Mathrubhumi Logo
  railbudget2013

കേരളത്തിന് പുതിയ പദ്ധതികളും പാതയുമില്ല

പി. ബസന്ത്‌ Posted on: 27 Feb 2013

ന്യൂഡല്‍ഹി: ഒരു പ്രതീക്ഷയുമില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞത് ശരിവെക്കുന്നതായി കേരളത്തെ സംബന്ധിച്ചിടത്തോളം റെയില്‍വേ ബജറ്റ്.

കഴിഞ്ഞ തവണത്തെ പ്രഖ്യാപനങ്ങളുടെ തുടര്‍ച്ചപോലും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് സംസ്ഥാനത്തിന് തിരിച്ചടിയാണ്. 67 പുതിയ എക്‌സ്പ്രസ് തീവണ്ടികളില്‍ 11 എണ്ണം തമിഴ്‌നാടിനാണ്.

പുതുതായി പ്രഖ്യാപിച്ച 59 പുതിയ പാതകളുടെ സര്‍വേയിലും 22 പുതിയ പാതകളുടെ നിര്‍മാണത്തിലും ഒന്നുപോലും കേരളത്തിനില്ല.

എന്നാല്‍, രണ്ട് പുതിയ എക്‌സ്പ്രസ് തീവണ്ടികളും രണ്ട് പാസഞ്ചര്‍ തീവണ്ടികളും കേരളത്തിന് പ്രഖ്യാപിച്ച, റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍, നാലു തീവണ്ടികള്‍ നീട്ടി. ഒരെണ്ണത്തിന്റെ യാത്രാദിനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. നടപ്പുപദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് പണം നീക്കിവെച്ചിട്ടുള്ളതൊഴിച്ചാല്‍, കേരളത്തിന് ആഹ്ലാദിക്കാന്‍ വകയില്ലാത്തതാണ് ഇത്തവണത്തെ റെയില്‍വേ ബജറ്റ്.

പാലക്കാട് കോച്ച് ഫാക്ടറിക്ക് സ്ഥലമെടുപ്പിന് ഉള്‍പ്പെടെ 56.69 കോടിയും ആലപ്പുഴ റോളിങ്‌സ്റ്റോക്ക് നിര്‍മാണ യൂണിറ്റിന് 97 ലക്ഷം രൂപയും വകയിരുത്തി. വിവിധ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണത്തിനും തുകയനുവദിച്ചു.

കഴിഞ്ഞ തവണ ബജറ്റിനുശേഷം അന്നത്തെ റെയില്‍സഹ മന്ത്രിയായിരുന്ന കെ.എച്ച്. മുനിയപ്പ തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പാതയുടെ സാധ്യതാപഠനം നടത്തുമെന്നും സഹായം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത്തവണ സാധ്യതാപഠനത്തെയും സഹായത്തെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച എറണാകുളം-തൃശ്ശൂര്‍ മെമു, കൊച്ചുവേളി-ബാംഗ്ലൂര്‍, ദാദര്‍-തിരുെനല്‍വേലി (പാലക്കാട് വഴി) തീവണ്ടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

ഈ പദ്ധതിക്ക് പുറമെ, കേരളം മുന്നോട്ടുവെച്ച പ്രധാനപ്പെട്ട നാല് പദ്ധതികളെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല. തിരുവനന്തപുരം, പാലക്കാട്, കൊങ്കണ്‍ സോണുകള്‍ ഉള്‍പ്പെടുത്തി പെനിന്‍സുലാര്‍ റെയില്‍വേ സോണ്‍, പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ മെഡിക്കല്‍ കോളേജ്, കോട്ടയത്തും നേമത്തും കോച്ചിങ് ടെര്‍മിനല്‍, കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള എറണാകുളം-കായംകുളം പാതയിരട്ടിപ്പിക്കല്‍ എന്നിവയാണ് റെയില്‍വേ ബജറ്റിന് മുന്നോടിയായി കേരളം പ്രതീക്ഷിച്ചത്. പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ടെന്‍ഡര്‍ വിളിച്ച് പണി തുടങ്ങേണ്ട കാര്യമേയുള്ളൂവെന്നും കഴിഞ്ഞതവണ മന്ത്രി മുനിയപ്പ പറഞ്ഞതാണ്. അതേസമയം, തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വിഭജിച്ച് തിരുനെല്‍വേലി ആസ്ഥാനമായി പുതിയ ഡിവിഷന്‍ തുടങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്ന് നാഗര്‍കോവില്‍, കന്യാകുമാരി, തിരുനെല്‍വേലി പാതകളില്‍ ഒട്ടേറെ പുതിയ തീവണ്ടികളും മറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. അവയെല്ലാംതന്നെ, തിരുവനന്തപുരത്തെ ഒഴിവാക്കി, മധുര കേന്ദ്രമാക്കിയാണ് യാത്ര നടത്തുന്നത്. തിരുവനന്തപുരം-കന്യാകുമാരി റെയില്‍പാതകള്‍ രണ്ടും വൈദ്യുതീകരിക്കണമെന്ന നിര്‍ദേശത്തെക്കുറിച്ചും ബജറ്റിലൊന്നുമില്ല. കന്യാകുമാരിയിലേക്ക് നീട്ടിയ കൊല്ലം-നാഗര്‍കോവില്‍ മെമു തീവണ്ടിയുടെ ഗുണം ഇക്കാരണത്താല്‍തന്നെ കേരളത്തിന് ലഭിക്കില്ല. വൈദ്യുതീകരിച്ച പാതയിലുള്ള തീവണ്ടി നീങ്ങിയശേഷം മാത്രമേ മറ്റൊന്നിന് അതില്‍ പ്രവേശിക്കാന്‍ കഴിയൂ.

റെയില്‍വേയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിന് രാജ്യത്തെ 25 കേന്ദ്രങ്ങളില്‍ യുവാക്കള്‍ക്കായി സ്ഥാപിക്കുന്ന വൈദഗ്ധ്യവികസന പദ്ധതിയില്‍ കൊല്ലം ഉള്‍പ്പെട്ടതാണ് കേരളത്തിന് അനുകൂലമായ മറ്റൊരു പദ്ധതി.




ganangal