Mathrubhumi Logo
  soumya

സൗമ്യവധം: ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ

Posted on: 11 Nov 2011

തൃശ്ശൂര്‍: സൗമ്യ കൊലക്കേസില്‍ തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ സമത്വപുരം, വിരുദാചലം സ്വദേശി ഗോവിന്ദച്ചാമിക്ക് വധശിക്ഷ. തൃശ്ശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബുവാണ് വിധി പ്രസ്താവിച്ചത്. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിധിയാണിതെന്ന് കോടതി കണ്ടെത്തി. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രതി മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി കണ്ടെത്തി.

2011 ഫിബ്രവരി ഒന്നിന് എറണാകുളം ഷൊറണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന മഞ്ഞക്കാട് സ്വദേശിനി സൗമ്യയെ തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍വച്ച് ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നതാണ് കേസ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫിബ്രവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍വെച്ചാണ് മരിക്കുന്നത്.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മുന്‍നിര്‍ത്തിയാണ് വിചാരണ നടന്നത്. ഏകപ്രതി മാത്രമുള്ള കേസില്‍ 82 സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു. തെളിവിലേക്കായി 43 കൂട്ടം തൊണ്ടിമുതലുകളും 101 രേഖകളും സമര്‍പ്പിക്കപ്പെട്ടു. നാലായിരത്തിലധികം വരുന്ന സാക്ഷിമൊഴികള്‍ ജഡ്ജി നേരിട്ട് സ്വന്തം കൈപ്പടയില്‍ എഴുതിയെടുത്തതും വിസ്താരത്തിന്റെ ദൈര്‍ഘ്യവും സൗമ്യ കേസിനെ സമാനതകളില്ലാത്ത കേസാക്കി മാറ്റി. 1000 പേജുള്ള കുറ്റപത്രം മൂന്ന് വാള്യങ്ങളായി സിഡിയിലാക്കിയാണ് പോലീസ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് നല്കിയത്.

പതിനൊന്നുദിവസംകൊണ്ട് അവസാനിക്കുമെന്നു കരുതി തുടങ്ങിയ വിചാരണ തീരാന്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ അഞ്ചുമാസം വേണ്ടിവന്നു. സമാനതകളില്ലാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പരമാവധി ശിക്ഷതന്നെ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദൃക്‌സാക്ഷിയില്ലെന്നും മെഡിക്കല്‍ തെളിവുകള്‍ ശക്തമല്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ഗോവിന്ദച്ചാമിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു.

സമാന കേസുകള്‍ ഏറ്റെടുക്കുന്ന അഭിഭാഷകരാരും പ്രതിക്കുവേണ്ടി ഹാജരാകാന്‍ തയ്യാറാകാതെ വന്നപ്പോള്‍ മുംബൈയില്‍ പ്രാക്ടീസ് ചെയ്യുന്ന ബി.എ. ആളൂരാന്‍ എന്ന അഭിഭാഷകന്‍ ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ഏറ്റെടുക്കുകയായിരുന്നു. വിചാരണവേളയില്‍ പ്രതിക്കെതിരെ കോടതിവളപ്പില്‍ പോലുമുണ്ടായ പ്രതിഷേധങ്ങളും പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് ഡോക്ടര്‍മാര്‍ വിഭിന്ന അഭിപ്രായം പ്രകടിപ്പിച്ചതുമെല്ലാം സൗമ്യ കേസിനെ വാര്‍ത്തകളില്‍ നിലനിര്‍ത്തി. കേസിന്റെ ഗൗരവവും പ്രതിക്കെതിരെ ഉണ്ടായേക്കാവുന്ന ആക്രമണവും മുമ്പില്‍ക്കണ്ട് തിങ്കളാഴ്ച കോടതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി

തൃശ്ശൂര്‍: സൗമ്യ വധക്കേസില്‍ വധശിക്ഷ ലഭിച്ച ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ശക്തമായ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ കോടതിയ്ക്ക് പുറത്തേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയ വാഹനത്തിനുനേരെ കല്ലേറും ചെരിപ്പേറുമുണ്ടായി. സൗമ്യയുടെ അമ്മ സുമതി, സഹോദരന്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങിയവര്‍ പ്രത്യേക കോടതിയില്‍ എത്തിയിരുന്നു. ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അമ്മ സുമതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോടതിയ്ക്ക് പുറത്ത് തടിച്ചുകൂടിയവര്‍ വിധി വന്നതിന് പിന്നാലെ ലഡ്ഡു വിതരണം നടത്തി.

വിവാദങ്ങളും നാടകീയതയും നിറഞ്ഞ വിചാരണ

തൃശ്ശൂര്‍: സൗമ്യ വധക്കേസില്‍ പ്രതി രക്ഷപ്പെടാതിരിക്കാന്‍ ശക്തമായ കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. പ്രതിക്കെതിരെ സാക്ഷി പറഞ്ഞ ഓരോ വ്യക്തിയും അഭിമാനത്തോടെയാണ് കോടതി വിട്ടിറങ്ങിയത്. പ്രതിക്കുവേണ്ടി അഭിഭാഷകരാരും ഹാജരാകില്ലെന്നുപോലും പൊതുസമൂഹം പ്രതീക്ഷിച്ചു. എന്നാല്‍, കേസിന്റെ നാള്‍വഴികളില്‍ അപ്രതീക്ഷിതമായ പലതും നടന്നു. പ്രതിക്കുവേണ്ടി മുംബൈയില്‍നിന്ന് ഒരു അഭിഭാഷകനെത്തിയതും വിചാരണയുടെ അവസാനഘട്ടത്തില്‍ ഒരു ഡോക്ടര്‍ പ്രതിഭാഗത്തിന് അനുകൂലമായ മൊഴി നല്‍കിയതും നടുക്കത്തോടെയാണ് ജനം കണ്ടത്.

പ്രതിക്കുവേണ്ടി മുംബൈ വക്കീല്‍

പ്രതിയുടെ ക്രൂരത കണക്കിലെടുത്ത്, വക്കാലത്ത് ഏറ്റെടുക്കാന്‍ കേരളത്തിലെ ബാര്‍ അസോസിയേഷനുകള്‍ മടിച്ചുനില്‍ക്കുമ്പോഴാണ് മുംബൈയില്‍നിന്ന് അഭിഭാഷകന്‍ എത്തിയത്.

ഗോവിന്ദച്ചാമിയുടെ വക്കീലിനെക്കുറിച്ചുള്ള ദുരൂഹത ഏറെനാള്‍ നീണ്ടു. വക്കീലിന് പണം നല്‍കുന്നതാര് എന്നതായിരുന്നു ആദ്യ സംശയം. ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ മാഫിയാസംഘങ്ങള്‍ ശ്രമിക്കുകയാണെന്ന കഥകള്‍ വന്നു. അഭിഭാഷകന്റെ ബന്ധങ്ങള്‍ തേടി പോലീസ് നാടൊട്ടാകെ അലഞ്ഞു. പ്രതിഷേധപ്രകടനങ്ങളൊക്കെ നടന്നെങ്കിലും ഗോവിന്ദച്ചാമിയെ രക്ഷിക്കാനുള്ള വാദങ്ങള്‍ അഡ്വ. ബി.എ. ആളൂര്‍ ശക്തമായി നടത്തി.

ഗോവിന്ദച്ചാമിയെ ഓടിച്ചിട്ടു തല്ലി

വിചാരണയുടെ ആദ്യദിനത്തില്‍ത്തന്നെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ഗോവിന്ദച്ചാമിയെ കോടതിവളപ്പിനുള്ളില്‍ ഓടിച്ചിട്ടു തല്ലി. തല്ലിയവര്‍ കുടുങ്ങി. പ്രതിയെ തല്ലിയവരെ അഭിനന്ദിക്കാന്‍ നിരവധി പേരുണ്ടായി.

പോലീസ് പ്രതിയുടെ സുരക്ഷാകാര്യത്തില്‍ പാളിച്ച വരുത്തിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പരാതിപ്പെട്ടു. പ്രതിയുടെ സുരക്ഷ ശക്തമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പിന്നീട് വിചാരണ അവസാനിക്കുന്ന നാള്‍വരെ കനത്ത പോലീസ് ബന്തവസ്സിലാണ് പ്രതിയെ പോലീസ് കൊണ്ടുവന്നതും കൊണ്ടുപോയതും.

പ്രതിക്കുവേണ്ടി ഭാഷാസഹായി

വിചാരണ തുടങ്ങുംമുമ്പ് കോടതിയില്‍വെച്ച് ഗോവിന്ദച്ചാമിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. ''തെരിയാത്, മലയാളം തെരിയാത്'' എന്നായിരുന്നു പ്രതിയുടെ മറുപടി. കുറ്റപത്രമുള്‍പ്പെടെ പ്രതിയോട് നടത്തുന്ന ആശയവിനിമയങ്ങളെല്ലാം തമിഴിലാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. മലയാളവും തമിഴും ഒരുപോലെ അറിയാവുന്ന അഭിഭാഷക രാജിയെയാണ് പരിഭാഷയ്ക്കായി കോടതി നിയോഗിച്ചത്.

സാക്ഷിവിസ്താരം ദിവസങ്ങളോളം

അന്വേഷണോദ്യോഗസ്ഥന്‍ സി.ഐ. ശശിധരന്റെയും ഫോറന്‍സിക് മേധാവി ഷേര്‍ളി വാസുവിന്റെയും വിസ്താരത്തിന് അഞ്ചുദിവസം വീതമെടുത്തു. തീവണ്ടിയില്‍ സൗമ്യയോടൊപ്പം സഞ്ചരിച്ചവരെയും സൗമ്യയെ ആസ്?പത്രിയിലെത്തിച്ചവരെയും മൂന്നുദിവസമെടുത്താണ് വിസ്തരിച്ചത്.

വിവാദമൊഴിയും തര്‍ക്കവും

പ്രതിക്കെതിരായി ശക്തമായ തെളിവുകളാണ് മെഡിക്കല്‍ രംഗത്തുനിന്നുള്ളത്. എന്നാല്‍, ഡോ. ഉന്മേഷിന്റെ മൊഴി ഇവയുടെ വിശ്വാസ്യതയില്‍ സംശയം ഉണ്ടാക്കുന്നതായി. വകുപ്പുമേധാവി ഷേര്‍ളി വാസു പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കെടുത്തിട്ടില്ലെന്നും താനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നുമായിരുന്നു ഉന്മേഷിന്റെ മൊഴി. അതില്‍ പ്രതിഷേധിച്ച് പ്രകടനങ്ങളുണ്ടായി. മെഡിക്കല്‍ കോളേജ് ഓഫീസ് പ്രതിഷേധക്കാരില്‍ ചിലര്‍ അടിച്ചുതകര്‍ത്തു. കനത്ത പോലീസ് സുരക്ഷയിലാണ് ഉന്മേഷിനെ പിന്നീട് കോടതിയില്‍ കൊണ്ടുവന്നത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികളാരും വിചാരണയുടെ ഒരുഘട്ടത്തിലും കൂറുമാറിയില്ല. 4,000 പേജ് വരുന്ന സാക്ഷിമൊഴികള്‍ ജഡ്ജി നേരിട്ട് എഴുതിയെടുത്തതും സൗമ്യ കൊലക്കേസിനെ സമാനതകളില്ലാത്തതാക്കി.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss