Mathrubhumi Logo
  chithrakaran

എം.എഫ്.ഹുസൈന്‍ അന്തരിച്ചു

Posted on: 09 Jun 2011

ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസൈന്‍(95) അന്തരിച്ചു. ലണ്ടനിലെ റോയല്‍ ബ്രാംപ്ടണ്‍ ആസ്പത്രിയില്‍ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2006 മുതല്‍ അദ്ദേഹം സ്വയം പ്രഖ്യാപിത പ്രവാസ ജീവിതം നയിച്ചുവരുകയായിരുന്നു.

ഇന്ത്യയുടെ പിക്കാസോ എന്നാണ് ഫോര്‍ബ്‌സ് മാസിക അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഹിന്ദു ദേവതയെ നഗ്‌നരാക്കി ചിത്രീകരിച്ചുവെന്ന വിവാദം രാജ്യത്ത് എം.എഫ്.ഹുസൈനെതിരെ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ അദ്ദേഹത്തിന് പൗരത്വം നല്‍കി.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ചിത്രകാരനായിരുന്നു എം.എഫ് എന്ന ചുരുക്കപ്പേരിലും അറിയപ്പെട്ടിരുന്ന എം.എഫ് ഹുസൈന്‍. മാധുരി ദീക്ഷിതിനോടുള്ള കടുത്ത ആരാധന അവരെ നായികയാക്കി 'ഗജ കാമിനി' എന്ന പേരില്‍ ഒരു സിനിമയെടുക്കാനും ഹുസൈന് പ്രചോദനമായി. താബുവിനെ നായികയാക്കി മീനാക്ഷി എ ടെയില്‍ ഓഫ് ത്രീ സിറ്റീസ് എന്ന മറ്റൊരു ചിത്രവും അദ്ദേഹം ഒരുക്കി. ശ്രേയസ് തല്‍പടേയെ നായനാക്കി ആത്മകഥാശമുള്ള മേക്കിങ് ഓഫ് ദി പെയിന്റര്‍ എന്നൊരു ചിത്രവും സംവിധാനം ചെയ്തു.

92 ാം വയസ്സില്‍ കേരള സര്‍ക്കാര്‍ രാജരവിവര്‍മ്മ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിച്ചതിനെതിരെയും പല കോണുകളില്‍ വിമര്‍ശനവും പ്രതിഷേധവുമുണ്ടായി.

1915 സപ്തംബര്‍ 17ന് മഹാരാഷ്ട്രയിലെ പാന്ഥര്‍പുരിലാണ് ജനനം. 1970 ല്‍ വരച്ച ഒരു ചിത്രത്തിന്റെ പേരിലാണ് 1996 ല്‍ വിവിധ ഹൈന്ദവ സംഘടനകള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. പലതവണ അദ്ദേഹത്തിന് നേര്‍ക്ക് വധഭീഷണിയുമുണ്ടായി. ഹരിദ്വാര്‍ കോടതി അദ്ദേഹത്തിന് വാറണ്ട് അയച്ചെങ്കിലും ഹുസൈന്‍ കോടതി നടപടിയോട് പ്രതികരിച്ചില്ല. തുടര്‍ന്ന് കോടതി നടപടിയെ തുടര്‍ന്ന് ഇന്ത്യയിലെ അദ്ദേഹത്തെ വസ്തുവകകള്‍ കണ്ടുകെട്ടി. 1940 കളുടെ അവസാനത്തോടെയാണ് ചിത്രകാരനെന്ന നിലയില്‍ അദ്ദേഹം അറിയപ്പെടുന്നത്. 1947 ല്‍ ഫ്രാന്‍സിസ് ന്യൂട്ടണ്‍ സൂസയുടെ പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പില്‍ ചേര്‍ന്നു. രാജ്യത്തിന് പുറത്ത് 1952 ല്‍ സൂറിച്ചില്‍ നടന്ന ചിത്രപ്രദര്‍ശനത്തോടെ രാജ്യാന്തര തലത്തില്‍ തന്നെ പ്രശസ്തനായി. 1955 ല്‍ പത്മശ്രീയും 1973 ല്‍ പത്മഭൂഷണും 1991 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

1967 ല്‍ ത്രൂ ദ ഐസ് ഓഫ് എ പെയിന്റര്‍ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമ പുറത്തിറങ്ങി. ഈ ചിത്രം ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡണ്‍ ബെയര്‍ പുരസ്‌കാരം ലഭിച്ചു. 1971 ല്‍ പാബ്ലോ പിക്കാസോയൊടൊപ്പം സാവോപോളോ ബിനിയലില്‍ പ്രത്യേക അതിഥിയായി പങ്കെടുത്തു. 1986 ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 500 മുസ്‌ലിങ്ങളില്‍ ഒരാളായും അദ്ദേഹത്തെ ജോര്‍ദാനിലെ റോയല്‍ ഇസ് ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ തിരഞ്ഞെടുക്കയുണ്ടായി.



എം.എഫ്.ഹുസൈന്‍ - വെബ്‌സൈറ്റ്






ganangal


മറ്റു വാര്‍ത്തകള്‍

   
mf hussain adaranjalikal

അഭിമുഖം

Discuss