Mathrubhumi Logo
saibaba-1   saibaba-2

സത്യസായി ബാബ-ദൈവികമായ അത്ഭുതകഥ

എ.പി.ജെ. അബ്ദുല്‍കലാം Posted on: 25 Apr 2011

നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുകയും ഗ്രാമീണ ജനതയ്ക്ക് കുടിവെള്ളം, ദരിദ്രരായ ഗ്രാമീണര്‍ക്ക് സൗജന്യ ആരോഗ്യപരിരക്ഷ, ഉന്നത വിദ്യാഭ്യാസം എന്നിവയൊക്കെ ലഭ്യമാക്കുകയും ചെയ്ത ഭഗവാന്‍ സത്യസായിബാബയെ ഞാന്‍ ബഹുമാനിക്കുന്നു. മനുഷ്യവിഭവ വികാസത്തിന്റെ പ്രധാന ഘടകങ്ങള്‍ മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസവും ഗുണമേന്മയുള്ള ആരോഗ്യരക്ഷയുമാണ്. അതിനുപുറമെ കുടിവെള്ള ലഭ്യതപോലുള്ള അടിസ്ഥാന സൗകര്യങ്ങളും മനുഷ്യശേഷിയുടെ വികാസത്തിന് ഒഴിച്ചുകൂട്ടാന്‍ പറ്റാത്തതാണ്. ഇക്കാര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാറുകള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട് എന്നത് ശരിയാണ്. ഇന്ത്യന്‍ ജനതയുടെ വിശേഷിച്ചും ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഈ ആവശ്യങ്ങളെക്കുറിച്ച് എന്നും ബോധവാനായിരുന്നു ഭഗവാന്‍ സ്വാമി സത്യസായി ബാബ. ഈ ലക്ഷ്യത്തോടെ പ്രൈമറിതലം തൊട്ട് യൂണിവേഴ്‌സിറ്റിതലം വരെ കുട്ടികള്‍ക്ക് മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അദ്ദേഹം സൗകര്യമൊരുക്കി. ഉള്‍നാടുകളില്‍ കോര്‍പ്പറേറ്റ് ആസ്പത്രികള്‍ ഇല്ലാതിരുന്ന ഒരുകാലത്ത് അദ്ദേഹം ഗ്രാമീണ മേഖലയില്‍ 1991- ല്‍ത്തന്നെ സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്പത്രി സ്ഥാപിച്ചു. ആന്ധ്രയിലെ അനന്തപുര്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ശുചിയുള്ള കുടിവെള്ളം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കുകയും ചെയ്തു. ഈ സ്ഥാപനങ്ങളുടെ തനതായ ഗുണവിശേഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഒരു കുട്ടിയുടെ ബാല്യത്തിലെ ഏറ്റവും നല്ല കാലമെന്ന് പറയുന്നത് അവന്‍/അവള്‍ സ്‌കൂളില്‍ ചെലവഴിക്കുന്ന കാലമാണ്. രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ സ്‌കൂളില്‍ ചെലവഴിക്കുന്ന സമയമാണ് ഏറ്റവും നല്ല സമയം. ഗ്രാമീണ ദരിദ്രരുടെ പ്രശ്‌നങ്ങള്‍ ബാബ മനസ്സിലാക്കിയിരുന്നു. സത്യസായി ട്രസ്റ്റ് സ്ഥാപിച്ച എല്ലാ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാഭ്യാസം സൗജന്യമായിരിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചിരുന്നു. ഹൃദയം, മനസ്സ്, ശരീരം എന്നിങ്ങനെ എല്ലാറ്റിന്റെയും വികാസത്തില്‍ ഒരുപോലെ ശ്രദ്ധിച്ചിരുന്നു ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ശരീരം ആരോഗ്യപൂര്‍ണമാക്കുന്നതിലും മനസ്സിനെ സൂക്ഷ്മമാക്കുന്നതിലും ഹൃദയത്തെ ശുദ്ധമാക്കി സൂക്ഷിക്കുന്നതിലും ഒരുപോലെ ഊന്നല്‍നല്‍കുന്ന സംയോജിത വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് ഇത് സാധിച്ചത്. സ്ഥാപനത്തിന്റെ ചാന്‍സലര്‍ എന്ന നിലയില്‍ കുട്ടികളെ മാതൃകാ പൗരന്മാരായി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹം ധാരാളം സമയം ചെലവിട്ട് ശ്രദ്ധവെച്ചിരുന്നു.

''വിദ്യാര്‍ഥികള്‍ രാഷ്ട്രത്തിന്റെ അടിത്തറയാണ്. ഞാന്‍ വിലകല്പിക്കുന്ന ഒരേയൊരു ധനവും അതുതന്നെ. വിദ്യാര്‍ഥികളാണ് എന്റെ എല്ലാം. എന്റെ എല്ലാ സ്വത്തുക്കളും അവരാണ്. ഞാന്‍ അവര്‍ക്കായി സ്വയം സമര്‍പ്പിച്ചിരിക്കുന്നു'' എന്നാണ് ബാബ പറയുന്നത്. ''വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സത്‌സ്വഭാവമാണ്; അറിവിന്റെ ലക്ഷ്യം സ്‌നേഹവും'' എന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക് മികവിനോടൊപ്പംതന്നെ വിദ്യാഭ്യാസത്തിന്റെ സുപ്രധാന ഘടകമായ സ്വഭാവരൂപവത്കരണത്തിന് സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ലേണിങ് ഊന്നല്‍ നല്‍കുന്നതും അതുകൊണ്ടാണ്. സ്വഭാവത്തിലെ കുലീനത ഉടലെടുക്കുന്നത് എളിമ, ഹൃദയവിശാലത, കാരുണ്യം, സഹായമനഃസ്ഥിതി, ധാര്‍മിക മൂല്യങ്ങളോടുള്ള പ്രതിപത്തി എന്നിവയില്‍ നിന്നാണ്. വിദ്യാഭ്യാസം ജീവിതത്തിനുവേണ്ടിയാണ്, വെറുതെ ജീവിക്കുന്നതിനുവേണ്ടിയുള്ളതല്ല എന്ന തത്ത്വമാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പാഠ്യപ്രവര്‍ത്തനങ്ങളെയും അനുബന്ധപ്രവര്‍ത്തനങ്ങളെയും പാഠ്യേതര പ്രവര്‍ത്തനങ്ങളെയും കോര്‍ത്തിണക്കുന്ന ഒരേയൊരു ചരട്. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളും കമ്പനികളും സായി വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതില്‍ ഉത്സുകരാണെന്നാണ് അനുഭവം. അങ്ങനെ സ്വീകരിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ സ്ഥാപനത്തിന്റെ എല്ലാ തലത്തിലുള്ള പ്രവര്‍ത്തനങ്ങളിലും തൊഴില്‍ മനോഭാവത്തില്‍ മാറ്റം കൊണ്ടുവരുന്നു എന്നും സംഘബോധം സംഭാവന ചെയ്യുന്നു എന്നും മൂല്യാധിഷ്ഠിതമായ സമീപനം കൊണ്ടുവരുന്നു എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.

രായലസീമ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നതിനെക്കുറിച്ച് ഉള്ളില്‍ത്തട്ടുന്ന ഒരു പരാമര്‍ശം 1994-ല്‍ ബാബ നടത്തുകയുണ്ടായി. ഒരു നൂറ്റാണ്ടായി തുടരുന്ന ഈ പ്രശ്‌നം അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 1995-ല്‍ അനന്തപുര്‍ ജില്ലയില്‍ കഴിയാവുന്നിടത്തോളം പേര്‍ക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ബുദ്ധിമുട്ടോ ചെലവോ പരിഗണിക്കാതെ ശുദ്ധമായ കുടിവെള്ളം എത്തിക്കാനുള്ള നടപടി സായിബാബ ട്രസ്റ്റ് ഏറ്റെടുത്തതോടെ അദ്ദേഹത്തിന്റെ സമുദായ സേവനം പുതിയ മാനം കൈവരിച്ചു. ഭൂഗര്‍ഭ ജലം ഇതിന് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചുവെങ്കിലും ഫ്ലൂറൈഡ് പ്രശ്‌നത്തെ തുടര്‍ന്ന് ഇത് വേണ്ടെന്നുവെച്ചു. മഴക്കാലത്ത് പ്രത്യേക സംഭരണികളില്‍ മഴവെള്ളം സൂക്ഷിച്ചുവെക്കാനും നദിയിലെ വെള്ളം ഉപയോഗപ്പെടുത്താനും അങ്ങനെയാണ് തീരുമാനിച്ചത്. അനന്തപുര്‍ ജില്ലയിലെ വടക്കന്‍ പ്രദേശത്തായിരുന്നു മിക്ക ജലസ്രോതസ്സുകളും. തെക്കന്‍ഭാഗം ഉയര്‍ന്ന് ചെരിവായി കിടക്കുന്നതാണ് ഭൂപ്രകൃതി. അതുകാരണം തെക്കന്‍ഭാഗത്ത് വെള്ളമെത്തിക്കുന്നതിന് ധാരാളം പമ്പിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കേണ്ടിവന്നു. ധാരാളം നിര്‍മാണപ്രവൃത്തികള്‍ ഇതിനായി വേണ്ടിവരികയും ചെയ്തു. ഈ ബുദ്ധിമുട്ടുകളൊക്കെയുണ്ടായിട്ടും 18 മാസംകൊണ്ട് അനന്തപുര്‍ ജില്ലയില്‍ വെള്ളമെത്തിക്കാന്‍ കഴിഞ്ഞു. ഒരുകൊല്ലം ഇത് പ്രവര്‍ത്തിപ്പിച്ചശേഷം ആന്ധ്രയിലെ ജനങ്ങള്‍ക്കുള്ള സമ്മാനമായി ഈ ജലവിതരണ ശൃംഖല മുഴുവന്‍ ഗവണ്‍മെന്റിന് കൈമാറുകയും ചെയ്തു. 750 ഗ്രാമങ്ങളിലെ പത്തുലക്ഷത്തിലധികം വരുന്ന ജനങ്ങള്‍ക്ക് ഇതില്‍നിന്ന് ഇപ്പോള്‍ വെള്ളം ലഭിക്കുന്നു.

എണ്‍പതുകളില്‍ നമ്മുടെ നഗരപ്രദേശങ്ങളില്‍ ധാരാളം കമ്പനികളുടെ സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്പത്രികള്‍ നിലവില്‍വന്നു. എന്നാല്‍, വാണിജ്യലക്ഷ്യങ്ങള്‍ കാരണം നഗര പ്രദേശങ്ങളിലെ ധനികര്‍ക്ക് മാത്രമേ അതിന്റെ പ്രയോജനം ലഭിച്ചുള്ളൂ. ആരോഗ്യ സേവനത്തിന്റെ ലഭ്യതയുടെ കാര്യത്തില്‍ ധനികരും ദരിദ്രരും തമ്മിലും നഗരവാസികളും ഗ്രാമവാസികളും തമ്മിലും വലിയ വിടവ് നിലവില്‍ വന്നിട്ടുണ്ടായിരുന്നു. ഇത് മനസ്സില്‍ കണ്ടുകൊണ്ട് പുട്ടപര്‍ത്തിയില്‍ ലോകനിലവാരത്തിലുള്ള ഒരാസ്പത്രി ഒരുവര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കുമെന്നും അവിടെ വരുന്ന എല്ലാവര്‍ക്കും വിശേഷിച്ചും പാവപ്പെട്ടവര്‍ക്ക്, അവിടെ സൗജന്യ ചികിത്സ ലഭിക്കുമെന്നും 1991 നവംബര്‍ 23 ന് സ്വാമിജി പ്രഖ്യാപിച്ചു. ഈ ആസ്പത്രിയില്‍ ഇപ്പോള്‍ എത്രയോ മേജര്‍ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. ആസ്പത്രിയുടെ നടത്തിപ്പിന് ജനറല്‍ ഡോക്ടര്‍മാരെ നിയോഗിക്കുമ്പോള്‍ ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രശസ്തരായ ശസ്ത്രക്രിയാ വിദഗ്ധര്‍ ഇവിടെ ലീവെടുത്തുവന്ന് പ്രതിഫലമൊന്നും കൂടാതെ സേവനം നടത്തുന്നു. നഴ്‌സിങ് സേവനവും ഇതുപോലെ തന്നെ. സുഖംപ്രാപിച്ചുവരുന്ന രോഗികള്‍തന്നെ ശസ്ത്രക്രിയക്കെത്തുന്ന പുതിയ രോഗികള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആസ്പത്രി പരിസരം ശുചിയാണെന്ന് മാത്രമല്ല, അവിടെ ശാന്തിയുടെയും സമാധാനത്തിന്റെയും ദൈവികമായ അന്തരീക്ഷം നിലനില്‍ക്കുന്നതായും അനുഭവപ്പെടും. സേവനബോധം ആസ്പത്രി പരിസരമാകെ പ്രസരിക്കുന്നതായി തോന്നും.

പുട്ടപര്‍ത്തിയിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്പത്രിയാകട്ടെ, അനന്തപുരില്‍ കുടിവെള്ളം കൊടുക്കുന്നതാകട്ടെ, കണ്ടലേരുവിലെ പ്രശ്‌നങ്ങള്‍ തീര്‍ത്ത് ചെന്നൈയില്‍ കുടിവെള്ളമെത്തിക്കുന്നതാകട്ടെ എല്ലാ പദ്ധതികളും കൃത്യസമയത്തിനുള്ളില്‍ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ കൈവരിച്ചുകൊണ്ട് നിശ്ചയിച്ച ചെലവിനുള്ളില്‍ നിന്നുകൊണ്ടുതന്നെയാണ് പൂര്‍ത്തിയാക്കപ്പെട്ടിട്ടുള്ളത്. ഇതെങ്ങനെ സാധിച്ചു? ഞാന്‍ അതേക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഈ പദ്ധതികള്‍ സാമൂഹിക പ്രതിബദ്ധതയുള്ള മാനേജര്‍മാരെയും കോണ്‍ട്രാക്ടര്‍മാരെയും ഉപകോണ്‍ട്രാക്ടര്‍മാരെയും ഏല്‍പ്പിച്ചതാണ് ഇതിന്റെ പ്രധാനകാരണമെന്ന് മനസ്സിലാക്കാം. അവര്‍ സഹകരണത്തിന്റെയും സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഭാവത്തോടെ ഈ പദ്ധതികള്‍ നടപ്പാക്കുകയാണുണ്ടായത്. സത്യം, ശരിയായ പ്രവൃത്തി, അക്രമരാഹിത്യം, സ്‌നേഹം, സമാധാനം എന്നീ അടിസ്ഥാന മാനുഷിക മൂല്യങ്ങള്‍, ചുമതല ഏല്‍പ്പിക്കപ്പെട്ട മുഖ്യന്മാര്‍ പിന്തുടര്‍ന്നു. അതുകൊണ്ടാണ് ഇവ സാധിച്ചത്. സാമൂഹിക പരിവര്‍ത്തനത്തിനുള്ള ദേശവ്യാപകമായ, നിസ്വാര്‍ഥമായ ഒരു ദൗത്യത്തിന് ഇതിനേക്കാള്‍ മഹനീയമായ മാതൃകചൂണ്ടിക്കാട്ടാനുണ്ടാവുമോ?




saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss