Mathrubhumi Logo
  sabarimal

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും: മുഖ്യമന്ത്രി

Posted on: 15 Jan 2011

കുമളി: ശബരിമലയ്ക്കടുത്ത് പുല്‍മേട്ടിലുണ്ടായ ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി ഇതിന് ലഭ്യമാകുമോ എന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും വലിയ പരിക്കുകളില്ലാത്തവര്‍ക്ക് 25,000 രൂപ വീതവും ധനസഹായം നല്‍കും. മൃതദേഹങ്ങള്‍ ബന്ധപ്പെട്ടവരുടെ വീടുകളിലെത്തിക്കുന്നതിനുള്ള ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും. മൃതദേഹത്തോടൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു റവന്യൂ ഉദ്യോഗസ്ഥനും അനുഗമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



കണ്ണൂരില്‍ നിന്ന് നാവികസേന ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി കുമളിയിലെത്തിയത്. ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് കുമളി താലൂക്ക് ആസ്​പത്രിയിലെത്തി അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഇന്നത്തെ ഔദ്യോഗികപരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.

മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, വി.സുരേന്ദ്രന്‍പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംഭവസ്ഥലത്തുണ്ട്. കേരള മോചനയാത്ര തത്കാലം നിര്‍ത്തിവെച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ സംഭവസ്ഥലത്തെത്തി.

അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിരസഹായമായി സര്‍ക്കാര്‍ 5,000 രൂപ വീതം നല്‍കും. പരിക്കേറ്റവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കും. പോലീസിന്റെ വാര്‍ത്താവിനിമയബന്ധം പുന:സ്ഥാപിച്ചിട്ടുണ്ട്.





ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

ഫോട്ടോഗാലറി

Discuss