Mathrubhumi Logo
vs_achudnanandhan_right
vs_achudhanadhan_left

വി.എസ്സിന്റെ സ്ഥാനാര്‍ഥിത്വം: എല്ലാ കണ്ണുകളും കേന്ദ്ര നേതൃത്വത്തിലേക്ക്‌

പി.എസ്. നിര്‍മല Posted on: 17 Mar 2011

ന്യൂഡല്‍ഹി: സി.പി.എമ്മില്‍ ചരിത്രം ആവര്‍ത്തിക്കുകയാണോ? രാഷ്ട്രീയനിരീക്ഷകര്‍ ചോദിക്കുന്ന ചോദ്യമാണിത്. 2006-ല്‍ വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി സംസ്ഥാനനേതൃത്വം മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചു. അന്ന് കേന്ദ്ര നേതൃത്വം ഇടപെട്ട് തീരുമാനം മാറ്റിച്ചു.

ഇത്തവണയും സംസ്ഥാനനേതൃത്വം വി.എസ്സിന് ടിക്കറ്റ് നിഷേധിച്ചു. കേന്ദ്രം ഇടപെടുമോ എന്ന ചോദ്യം ഉയരുമ്പോള്‍ തന്നെ അതിനുള്ള സാധ്യത വിരളമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും പൊളിറ്റ് ബ്യൂറോ അംഗം എന്‍. രാമചന്ദ്രന്‍പിള്ളയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് വി.എസ്സിന് സീറ്റ് നിഷേധിച്ചത്. കഴിഞ്ഞ തവണയും കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തില്‍ത്തന്നെയാണ് ആദ്യം വി.എസ്സിനു സീറ്റ് നിഷേധിച്ചതെങ്കിലും കഴിഞ്ഞതവണത്തെപ്പോലെ വി.എസ്സിനെ ഉള്‍പ്പെടുത്താന്‍തക്ക സമ്മര്‍ദം ഇന്ന് കേന്ദ്രത്തിന്റെ പുറത്തുണ്ടോ എന്നു സംശയമാണ്. പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പി.ബി.യില്‍നിന്ന് മുഖ്യമന്ത്രിയെ പുറത്താക്കിയിരിക്കുകയാണ്. 2006-ല്‍ സീറ്റ് നിഷേധിക്കപ്പെട്ട വി.എസ്സിന് അനുകൂലമായി ജനവികാരം കണക്കിലെടുക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ബന്ധിതമായിരുന്നു. ഇടതുമുന്നണി എന്തുകൊണ്ടും വിജയിക്കേണ്ട ഊഴമായിരുന്നു 2006-ലേത്. വി.എസ്സിന് സീറ്റ് നിഷേധിച്ച് ആ തിരഞ്ഞെടുപ്പില്‍ പരീക്ഷണം വേണ്ടെന്ന് കേന്ദ്രനേതൃത്വത്തിനും നിര്‍ബന്ധമുണ്ടായിരുന്നു.

2011-ലെ വി.എസ്., പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് എത്ര പ്രധാനമാണ് എന്നതാണ് ചോദ്യം. ഡല്‍ഹിയില്‍ ബുദ്ധദേവിനെ ബംഗാള്‍ നായകനായി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തെപ്പറ്റി അത്തരമൊരു പ്രഖ്യാപനം നടത്താന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തയ്യാറായിരുന്നില്ല. സംസ്ഥാനഘടകം തീരുമാനിക്കുമെന്നാണ് കാരാട്ട് പറഞ്ഞത്. 87 കാരനായ വി.എസ്സിനെ 'ആരോഗ്യപരമായ കാരണ'ങ്ങളാല്‍ പാര്‍ട്ടിക്കുവേണമെങ്കില്‍ നേരത്തേതന്നെ മാറ്റി നിര്‍ത്താമായിരുന്നു. പക്ഷേ, വി.എസ്. ഇത് മുന്‍കൂട്ടിക്കണ്ട് ഒരു മുഴം മുന്‍പേ എറിഞ്ഞു - പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് പരസ്യമായാണ്. അതോടെ 'ആരോഗ്യപരമായ കാരണം' ഉയര്‍ത്താനാവാതായി.

പാര്‍ട്ടിയുടെ വിലയിരുത്തലിന് മറ്റൊരു വശവുമുണ്ട്. പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടി മുഖ്യമന്ത്രിയും കഴിഞ്ഞ വര്‍ഷങ്ങളിലെന്നപോലെ 'കീരിയും പാമ്പും' കളി നടത്തുന്നതിന് അവസാനംകണ്ടേ പറ്റൂ. വി.എസ്. മുഖ്യമന്ത്രിയല്ലാതായാല്‍ ഇതിനുള്ള സാധ്യത കുറയും. എന്നാല്‍, പാര്‍ട്ടിയുടെ ജനപ്രിയതയുടെ മുഖം വി.എസ്. ആണെന്ന് കരുതുന്നവരുമുണ്ട്. ഇത് ശരിയെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ വി.എസ്. ഇല്ലാത്ത പാര്‍ട്ടി തോറ്റു തുന്നംപാടും. അതല്ല, വി.എസ്സിന് കല്പിക്കപ്പെടുന്ന വമ്പന്‍ പ്രതിച്ഛായ യഥാര്‍ഥമല്ലെങ്കില്‍, കാര്യമായ പരിക്കുകള്‍ പാര്‍ട്ടിക്കുണ്ടാകില്ല. സി.പി.എമ്മിന് ഇതൊരു പരീക്ഷണം കൂടിയാണ്. വി.എസ്സിനെ മാറ്റിനിര്‍ത്തിയാലും ഒന്നും സംഭവിക്കുകയില്ല എന്ന നിഗമനത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ കൂടി സാന്നിധ്യത്തില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

വി.എസ്സിന്റെ അനുയായികള്‍ ക്ഷുബ്ധരാകുകയും പാര്‍ട്ടി ഘടകങ്ങളില്‍ പണ്ടത്തെപ്പോലെ സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയും ചെയ്താലേ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വീണ്ടും ഇടപെടേണ്ടിവരികയുള്ളൂ. എന്നാല്‍, പാര്‍ട്ടിയില്‍ത്തന്നെ വി.എസ്സിനുള്ള പിന്‍ബലം 2006-ലേതിനെ അപേക്ഷിച്ച് കുറവാണെന്നാണ് സൂചന.




ganangal
Discuss