Mathrubhumi Logo
  mg radhakrishnan

ജന്മനാടിനെ സ്‌നേഹിച്ച്; ബന്ധങ്ങള്‍ മറക്കാതെ.....

Posted on: 02 Jul 2010

ഹരിപ്പാട്: ''ഈ നാടാണ് എന്നെ വളര്‍ത്തിയത്. നിങ്ങള്‍ക്കൊപ്പമാണ് ഞാന്‍ വളര്‍ന്നത്. ലോകത്തെവിടെയായാലും ഈ മണ്ണിന്റെ മണവും ഇവിടത്തെ സ്‌നേഹവും മറക്കില്ല'' 'മാതൃഭൂമി' സ്റ്റഡി സര്‍ക്കിള്‍ ഹരിപ്പാട്ട് ഒരുക്കിയ സ്വീകരണത്തിന് മറുപടി പറഞ്ഞുകൊണ്ടാണ് എം.ജി.രാധാകൃഷ്ണന്‍ വികാരനിര്‍ഭരമായ ഈ പ്രസംഗം നടത്തിയത്. 10 വര്‍ഷം മുമ്പ് ഹരിപ്പാട് വെട്ടുവേനി ഗ്രാമത്തിലായിരുന്നു സ്വീകരണസമ്മേളനം. എം.ജി.രാധാകൃഷ്ണനോട് നാട്ടുകാര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാവുന്ന വിധത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ബാല്യകാലസുഹൃത്തുക്കളെ സദസ്സില്‍ കണ്ടപ്പോള്‍ വേദിയില്‍നിന്ന് ഇറങ്ങിച്ചെന്ന് കൈപിടിച്ച് അദ്ദേഹം അവര്‍ക്കുവേണ്ടിയും അന്ന് പാട്ടുപാടി. 'പല്ലനയാറിന്‍ തീരത്ത്' എന്ന ഗാനമാണ് ഹരിപ്പാട്ടെസുഹൃത്തുക്കള്‍ക്കുവേണ്ടി എം.ജി. അന്ന് പാടിയത്. നല്ല പാട്ടുകള്‍ക്ക് സംഗീതം പകരുന്നതിന്റെ സന്തോഷവും കടപ്പാടുകളുടെ പേരില്‍, മെച്ചമല്ലാത്ത പാട്ടുകള്‍ക്ക് സംഗീതം നല്‍കുന്നതിന്റെ വിഷമവും ചടങ്ങില്‍ അദ്ദേഹം പങ്കുവെച്ചു. നാലരമണിക്കൂറോളം ഇരുന്ന് യോഗം അവസാനിച്ചശേഷമാണ് മടങ്ങിയത്.
പ്രീഡിഗ്രികാലംവരെ ഹരിപ്പാട്ട് ജീവിച്ച രാധാകൃഷ്ണന് ഇവിടെ വിപുലമായ സുഹൃദ്‌വലയമുണ്ടായിരുന്നു. സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി, ആലപ്പുഴ ജില്ലയിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍ ഹരിപ്പാട് ഭാസി, ആര്‍.ജെ.തമ്പി, എന്നിവരൊക്കെ സുഹൃദ്ശൃംഖലയിലെ പ്രമുഖരായിരുന്നു.

തിരുവനന്തപുരത്ത് താമസമാക്കിയശേഷവും രാധാകൃഷ്ണന്‍ ഇടയ്ക്കിടെ ഹരിപ്പാട്ട് വരാറുണ്ടായിരുന്നു. ഇവിടെ എത്തിയാല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രദര്‍ശനം പതിവ്. മുമ്പ് ഹരിപ്പാട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന് എം.ജി.രാധാകൃഷ്ണന്റെ കച്ചേരി പതിവായിരുന്നു. സമീപക്ഷേത്രങ്ങളിലും അദ്ദേഹം കച്ചേരി നടത്തിയിട്ടുണ്ട്.
മകളുടെ കല്യാണത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാനായി കഴിഞ്ഞവര്‍ഷം എം.ജി.രാധാകൃഷ്ണന്‍ ഹരിപ്പാട്ടെത്തിയിരുന്നു. ഇപ്പോള്‍ സി.ഐ.എസ്.എഫില്‍നിന്ന് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലായി വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന പഴയ സ്‌നേഹിതന്‍ ആര്‍.ജെ.തമ്പിക്കൊപ്പം ഏറെനേരം സംസാരിച്ചിരുന്നു. രാധാകൃഷ്ണന്‍ അസുഖബാധിതനായതറിഞ്ഞ തമ്പി, സംവിധായകന്‍ കെ.മധുവിനൊപ്പം തിരുവനന്തപുരത്ത് പോയി സുഹൃത്തിനെ കണ്ടിരുന്നു.





ganangal
mg_videos