Mathrubhumi Logo
  Shanmughadas

എ.സി.ഷണ്‍മുഖദാസ് കണ്ണൂരിനെ അത്ഭുതപ്പെടുത്തിയ സ്ഥാനാര്‍ഥി

Posted on: 28 Jun 2013

കണ്ണൂര്‍: അപ്രതീക്ഷിതമായി കണ്ണൂരില്‍ മത്സരിക്കാനെത്തുകയും എതിരാളിയെ ഞെട്ടിച്ച് നേരിയ വോട്ടിന് തോല്‍വി ഏറ്റുവാങ്ങുകയും ചെയ്ത നേതാവായിരുന്നു എ.സി.ഷണ്‍മുഖദാസ്. 1998-ല്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കരുത്തനായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മത്സരിക്കാനാണ് ആരോഗ്യമന്ത്രിയായിരിക്കെ എ.സി. കണ്ണൂരിലെത്തിയത്.

1996-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -എസ്സിന്റെ സംസ്ഥാന പ്രസിഡന്‍റ് രാമചന്ദ്രന്‍ കടന്നപ്പള്ളി നാല്‍പ്പതിനായിരത്തിലധികം വോട്ടിന് തോറ്റതിന്റെ ആഘാതത്തിലായിരുന്നു എല്‍.ഡി.എഫ്. രണ്ടു വര്‍ഷത്തിന് ശേഷം മുല്ലപ്പള്ളിയെ വീഴ്ത്താന്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന ആശങ്കയ്ക്ക് മറുപടിയായാണ് അപ്രതീക്ഷിതമായി ആരോഗ്യമന്ത്രിയെത്തന്നെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കിയത്. യു.ഡി.എഫ്. സ്വപ്നത്തില്‍പ്പോലും ഇത്തരമൊരു സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നില്ല.

തലശ്ശേരി സ്വദേശിയായ ഷണ്‍മുഖദാസിന് കണ്ണൂര്‍ വൈകാരികമായ അടുപ്പമുള്ള ജില്ലയായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നതും കണ്ണൂരില്‍ത്തന്നെ. 98-ലെ മുല്ലപ്പള്ളി-ഷണ്‍മുഖദാസ് പോരാട്ടം പൊടിപാറിയതായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വെറും രണ്ടായിരത്തില്‍ത്താഴെ വോട്ടുകള്‍ക്ക് മുല്ലപ്പള്ളി കഷ്ടിച്ച് രക്ഷപ്പെട്ടു. പേരാവൂരിലും വടക്കേ വയനാട്ടിലും എല്ലാം ഷണ്‍മുഖദാസ് നല്ല മുന്നേറ്റം നടത്തി.

ഷണ്‍മുഖദാസിന്റെ ഈ മുന്നേറ്റമാണ് മണ്ഡലം കൈപ്പിടിയിലൊതുക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് -എസ്സിന് ആ ലോക്‌സഭാ സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. 99-ലെ തിരഞ്ഞെടുപ്പില്‍ എ. പി.അബ്ദുള്ളക്കുട്ടിയെ നിര്‍ത്തി സി.പി.എം. മുല്ലപ്പള്ളിയെ അട്ടിമറിച്ചു. ഷണ്‍മുഖദാസ് ഉണ്ടാക്കിയ ആത്മധൈര്യമായിരുന്നു സി.പി.എമ്മിനെ ഈ വിജയത്തിലേക്ക് നയിച്ചത്. വോട്ടര്‍മാരെ കൈയിലെടുക്കാനും സൗഹൃദങ്ങളും ബന്ധങ്ങളും വോട്ടാക്കി മാറ്റാനും ഷണ്‍മുഖദാസിനുള്ള കഴിവ് അപാരമായിരുന്നു. കണ്ണൂരിലെ സര്‍ക്കസ് കലാകാരന്മാര്‍ എന്നും ഷണ്‍മുഖദാസിനെ ഓര്‍മിക്കുന്നത് 1980-ല്‍ മന്ത്രിയായിരിക്കെ അദ്ദേഹം അനുവദിച്ച പെന്‍ഷന്റെ പേരിലാണ്.





ganangal


മറ്റു വാര്‍ത്തകള്‍

   
Discuss