Mathrubhumi Logo
  Alappuzha Edition - Heading

പോത്തന്‍ ശങ്കര്‍ ശിവറാം...

ഡോ. എം.എസ്. ഹരികുമാര്‍ Posted on: 29 May 2010

ചെങ്ങന്നൂര്‍ക്കാരന്‍ പോത്തന്‍ ജോസഫ്, കായംകുളത്തുകാരന്‍ ശങ്കര്‍, തോട്ടപ്പള്ളിക്കാരന്‍
ശിവറാം . . . ഇവര്‍ ഇന്ത്യന്‍ പത്രലോകത്തിന് ആലപ്പുഴയുടെ അമൂല്യ സംഭാവനകള്‍ . മൂവരും
പത്രപ്രവര്‍ത്തനരംഗത്ത് പുതിയ വഴികള്‍ വെട്ടിത്തുറന്നവര്‍. ഇവരുടെ വഴികള്‍ പിന്നീട്
മറ്റനേകര്‍ക്ക് പ്രചോദനമായി, ആവേശമായി . . .
ദേശീയ - അന്തര്‍ദേശീയ പത്രങ്ങളുടെ സാരഥ്യത്തിലൂടെ ഏതാണ്ട് ഒരേ കാലഘട്ടത്തില്‍
ഇവര്‍ രാഷ്ട്രീയ മേഖലയിലെ അജണ്ടകള്‍ നിശ്ചയിച്ചു. ഗാന്ധിജിയും, നെഹ്‌റുവുമടക്കമുള്ള
പ്രമുഖ നേതാക്കള്‍ ഇവരുടെ വാക്കുകള്‍ക്കും വരകള്‍ക്കും വില കല്പിച്ചു. ബ്രിട്ടീഷ്
കൊളോണിയലിസത്തിന്റെ ജീര്‍ണതകളിലുഴറിക്കൊണ്ടിരുന്ന ആംഗലേയ മുഖ്യധാരാ പത്രങ്ങളെ ഇവര്‍ കൂടുതല്‍ ജനകീയമാക്കി.


പോത്തന്‍ ചേര്‍ത്ത ചായ


പത്രസ്ഥാപനങ്ങള്‍ കെട്ടിപ്പടുത്ത പ്രതിഭാശാലിയായിരുന്നു പോത്തന്‍ ജോസഫ്. സര്‍ഗവൈഭവംകൊണ്ട് ഇതിഹാസ സമാനമായ പോത്തന്റെ ഏറ്റവും വലിയ സംഭാവന 'ഓവര്‍ എ കപ്പ് ഓഫ് ടീ' (Over a cup of tea) എന്ന രാഷ്ട്രീയ പംക്തിയായിരുന്നു.
ബ്രിട്ടീഷ്ഭരണകാലത്ത് രണ്ട് ദശകങ്ങളും തുടര്‍ന്ന് സ്വതന്ത്ര ഭാരതത്തില്‍ രണ്ട് ദശകങ്ങളും തുടര്‍ച്ചയായി ദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന പംക്തി. രചയിതാവിന്റെ പേരു വയ്ക്കാതെയായിരുന്നു എഴുത്ത്. പക്ഷേ, വൈസ്രോയി മുതല്‍ സാദാ ഗുമസ്തന്‍ വരെ ആരാണ് ഇതെഴുതിയിരുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. 1920-കളില്‍ ആരംഭിച്ച ഈ പംക്തിയെ ലോകത്തിലെതന്നെ ആദ്യ രാഷ്ട്രീയ പ്രതിദിന പംക്തിയെന്നാണ് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഫ്രാങ്ക് മൊറെയ്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം നീണ്ട പംക്തിയും ഇതുതന്നെ. 40 വര്‍ഷം.

മുംബൈയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഗുമസ്തനായിരുന്ന തന്റെ നാട്ടുകാരന്‍ ശങ്കരപ്പിള്ളയെ കാര്‍ട്ടൂണിസ്റ്റ് ശങ്കറാക്കി വളര്‍ത്തിയെടുത്തതും പോത്തന്‍ ജോസഫിന്റെ ദീര്‍ഘവീക്ഷണമായിരുന്നു. ദിനപത്രങ്ങളിലെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ക്ക് ശങ്കറുമായി ചേര്‍ന്ന് പുതിയൊരു മാനം നല്‍കിയത് പോത്തനായിരുന്നു. പത്രപ്രവര്‍ത്തകരുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും മുന്നണിപ്പോരാളിയായിരുന്നു പോത്തന്‍. 60-കളില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജര്‍ണലിസ്റ്റിന്റെ ആദ്യ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ഇരുപത്തിയാറോളം ദിനപത്രങ്ങളിലായി നീണ്ടുപരന്നതായിരുന്നു പോത്തന്‍ ജോസഫിന്റെ പത്രപ്രവര്‍ത്തന ജീവിതം. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍മൂലം, കെട്ടിപ്പടുത്ത സ്ഥാപനങ്ങളില്‍നിന്നുതന്നെ പോത്തന് പടിയിറങ്ങേണ്ടിവന്നിട്ടുണ്ട്.
സ്ഫുടംചെയ്ത പോത്തന്റെ നര്‍മബോധമായിരുന്നു 'ഓവര്‍ എ കപ്പ് ഓഫ് ടീ'യുടെ ജനപ്രിയതയ്ക്ക് കാരണം. രാഷ്ട്രീയംതന്നെയായിരുന്നു മിക്ക രചനകളുടെയും വിഷയമെങ്കിലും മറ്റു ജനകീയ പ്രശ്‌നങ്ങളും ശ്രദ്ധിക്കാതിരുന്നില്ല. തന്റെ മൗലികമായ നിരീക്ഷണങ്ങളെ ചരിത്രത്തിലെയും സാംസ്‌കാരിക ലോകത്തിലെയും സമാന സംഭവങ്ങളുടെ സമീപം പ്രതിഷ്ഠിക്കുക അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. അനുയോജ്യമായ പദസമുച്ചയങ്ങളുടെ പ്രയോഗം അദ്ദേഹത്തിന്റെ ശൈലിക്ക് ഓജസ്സും കരുത്തും പകര്‍ന്നു.
മുംബൈയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മത്സരിച്ചതൊഴിച്ചാല്‍ പോത്തന്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടിട്ടില്ല. ഹിന്ദുസ്ഥാന്‍ ടൈംസും, ഇന്ത്യന്‍ എക്‌സ്​പ്രസ്സും സ്ഥാപിക്കുന്നതില്‍ അദ്ദേഹം പ്രധാന ഭാഗഭാക്കായി. കുറച്ചുകാലം മുഹമ്മദലി ജിന്നയുടെ 'ഡോണ്‍' ദിനപത്രത്തിന്റെ ചുമതലയും വഹിച്ചു.

ചെങ്ങന്നൂരിലെ 'ഊരയില്‍' സിറിയന്‍ ക്രിസ്ത്യന്‍ കുടുംബാംഗമായിരുന്നു പോത്തന്‍. സി.ഐ. ജോസഫിന്റെയും ചേച്ചയുടെയും മകനായി 1892 മാര്‍ച്ച് 15-നായിരുന്നു ജനനം. മൂത്ത ചേട്ടന്‍ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് ദേശീയ രാഷ്ട്രീയത്തില്‍ പിന്നീട് അതിപ്രശസ്തനായി. ഇളയ അനിയന്‍ പി.എം. ജോസഫ് ആധുനിക കായിക വിദ്യാഭ്യാസത്തിന്റെ ജനയിതാക്കളില്‍ പ്രമുഖനും.
ചെങ്ങന്നൂരിലെ സ്‌കൂള്‍ കാലഘട്ടത്തിനുശേഷം കോട്ടയം സി.എം.എസ്. കോളേജിലായിരുന്നു ഇന്റര്‍മീഡിയറ്റ് പഠനം. ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ 17-ാം വയസ്സില്‍ വിവാഹം. 12 വയസ്സുള്ള അന്നയുമായി. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദമെടുത്ത പോത്തന്‍ കോട്ടയം എം.ഡി. സെമിനാരി സ്‌കൂളില്‍ അധ്യാപകനായി. പിന്നീട് സെക്കന്തരാബാദിലെ വെസ്ലി സ്‌കൂളില്‍ ജോലി നോക്കുമ്പോഴാണ് എഴുത്തില്‍ ഗൗരവമായി ശ്രദ്ധിച്ചുതുടങ്ങിയത്. അവിടെ ആര്‍.എച്ച്. കാമറൂണ്‍ എന്ന ബ്രിട്ടീഷുകാരന്‍ നടത്തിയിരുന്ന 'ഹൈദരാബാദ് ബുള്ളറ്റിന്‍' എന്ന ദിനപത്രത്തിലായിരുന്നു എഴുതിത്തുടങ്ങിയത്. പിന്നീട് മുഴുവന്‍സമയ പത്രപ്രവര്‍ത്തകനായി. ഏറെക്കാലം ബി.ജി. ഹോര്‍ണിമാന്റെ പത്രാധിപത്യത്തിലിറങ്ങിയിരുന്ന ബോംബെ ക്രോണിക്കിളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 32-ാം വയസ്സില്‍ 'വോയ്‌സ് ഓഫ് ഇന്ത്യ'യുടെ പത്രാധിപര്‍. ഇന്‍ഡിപെന്‍ഡന്റ്, ഡെയ്‌ലി ടെലിഗ്രാഫ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ പത്രങ്ങളായിരുന്നു പിന്നീട് പോത്തന്റെ കളരികള്‍.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പത്രാധിപരായി ഡല്‍ഹിയില്‍ ചെലവിട്ട അഞ്ചുവര്‍ഷം പോത്തന്‍ ജോസഫിന്റെ സുവര്‍ണകാലമായിരുന്നു. 'ഓവര്‍ എ കപ്പ് ഓഫ് ടീ' പ്രശസ്തിയുടെ പാരമ്യത്തിലെത്തി. ഇന്ത്യന്‍ എക്‌സ്​പ്രസ്, ഡെക്കാന്‍ ഹെറാള്‍ഡ് തുടങ്ങിയ പത്രങ്ങളുടെ സാരഥ്യവും നിയോഗമെന്നവണ്ണം പോത്തനില്‍ വന്നുചേര്‍ന്നു.
മെയ്‌വഴക്കമുള്ള അഭ്യാസിയെപ്പോലെ പത്രങ്ങളില്‍നിന്ന് പത്രങ്ങളിലേയ്ക്ക് കൂടുമാറിയ പോത്തന്‍ എല്ലായിടത്തും സ്വന്തം മുദ്രപതിപ്പിച്ചു. ഒടുവില്‍ എത്തിയത് സി.ആര്‍. രാജഗോപാലാചാരിയുടെ 'സ്വരാജ്യ'യില്‍. അനാരോഗ്യം നിമിത്തം ചുമതല നിര്‍വഹിക്കാനാകാത്ത സ്ഥിതിയുണ്ടാകുംവരെ സ്വരാജ്യയില്‍ തുടര്‍ന്നു. 70-ല്‍ സ്വരാജ്യ വിട്ടു. അവസാന നാളുകളില്‍ തീര്‍ത്തും അനാരോഗ്യവാനായ പോത്തന്‍ 1972-ല്‍ ബാംഗ്ലൂരിലെ സ്വവസതിയില്‍ അന്ത്യമടഞ്ഞു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ കുലപതിയെയാണ് നഷ്ടപ്പെട്ടതെന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മരണാനന്തരം രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.


ശിവറാമിന്റെ 'സ്‌കൂപ്പ്'



ലണ്ടനിലെ റോയിട്ടര്‍ ഓഫീസില്‍ ഇന്നും ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട് ആ 'സ്‌കൂപ്പ്' വാര്‍ത്ത. തോട്ടപ്പള്ളിക്കാരന്‍ എം. ശിവറാം 1947-ല്‍ ബര്‍മയിലെ റങ്കൂണില്‍ നിന്ന് അയച്ചതാണ് ആ വാര്‍ത്ത. ലോകത്തെ നടുക്കിയ ആ സംഭവം ഇങ്ങനെ . . .

1947 ജൂലായ് 17. ബര്‍മയുടെ തലസ്ഥാനമായ റങ്കൂണില്‍ ശിവറാമാണ് അന്ന് റോയിട്ടറിന്റെ മുഖ്യ ലേഖകന്‍. 11 മണിക്ക് ബര്‍മീസ് സെക്രട്ടേറിയറ്റില്‍ കാബിനറ്റ് യോഗം. നേരത്തെതന്നെ സ്ഥലത്തെത്തിയ ശിവറാം വാര്‍ത്ത പ്രതീക്ഷിച്ച് കാബിനറ്റ് മുറിയുടെ മുന്നില്‍. പെട്ടെന്നായിരുന്നു അത്. മൂന്ന് ജീപ്പുകള്‍ കാബിനറ്റ് മുറിയുടെ മുന്നില്‍ പാഞ്ഞുവന്നുനിന്നു. തോക്കുധാരികളായ ഒരു സംഘം കാബിനറ്റ് മുറിയിലേക്ക് ഇരച്ചുകയറി. പിന്നീട് ശിവറാം കേട്ടത് വെടിയൊച്ചകള്‍. നിമിഷത്തിനകം തോക്കുധാരികള്‍ അപ്രത്യക്ഷരാവുകയും ചെയ്തു. അല്പമൊന്ന് സ്തബ്ധനായ ശിവറാം മനോനില വീണ്ടെടുത്ത് കാബിനറ്റ് റൂമിലേയ്ക്ക് ഓടിക്കയറി. കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. പ്രധാനമന്ത്രി ഓങ്‌സാന്‍ അടക്കം 13 മന്ത്രിമാര്‍ വെടിയേറ്റ് മരിച്ചിരിക്കുന്നു. ഒട്ടും സമയം പാഴാക്കാതെ ശിവറാം ടെലിഗ്രാഫ് ഓഫീസിലേക്ക് പാഞ്ഞു. ശിവറാം ചുരുങ്ങിയ വരികളില്‍ ലോകത്തെ ഈ വിവരം അറിയിച്ചു. അടുത്ത നിമിഷം ബര്‍മയിലെ എല്ലാ വാര്‍ത്താവിനിമയ ബന്ധവും വിച്ഛേദിച്ച് പ്രസ് സെന്‍സര്‍ഷിപ്പ് നിലവില്‍ വന്നു. അടുത്ത രണ്ടുദിവസവും ശിവറാമിന്റെ ഈ സന്ദേശമല്ലതെ മറ്റൊരുവിവരവും ബര്‍മയില്‍ നിന്ന് പുറത്തേക്ക് പോയില്ല. അങ്ങനെ അത് പത്രപ്രവര്‍ത്തന ചരിത്രത്തിലെതന്നെ അപൂര്‍വമായ 'സ്‌കൂപ്പ്' (മറ്റാര്‍ക്കും കിട്ടാത്ത വാര്‍ത്ത) ആയി.

1907 നവംബര്‍ 14ന് തോട്ടപ്പള്ളി കോന്നവത്തുവീട്ടില്‍ ജനിച്ച ശിവരാമപിള്ള വിവാഹശേഷം ജോലിതേടിയാണ് മുംബൈയിലെത്തിയത്. മാവേലിക്കരക്കാരി ജാനമ്മയായിരുന്നു ഭാര്യ. മുംബൈയിലെ ജീവിതത്തിനിടെ തായ്‌ലന്‍ഡിലേയ്ക്ക് (സയാം) ശിവറാം കപ്പല്‍കയറി. അക്ഷരങ്ങളോടുള്ള ആരാധന മനസ്സില്‍ കൊണ്ടുനടന്ന ഈ ചെറുപ്പക്കാരന്‍ അധികം വൈകാതെ പത്രപ്രവര്‍ത്തന മേഖലയിലെത്തിപ്പെടുകയും ചെയ്തു. തായ്‌ലന്‍ഡിലെ നേഷന്‍, ക്രോണിക്കിള്‍ എന്നീ പത്രങ്ങളില്‍ പത്രാധിപര്‍ ആയി. ജനകീയ പത്രപ്രവര്‍ത്തനം ശിവറാമിനെ തായ്‌ലന്‍ഡിലെ ഹീറോയാക്കി. ശിവറാമിന്റെ പത്രപ്രവര്‍ത്തനത്തിന് അംഗീകാരമായി. 'അയണ്‍ ക്രോസ്' രാജകീയ ബഹുമതിയും ബാങ്കോക്കില്‍ 40 ഏക്കര്‍ ഭൂമിയും രാജാവ് സമ്മാനമായി നല്‍കി. മുദ്രണംചെയ്ത ഇരുമ്പുകുരിശ് ശിവറാം വിനയപൂര്‍വം വാങ്ങി. 40 ഏക്കര്‍ ഭൂമി നിരസിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു!

കുടുംബസമേതം ബാങ്കോക്കില്‍ കഴിയുമ്പോഴാണ് യുദ്ധത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കുടുംബത്തെ നാട്ടിലാക്കി ശിവറാം ബാങ്കോക്കില്‍ തിരിച്ചെത്തി. രണ്ടാം ലോക മഹായുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നു. ഹോങ്കോങ് മുതല്‍ സിംഗപ്പൂര്‍ വരെയുള്ള പ്രദേശങ്ങള്‍ ജപ്പാന്റെ പിടിയിലായതോടെ മറ്റ് ഇന്ത്യക്കാരെപ്പോലെ ശിവറാമും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മാന്ത്രികവലയത്തില്‍പ്പെട്ടു. ബോസ് സ്ഥാപിച്ച ആസാദ് ഹിന്ദ് ഗവണ്മെന്റില്‍ ഡെപ്യൂട്ടി മന്ത്രിയായി. നേതാജി ജപ്പാന്‍കാരെ അമിതമായി വിശ്വസിക്കുന്നുവെന്ന് തോന്നിയപ്പോള്‍ തുറന്നുപറയാന്‍ ശിവറാം മടിച്ചില്ല. അങ്ങനെ ശിവറാം ഐ.എന്‍.എ.യുമായി വഴിപിരിഞ്ഞു.
തുടര്‍ന്ന് റോയിട്ടറിന്റെ ലേഖകനായി ദേശാടനം. ബര്‍മയില്‍, മലേഷ്യയില്‍ പിന്നെ, ചൈനയിലും. ചൈനയില്‍ ലേഖകനായിരിക്കുമ്പോഴാണ് ടിബറ്റില്‍ ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ട്ടി സൈനികാധിപത്യം സ്ഥാപിച്ച വാര്‍ത്ത ശിവറാം ലോകത്തെ അറിയിച്ചത്. അറുപത് വയസ്സടുത്തപ്പോള്‍ ദേശാടനം മതിയാക്കി തന്റെ സ്വപ്നഭൂമിയായ 'തിരുവിതാംകൂറില്‍' ശിവറാം മടങ്ങിയെത്തി. തിരുവനന്തപുരത്ത് പ്രസ്‌ക്ലബ്ബ് സ്ഥാപിക്കുന്നതില്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചു. സ്ഥാപക ഡയറക്ടറുമായി. പ്രസ്‌ക്ലബ്ബില്‍ പത്രപ്രവര്‍ത്തന പരിശീലനക്കളരി തുടങ്ങിവെച്ചതും ശിവറാംതന്നെ. തിരുവനന്തപുരത്ത് സ്വന്തമായി വീടുണ്ടായപ്പോള്‍ ഇട്ട പേര് 'ന്യൂസ് ഹൗസ്' എന്നായിരുന്നു.

നിരവധി 'സ്‌കൂപ്പു'കള്‍ പത്രലോകത്തിന് സമ്മാനിച്ച ഈ അതുല്യ പ്രതിഭ 1972-ല്‍ 65-ാമത്തെ വയസ്സില്‍ അന്തരിച്ചു.




ganangal


മറ്റു വാര്‍ത്തകള്‍

  12 »

രാഷ്ട്രീയകേരളം ഒത്തുകൂടി

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. Read More

Discuss