Mathrubhumi Logo
  soumya

മേല്‍ക്കോടതിയില്‍ പ്രതിഭാഗത്തിന് പുതിയ തിരക്കഥ; കഥാപാത്രം ഒറ്റക്കയ്യന്‍ മുഹമ്മദ്‌

Posted on: 12 Nov 2011

തൃശ്ശൂര്‍: സൗമ്യ വധക്കേസില്‍ അപ്പീല്‍ പോകുന്ന പ്രതിഭാഗത്തിന്റെ തുറുപ്പുചീട്ടാണ് ഒറ്റക്കയ്യന്‍ മുഹമ്മദ്. മുഹമ്മദിനെ വിസ്തരിക്കാന്‍ വിചാരണവേളയില്‍ പലതവണ പ്രതിഭാഗം അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, മുഹമ്മദിന് കേസുമായി ബന്ധമില്ലെന്നുകണ്ട് അതെല്ലാം അതിവേഗ കോടതി തള്ളിയിരുന്നു.

നീളന്‍മുടിയും അറ്റുപോയ കൈപ്പത്തിയും മുഷിഞ്ഞ വസ്ത്രധാരണരീതിയുമുള്ള, വടക്കാഞ്ചേരിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരന്‍ മുഹമ്മദിന് പ്രതിയോട് സാമ്യം ഏറെയുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സൗമ്യ ആക്രമിക്കപ്പെട്ട പാസഞ്ചറില്‍ മുഹമ്മദ് സഞ്ചരിച്ചതിന്റെ തെളിവുകള്‍ പ്രതിഭാഗം ശേഖരിച്ചിട്ടുണ്ട്. മുഹമ്മദിനുവേണ്ടി പ്രതിഭാഗം ഒരുക്കിയ തിരക്കഥ ഇങ്ങനെ: വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ പാസഞ്ചര്‍ നിര്‍ത്തിയപ്പോള്‍ മുഹമ്മദ് പുറത്തിറങ്ങി.
തീവണ്ടി പോയതിനുശേഷം അയാള്‍ പ്ലാറ്റ്‌ഫോമില്‍നിന്നു മാറിയുള്ള എളുപ്പവഴിയിലൂടെ റോഡിലേയ്ക്കു കയറി, തൃശ്ശൂര്‍ ഭാഗത്തേയ്ക്ക് ബസ്സുകയറിപ്പോയി.

തീവണ്ടിയില്‍നിന്ന് വീണ പെണ്‍കുട്ടിയെ തിരഞ്ഞ് ഒരുസംഘമാളുകള്‍ പാളത്തിനടുത്തുകൂടി വരുമ്പോള്‍ മുഹമ്മദിനെക്കണ്ട് ചോദ്യംചെയ്തു. മുറിഞ്ഞുപോയ കൈകാണിച്ച്, തീവണ്ടിയിലെ ഭിക്ഷക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തി മുഹമ്മദ് അവരില്‍നിന്ന്‌രക്ഷപ്പെട്ടു. പ്രതിഭാഗം പറയുന്ന വസ്തുതകള്‍ അംഗീകരിക്കാന്‍ മുഹമ്മദ് തയ്യാറായിട്ടുണ്ട്.
സൗമ്യ പരിക്കേറ്റു കിടന്ന പാളത്തിനടുത്തുവച്ച് ഗോവിന്ദച്ചാമിയെ അതേസമയത്തിനടുത്ത് പലരും കണ്ടുവെന്ന മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമായി. സാക്ഷികള്‍ കണ്ട ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിയല്ലെന്നും മുഹമ്മദാണെന്നും സ്ഥാപിക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നത്.
മുഹമ്മദ് അടക്കം 52 പേരടങ്ങുന്ന സാക്ഷിപ്പട്ടിക പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചത് ഒക്ടോബര്‍ നാലിനാണ്. മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, സുകുമാര്‍ അഴീക്കോട് ഉന്നത പോലീസ്-റെയില്‍വെ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം പ്രതിഭാഗത്തിന്റെ സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. കേസുമായി നേരിട്ട് ബന്ധമില്ലാത്തവരെ വിസ്തരിച്ച് കോടതിയുടെ സമയം അപഹരിക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്ന വിമര്‍ശനത്തോടെയാണ് ജഡ്ജി പ്രതിഭാഗത്തിന്റെ സാക്ഷിപ്പട്ടിക വെട്ടിക്കുറച്ചത്. പട്ടികയിലെ എട്ടുപേരെ വിസ്തരിക്കാനാണ് കോടതി അനുവദിച്ചത്.മേല്‍ക്കോടതിയില്‍ പ്രതീക്ഷയുണ്ടെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി.എ. ആളൂര്‍ വിധിക്കുമുമ്പുതന്നെ പലതവണ വ്യക്തമാക്കി. പ്രതിയില്‍നിന്ന് വലിയൊരു തുക താന്‍ പ്രതിഫലമായി കൈപ്പറ്റിയിട്ടുണ്ടെന്നും അതിനാല്‍ അയാളെ രക്ഷപ്പെടുത്താന്‍ കഴിയുന്നത്ര കാര്യങ്ങള്‍ ചെയ്യുമെന്നും വിധി അറിഞ്ഞശേഷവും അഡ്വ. ബി.എ. ആളൂര്‍ പറഞ്ഞു.

ശനിയാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്ന ഗോവിന്ദച്ചാമിയെ അഭിഭാഷകസംഘം തിങ്കളാഴ്ച സന്ദര്‍ശിച്ച് വക്കാലത്ത് ഒപ്പിട്ടുവാങ്ങും.




ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss