Mathrubhumi Logo
  varky vithayathil

വിശുദ്ധ കുര്‍ബാന സ്വീകരിച്ച് കര്‍ത്താവിങ്കലേക്ക്‌

Posted on: 01 Apr 2011

കൊച്ചി: ഈശോയെ കൈക്കൊണ്ടാണ് സീറോ മലബാര്‍ സഭയുടെ ആത്മീയ പിതാവ് ദൈവത്തിങ്കലേക്ക് യാത്രയായത്.

ഉച്ചയ്ക്ക് 12 മണിക്ക് പിതാവിന്റെ സെക്രട്ടറിയച്ചന്‍ സെബാസ്റ്റ്യന്‍ പൊട്ടോളി കുര്‍ബാന അര്‍പ്പിച്ചശേഷം പിതാവിന് തിരുവോസ്തി നല്‍കി.

വര്‍ക്കി പിതാവിന്റെ മുറിയോട് ചേര്‍ന്ന ചാപ്പലിലായിരുന്നു കുര്‍ബാന. സാധാരണ എഴുന്നേറ്റ് കുര്‍ബാന സ്വീകരിക്കുന്ന പിതാവ് ശാരീരിക ക്ഷീണം മൂലം കിടന്നുകൊണ്ടാണ് കൈക്കൊണ്ടത്. അല്പസമയം കഴിഞ്ഞപ്പോള്‍ തന്നെ കുഴഞ്ഞുവീണ പിതാവിനെ ഉടന്‍ ലിസി ആസ്പത്രിയിലേക്ക് കൊണ്ടുവന്നു. ഡോ. റോണിയുടെ നേതൃത്വത്തില്‍ സുസജ്ജമായ മെഡിക്കല്‍ സംഘം വര്‍ക്കി പിതാവിനെ പരിശോധിക്കുകയും അടിയന്തര വൈദ്യസഹായം നല്‍കുകയും ചെയ്തു.

വെന്റിലേറ്റര്‍ ഘടിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. അധികം വൈകാതെ വര്‍ക്കി വിതയത്തിലിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.മരണം അടുത്തു എന്ന തിരിച്ചറിവിലായിരുന്നു പിതാവിന്റെ ഓരോ കര്‍മങ്ങളുമെന്ന് സെക്രട്ടറിയച്ചന്‍ ഓര്‍മിച്ചു.

റോമില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ പോയ സഹായ മെത്രാന്‍മാരെ ശനിയാഴ്ച രാത്രി പിതാവ് അനുഗ്രഹിച്ച് ആശീര്‍വദിച്ചിരുന്നു. യാത്രയയപ്പ് പ്രസംഗം ഒരു വിടപറയല്‍ പ്രസംഗം പോലെയായിരുന്നുവെന്ന് ഫാ. ജോയീസ് കൈതക്കോട്ടില്‍ ഓര്‍മിപ്പിച്ചു.മാര്‍ച്ച് 10ന് ബസ്‌ലിക്കയില്‍ നടന്ന വൈദിക സംഗമത്തില്‍ പിതാവ് സംസാരിച്ചിരുന്നു. അനുസരണത്തെ മുന്‍നിര്‍ത്തിയായിരുന്നു അന്നത്തെ പ്രസംഗം. ചില കാര്യങ്ങളില്‍ എതിര്‍പ്പ് തോന്നിയാലും ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞ് അനുസരിക്കണം. കാലം കഴിയുമ്പോഴാകും ദൈവത്തിന്റെ പദ്ധതികള്‍ വെളിപ്പെടുക - ഇതായിരുന്നു അദ്ദേഹം നല്‍കിയ ഉപദേശം.സഭാ കാര്യാലയമായ സെന്റ് തോമസ് മൗണ്ടില്‍ ചൊവ്വാഴ്ച കര്‍ദിനാള്‍ പോയിരുന്നു. എല്ലാവരുമായി സംസാരിച്ച് പ്രാര്‍ത്ഥിച്ചാണ് മടങ്ങിയതെന്ന് ഫാ. സെബാസ്റ്റ്യന്‍ പറഞ്ഞു.പ്രാര്‍ത്ഥനാ ചൈതന്യത്തിന്റെ നിറവില്‍ ജീവിച്ച പിതാവ് ഒരുനേരംപോലും പ്രാര്‍ത്ഥന മുടക്കിയിരുന്നില്ല. ദിവസം മൂന്നുനേരവും ഉത്സാഹപൂര്‍വം പ്രാര്‍ത്ഥിച്ചിരുന്ന പിതാവ് തന്റെ കീഴിലുള്ള വൈദികരോട് പ്രാര്‍ത്ഥനയില്‍ നിന്ന് ഊര്‍ജം സ്വീകരിക്കണമെന്ന് നിരന്തരം ഉപദേശിക്കുമായിരുന്നു.





ganangal


മറ്റു വാര്‍ത്തകള്‍

  12 »

 

varki_condelnse Discuss