Mathrubhumi Logo
vs-nayakan_right
vs-nayakan_1st

യു.ഡി.എഫ്. ലക്ഷ്യം വിഗ്രഹഭഞ്ജനം

അനീഷ് ജേക്കബ് Posted on: 18 Mar 2011

ഇടതുമുന്നണിയുടെ നായകനായി വീണ്ടും വി.എസ്. എത്തുമ്പോള്‍ കഴിഞ്ഞപ്രാവശ്യത്തെ കെണിയില്‍ വീഴാതിരിക്കാനുള്ള വിരുത് ഇക്കുറി യു.ഡി.എഫ്. പ്രകടിപ്പിക്കുന്നു. 2006 ല്‍ വി.എസ്സിന് സീറ്റ് നിഷേധിച്ചപ്പോള്‍ നേരിനുവേണ്ടി നിന്ന നേതാവിനെ സി.പി.എം. ഒറ്റപ്പെടുത്തിയെന്ന വിമര്‍ശമായിരുന്നു യു.ഡി.എഫ്. ഉയര്‍ത്തിയത്. തീരുമാനം തിരുത്തേണ്ടി വന്നപ്പോള്‍ യു.ഡി.എഫിന് തങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശം തിരിച്ചടിച്ചു. എന്നാല്‍ ഇക്കുറി കരുതലോടെയായിരുന്നു അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതിനോട് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
'ഇത് ഇടതുമുന്നണിയുടെ നാടകം' എന്നായിരുന്നു വി. എസ്.അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ചത്. കൂടാതെ വി.എസ്. മത്സരിച്ചാലും ഇല്ലെങ്കിലും അത് ഐക്യമുന്നണിയെ ബാധിക്കില്ലെന്നും സീറ്റ്‌സംബന്ധിച്ച തര്‍ക്കം സി.പി.എമ്മിന്റെ ആഭ്യന്തര കാര്യമാണെന്നും കോണ്‍ഗ്രസ് വിശേഷിപ്പിച്ചു. വീണ്ടും ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ 2006 ലെ അബദ്ധം ഇക്കുറി പറ്റരുതെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമുണ്ടായിരുന്നു. വി.എസിനെ വീര പുരുഷനാക്കിയാല്‍ അത് അബദ്ധത്തില്‍ ചാടിക്കുമെന്ന തിരിച്ചറിവോടെയാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.
ആര്‍.ബാലകൃഷ്ണപിള്ളയുടെ ശിക്ഷയും പാമോയില്‍ കേസും കുഞ്ഞാലിക്കുട്ടിക്കെതിരായ കേസുമൊക്കെ വന്നതോടെ വി.എസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ പ്രതിപക്ഷം തുടങ്ങിയത് യു.ഡി.എഫ്. നേതൃയോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു. വി.എസ്സിന്റെ മകനുമായി ബന്ധപ്പെടുത്തി ലോട്ടറി, ചന്ദന മാഫിയ ബന്ധങ്ങള്‍, കെ.പി.പി. നമ്പ്യാരെ ഉദ്ധരിച്ച് അഴിമതിയാരോപണങ്ങള്‍ എന്നിവയും മറ്റും യു.ഡി.എഫ്. ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. തിരഞ്ഞടുപ്പില്‍ വി.എസ്. ആയിരിക്കും മുന്നണിയെ നയിക്കുകയെന്ന ധാരണയിലാണ് യു.ഡി.എഫ്. നിയമസഭയിലും മറ്റും ആക്രമണം കടുപ്പിച്ചത്.
ഇടമലയാര്‍, ഐസ്‌ക്രീം കേസുകളും മറ്റും ഉയര്‍ന്നുവന്നതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മുന്‍തൂക്കം ഉണ്ടാവില്ലെന്ന വിലയിരുത്തലിലായിരുന്ന കോണ്‍ഗ്രസ് വി.എസിന് സീറ്റ് നിഷേധിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് തൂത്തുവാരാം എന്ന ധാരണയിലായി. എന്നാല്‍ പാര്‍ട്ടി ആ തെറ്റ് തിരുത്തിയതോടെ പ്രതിപക്ഷം വി.എസ്.എന്ന വിഗ്രഹത്തിന്റെ ഭഞ്ജനം തന്നെയാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വി.എസ്സിനെ പാര്‍ട്ടി ആക്ഷേപിച്ചെന്നും അദ്ദേഹത്തെ മത്സരിപ്പിക്കുന്നതുകൊണ്ട് വലിയ മെച്ചമൊന്നും ഉണ്ടാകാനിടയില്ലെന്നുമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്ന പ്രചാരണ തന്ത്രം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ണപരാജയമായിരുന്നുവെന്നും പാര്‍ട്ടിയുടെ പോലും പിന്തുണ നേടാന്‍ കഴിയാത്ത മുഖ്യമന്ത്രിയായിരുന്നു വി.എസ്. എന്നും യു.ഡി.എഫ്. വിശേഷിപ്പിക്കുന്നു. ഇത്രയും അവഹേളിതനായിട്ടും വീണ്ടും വി.എസ്.മത്സരിക്കാന്‍ വന്നതിനെയും കോണ്‍ഗ്രസ്അധികാരത്തിനുള്ള ആര്‍ത്തിയായും ചിത്രീകരിക്കുന്നു. സീറ്റ് നിഷേധിക്കപ്പെട്ടത് വി.എസിന്റെ അനുകൂലികളെ പ്രകോപിപ്പിക്കുമെന്നും അത് തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്നും യു.ഡി.എഫ്. വിലയിരുത്തി. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍പ്പോലും പ്രതിഷേധാഗ്‌നി കത്തുന്നത് സി.പി.എം. കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുമെന്നതിന് സൂചനയും നല്‍കി.
സി.പി.എം. കേഡറിനപ്പുറം പൊതുസമൂഹത്തില്‍ വി.എസിനുള്ള ജനപിന്തുണയാണ് പ്രതിഷേധ പ്രകടനങ്ങളിലും മറ്റും കണ്ടത്. അത് കാണാതെ പോകാന്‍ യു.ഡി.എഫിനാകില്ല. പാര്‍ട്ടിയും വി.എസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുറന്നുകാണിച്ചും അച്യുതാനന്ദനെ വികസന വിരോധിയായി ചിത്രീകരിച്ചും യു.ഡി.എഫ്. പ്രചാരണം നടത്താന്‍ ആലോചിക്കുന്നു. ഇതിനെല്ലാമുപരി വി.എസും മറ്റ് സി.പി.എം. നേതാക്കളെപ്പോലെ തന്നെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വിധേയനാണെന്നും തുറന്നുകാട്ടാനാണ് ഐക്യമുന്നണിയുടെ ശ്രമം.
തിരഞ്ഞെടുപ്പില്‍ തൂത്തുവാരാം എന്ന നിലയിലായിരുന്ന കോണ്‍ഗ്രസ് കിട്ടിയ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ഇനി നന്നായി അധ്വാനിക്കേണ്ടിവരും എന്ന നിലയിലാണ്. മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തിയും യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയും പട്ടിക തയ്യാറാക്കിയില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം ഉണ്ടാകില്ലെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ്.



ganangal
Discuss