Mathrubhumi Logo
  Alappuzha Edition - Heading

കാര്‍ഷിക സമൃദ്ധി

എസ്.ഡി.വേണുകുമാര്‍ Posted on: 29 May 2010

നെല്‍ച്ചെടി കണ്ടിട്ടില്ലാത്ത കുട്ടികള്‍,
നെല്ലും കളയും തിരിച്ചറിയാനാവാത്ത
കര്‍ഷകത്തൊഴിലാളികള്‍, പച്ചമുളകിനുപോലും
പച്ചക്കറിക്കടയിലേക്കോടുന്ന പെണ്ണുങ്ങള്‍
- ഇതൊക്കെയാണ് ഇന്ന് ആലപ്പുഴ ജില്ലയുടെ നേര്‍ക്കാഴ്ച



കഴിഞ്ഞ വിളവെടുപ്പുകാലത്ത് തഴക്കര കൃഷി ഓഫീസര്‍ അഭിലാഷ് കരിമുളയ്ക്കല്‍ മക്കളെയും കൂട്ടി കുട്ടനാട്ടില്‍ എത്തി. കുട്ടികളായ ഗിരിയും ആദിത്യയും നെല്‍ച്ചെടികള്‍ കണ്ടിട്ടില്ല. എന്നും ഉണ്ണുന്ന ചോറുതരുന്ന നെല്‍ച്ചെടികള്‍ കണ്ട കുട്ടികള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.
നെല്‍ച്ചെടി കാണാന്‍ കുട്ടനാട്ടില്‍ വരണമെന്നതാണ് ഓണാട്ടുകരയിലെ കരിമുളയ്ക്കല്‍ സ്വദേശികളായ പുതിയ തലമുറ നേരിടുന്ന ദുരന്തം. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ല.
ഓണാട്ടുകരയിലെ എള്ള്, ചെങ്ങന്നൂരിലെ കരിമ്പ്, ഇടവിളയായി ചെയ്തിരുന്ന മുതിര, പഞ്ഞപ്പുല്ല്, ഉഴുന്ന് തുടങ്ങിയവയും ഇന്ന് കണികാണാന്‍ പോലുമില്ല.

കാര്‍ഷികസമൃദ്ധിയുടെ സമ്പന്നമായ ഭൂതകാലമായിരുന്നു ആലപ്പുഴയുടേത്. കുട്ടനാട് കേരളത്തിന്റെ നെല്ലറ. ഓണാട്ടുകരയില്‍ നെല്ലും തെങ്ങും എള്ളും മുതിരയും കുറുമ്പൂപ്പും. ഇടനാട് പ്രദേശമായ ചെങ്ങന്നൂരില്‍ നെല്ലും തെങ്ങും കപ്പയും കരിമ്പും. തീരപ്രദേശത്ത് തെങ്ങ്. അരൂര്‍ മേഖലയില്‍ പൊക്കാളിയും കൊണ്ടലും. ഭൂമിശാസ്ത്രപരമായ വൈവിധ്യം കൃഷിയിലും പ്രകടം.
ഇവിടത്തെ ജീവിതക്രമങ്ങള്‍, ആചാരങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം കൃഷിയെ ചുറ്റിപ്പറ്റിയായിരുന്നു. കലയ്ക്കും സാഹിത്യത്തിനും കൃഷിയുടെ ഉള്‍ത്തുടിപ്പ്. 80 ശതമാനം പേര്‍ക്കും ഉപജീവനമാര്‍ഗം കൃഷി. ആലപ്പുഴ ജില്ലയുടെ സംസ്‌കാരം തന്നെ കൃഷിയായിരുന്നു.
ഈ പാരമ്പര്യം ഇന്ന് പഴങ്കഥ.

നെല്‍ച്ചെടി കണ്ടിട്ടില്ലാത്ത കുട്ടികള്‍, നെല്ലും കളയും തിരിച്ചറിയാനാവാത്ത കര്‍ഷകത്തൊഴിലാളികള്‍, പച്ചമുളകിനുപോലും പച്ചക്കറിക്കടയിലേക്കോടുന്ന പെണ്ണുങ്ങള്‍-ഇതൊക്കെയാണ് ഇന്ന് ആലപ്പുഴ ജില്ലയുടെയും നേര്‍ക്കാഴ്ച.
കാലത്തിന്റെ കുത്തൊഴുക്കില്‍, പണം വാരാനുള്ള ആര്‍ത്തിയില്‍ ഇവിടത്തുകാരും കൃഷി കൈവിടുന്നു എന്നത് പേടിപ്പിക്കുന്ന സത്യം. വൈകിയെങ്കിലും ഇതിന്റെ അപകടം ഭരണാധികാരികള്‍ തിരിച്ചറിയുന്നു എന്നതാണാശ്വാസം. കൃഷി നിലനിര്‍ത്താന്‍ അവരുമിപ്പോള്‍ കര്‍ഷര്‍ക്കൊപ്പമുണ്ട്.

ആലപ്പുഴ ജില്ലയുടെ കാര്‍ഷികപ്പെരുമയ്ക്ക് നന്ദി പറയേണ്ടത് കുട്ടനാടിനോടുതന്നെ. 306 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഈ പ്രദേശത്തെ നെല്പാടങ്ങളില്‍ കനകം വിളയിച്ച കര്‍ഷകസമൂഹമാണ് പോയ കാലങ്ങളില്‍ കേരളത്തെ ചോറൂട്ടിയത്. കേരളത്തിന്റെ നെല്ലറ എന്ന വിശേഷണം ഇന്നുമുണ്ടെങ്കിലും നെല്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുവെന്നത് കാണാതിരുന്നുകൂടാ.
ഭൂമി ദൈവസൃഷ്ടിയെങ്കില്‍ കുട്ടനാട്ടിലെ കായല്‍നിലങ്ങള്‍ മനുഷ്യസൃഷ്ടി എന്നുതന്നെ പറയണം. ഇവിടത്തെ നെഞ്ചുറുപ്പുള്ള കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും കഠിനാധ്വാനത്തിന്റെ ബാക്കിപത്രം.
25000ത്തോളം ഏക്കര്‍ കായല്‍നിലങ്ങളാണ് കുട്ടനാട്ടില്‍. 'എല്ലുമുറിയെ പണിചെയ്താല്‍ പല്ലുമുറിയെ തിന്നാം' എന്നതായിരുന്നു ഇവിടെ പ്രമാണം.പട്ടിണി മാറ്റാന്‍ അന്ന് ഉപായം ഒന്നേയുള്ളൂ-കൃഷിപ്പണി. പണിക്കാര്‍ക്ക് കൂലി നെല്ല്. വെട്ടം വീഴുമ്പോള്‍ തുടങ്ങുന്ന അധ്വാനം അവസാനിക്കാന്‍ ഇരുട്ടുവീഴണം. ഈ കഠിനാധ്വാനത്തിനും ആള്‍ ആവശ്യത്തിലേറെയുണ്ടായിരുവെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു.
കുട്ടനാടിനുപുറമെ ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, പായിപ്പാട്, വൈക്കം തുടങ്ങിയയിടങ്ങളില്‍ നിന്നെല്ലാമായി പതിനായിരങ്ങളാണ് കുട്ടനാട്ടില്‍ പണിക്കെത്തിയിരുന്നതത്രേ. കൊയ്ത്തുമെതിക്കെത്തുന്ന ആണാളും പെണ്ണാളും മൂന്നുമാസമെങ്കിലും വെപ്പും കുടിയുമായി കുട്ടനാട്ടില്‍ തന്നെ തങ്ങും. താത്കാലികമായി കെട്ടിയുണ്ടാക്കുന്ന പന്തകളില്‍ (ഷെഡ്ഢുകള്‍) താമസം. കൂലി കിട്ടുന്ന നെല്‍ച്ചുമടുകളുമായി കൂട്ടത്തോടെ മടക്കം. അധ്വാനം അക്കാലത്ത് ആഘോഷമായിരുന്നു.
അധ്വാനത്തിന്റെ ആയാസമില്ലാതാക്കാന്‍ അകമ്പടിയായി പാട്ടുകള്‍. രാത്രിയില്‍ ചക്രം ചവിട്ടുന്നതിനും പകല്‍ ഞാറു നടുന്നതിനും കൊയ്ത്തുമെതിക്കുമെല്ലാം പാട്ട്. വെപ്പുപാട്ടുകള്‍ക്കനുസരിച്ച് കൈവേഗം കൂടിയപ്പോള്‍ വേഗം ജോലിതീര്‍ക്കാമെന്നായി.പിന്നീട് ഈ പാട്ടിനു വിലക്കുവീണുവെന്നത് മറ്റൊരുകഥ. പാട്ടു പാടിച്ചു കൂടുതല്‍ പണി ചെയ്യിക്കുന്നുവത്രേ!

''ഇപ്പോള്‍ എല്ലാം നിലച്ചു. യന്ത്രങ്ങളുടെ മുരള്‍ച്ച മാത്രമാണെവിടെയും. തുടക്കം വെള്ളം വറ്റിക്കുന്നിടത്തു നിന്ന്. ചക്രങ്ങള്‍ക്കുപകരം എണ്ണ എന്‍ജിനുകളും പിന്നീട് ഇലക്ട്രിക് മോട്ടോര്‍ പമ്പുകളും വന്നു. ഈ 'യന്ത്രവത്കരണം' നിശ്ശബ്ദ വിപ്ലവമായിരുന്നു. എവിടെയും എതിര്‍പ്പുണ്ടായി. പിന്നീട് ട്രാക്ടറിന്റെ വരവ്. തൊഴില്‍ നഷ്ടത്തിന്റെ പേരിലുയര്‍ന്ന എതിര്‍പ്പ് പിന്നീട് കെട്ടടങ്ങി. തുടര്‍ന്ന് മെതിയന്ത്രവും ഇപ്പോള്‍ കൊയ്ത്തുമെതിയന്ത്രവും വ്യാപകം. തൊഴിലാളികളില്ലെന്ന സത്യം മുന്നില്‍ നില്‍ക്കുമ്പോള്‍ യന്ത്രവത്കരണമല്ലാതെ മറ്റു വഴിയില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായിരിക്കുന്നു. ഇനി യന്ത്രവത്കൃത കൃഷിയുടെ കാലം.തൊഴിലാളിക്ഷാമം തെങ്ങുകൃഷിയേയും പ്രതിസന്ധിയിലാക്കുന്നു. തേങ്ങയിടാന്‍ യന്ത്രങ്ങള്‍ വന്നില്ലെങ്കില്‍ തേങ്ങ തലയില്‍വീണു ചാകുമെന്നതാണ് പലയിടത്തും സ്ഥിതി.


ചുട്ടനാട് കുട്ടനാടായി


കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ഒരു കാലത്ത് കൊടും കാടായിരുന്നുവോ? ശാസ്ത്രീയ നിരീക്ഷണങ്ങളും ഐതിഹ്യങ്ങളും ഒക്കെ അങ്ങനെ പറയുന്നു.നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്രകൃതിയില്‍ സംഭവിച്ച മാറ്റത്തില്‍ അറബിക്കടല്‍ കുറെ ഭാഗം പിന്നോട്ടുപോവുകയും കായലും ചതുപ്പുകളും രൂപം കൊള്ളുകയും ചെയ്തുവത്രേ. സഹ്യപര്‍വത നിരകളില്‍ നിന്നുത്ഭവിച്ച പമ്പ, മീനച്ചില്‍, അച്ചന്‍ കോവില്‍ നദികളിലൂടെ ഒഴുകിവന്ന എക്കല്‍ നിക്ഷേപം ഫലഭൂയിഷ്ഠമായ കുട്ടനാടിന് രൂപംനല്‍കി. ഇവിടെ വന്‍ വൃക്ഷങ്ങളും പടര്‍പ്പുകളും വളര്‍ന്ന് വനമാകുകയും പിന്നീട് അഗ്‌നിബാധയില്‍ കാടുകത്തി മണ്ണിനോടുചേരുകയും ചെയ്തു. അതിനു പുറത്ത് വീണ്ടും നദികളിലെ എക്കല്‍ അടിഞ്ഞു കൊണ്ടിരുന്നു. അതാണിന്നത്തെ കുട്ടനാട്. മണ്ണിനടിയില്‍ ഇപ്പോഴും അടിഞ്ഞുകിടക്കുന്ന കരിഞ്ഞ വൃക്ഷങ്ങളും കക്കകളും കരിഞ്ഞ ജീവികളുടെ അവശിഷ്ടങ്ങളും ഈ നിഗമനത്തിനു തെളിവ്.

മഹാഭാരത കഥയിലെ ഖാണ്ഡവവനം ഈ പ്രദേശമായിരുന്നുവെന്നും വനം കത്തി ചാരമായദേശം, ചുട്ടനാട് പിന്നീട് കുട്ടനാടായി പരിണയിച്ചുവെന്നും ഐതിഹ്യം. ഇവിടെ പല സ്ഥലനാമങ്ങളുടെയും ഒടുവിലുള്ള 'കരി' പ്രയോഗം കത്തിക്കരിഞ്ഞ പ്രദേശവുമായി ബന്ധമുള്ളതാകാമെന്ന് അനുമാനം. ചതുര്‍ത്ഥ്യാകരി, കൈനകരി, രാമങ്കരി, പിണ്ടങ്കരി, ഊരുക്കരി, പുതുക്കരി, മാമ്പുഴക്കരി എന്നിങ്ങനെ നീളുകയാണ് കരിദേശങ്ങള്‍.

കുട്ടനാടന്‍ കായല്‍നിലങ്ങള്‍ മനുഷ്യന്‍ സൃഷ്ടിച്ചതാണ്. ഭക്ഷ്യക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ പട്ടിണിയും സാഹസികതയുമായിരുന്നു പ്രേരണ. ആയിരക്കണക്കിനു ചെറുമന്മാരുടെ അധ്വാനഫലം.
ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നല്‍കിയ പ്രേരണയാണ് കായല്‍നിലങ്ങളുടെ പിറവിക്കു പിന്നില്‍. കായല്‍ കുത്തിയെടുത്ത് നിലമാക്കാന്‍ നെഞ്ചുറപ്പുള്ളവര്‍ക്കെല്ലാം രാജാവ് കായല്‍ പതിച്ചു നല്‍കി. മങ്കൊമ്പുസ്വാമിമാര്‍, ചാലയില്‍ പണിക്കര്‍മാര്‍, കണ്ടക്കുടി, പുത്തന്‍പുരയില്‍, കളപ്പുരയ്ക്കല്‍, കൊച്ചുതറ, എട്ടുപറ, പുല്ലാത്തശ്ശേരി തുടങ്ങിയ കര്‍ഷക കുടുംബങ്ങളാണ് കായല്‍ കൃഷിയിലെ തുടക്കക്കാര്‍. ഈ പട്ടികയില്‍ ഒടുവില്‍ സ്ഥാനം പിടിച്ച മുരിക്കുംമൂട്ടില്‍ തൊമ്മന്‍ ജോസഫ് എന്ന മുരിക്കന് 2000 ഏക്കറാണ് പതിച്ചുകൊടുത്തത്. 1930 കളുടെ ഒടുവിലും 40 കളുടെ തുടക്കത്തിലുമായി മൂന്നു കായലാണ് മുരിക്കന്‍ കുത്തിയെടുത്തത്.ഏകദേശം 25,000 ഏക്കര്‍ കായല്‍നിലമാണ് കുട്ടനാട്ടില്‍. 600 മുതല്‍ 2000 ഏക്കര്‍ വരെയുള്ള 22 കായല്‍ നിലങ്ങളില്‍ തന്നെയാണ് ഇപ്പോഴും വിളവ് കൂടുതല്‍.





ganangal


മറ്റു വാര്‍ത്തകള്‍

  12 »

രാഷ്ട്രീയകേരളം ഒത്തുകൂടി

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. Read More

Discuss