ്ങനെ സഭയില്‍ പ്രാവര്‍ത്തികമാക്കാം എന്നതാവും. പത്രോസിന് അപ്രമാദിത്വം ഉണ്ടായിരുന്നില്ല. അപ്പോസ്തല പ്രവൃത്തി തെളിയിക്കുന്നത് കൊളീജിയാലിറ്റിയാണ്.
ഇങ്ങനെ ഏറെയുണ്ട് പറയാന്‍. വാഴ്ത്തപ്പെട്ട ന്യൂമാന്‍ പറഞ്ഞു, കത്തോലിക്കാസഭയെ പോലെ വിരൂപമായോ കത്തോലിക്കാസഭയെ പോലെ സുന്ദരമായോ മറ്റൊന്നും ലോകത്തില്‍ ഇല്ല എന്ന്. വൈരൂപ്യം കുറയ്ക്കാനും സൗന്ദര്യം കൂട്ടാനും പുതിയ മാര്‍പാപ്പയ്ക്ക് കഴിയുമാറാകട്ടെ, ആമ്മീന്‍.



MathrubhumiMatrimonial