Mathrubhumi Logo

അവര്‍ മൂവരുമെത്തി,ഗുരുനാഥന് യാത്രാമൊഴിയുമായി

Posted on: 30 Jun 2009

അകലൂര്‍: സിനിമയുടെ മായികലോകത്തേക്കും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കും കൈപിടിച്ചുയര്‍ത്തിയ ഗുരുനാഥന് ആദരാഞ്ജലി അര്‍പ്പിക്കാനും അനുഗ്രഹങ്ങള്‍ അര്‍ഥിക്കാനും അവര്‍ മൂന്നുപേരുമെത്തി -മലയാളസിനിമാ പ്രേക്ഷകര്‍ ഹൃദയംകൊണ്ട് സ്വീകരിച്ച മഞ്ജുവാര്യരും മീരാജാസ്മിനും ഭാമയും. മൂന്നുപേരും ലോഹിതദാസിന്റെ കണ്ടെത്തലുകള്‍. അവസാന സിനിമയായ 'നിവേദ്യ'ത്തിലെ നായികയായ ഭാമയാണ് അകലൂരിലെ വീട്ടില്‍ ആദ്യമെത്തിയത്. ഞായറാഴ്ച രാത്രിതന്നെ ഭാമയ്ക്കുശേഷം ദിലീപിനൊപ്പം മഞ്ജുവാര്യരുമെത്തി.

പൊതുദര്‍ശനനത്തിന്റെ സമയം തീരാറായപ്പോഴാണ് വരില്ലേയെന്ന ആകാംക്ഷനിറഞ്ഞ ചോദ്യങ്ങള്‍ക്കിടയിലേക്ക് മീരാജാസ്മിന്‍ വന്നത്. മുറ്റത്ത് മേശമേല്‍ കിടത്തിയിരുന്ന ലോഹിതദാസിന്റെ ചേതനയറ്റ ശരീരത്തിനടുത്തുനിന്ന് നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും ഒന്ന് വിങ്ങിപ്പൊട്ടി. ദേശീയബഹുമതിവരെ നേടിയ മീരാജാസ്മിന്റെ സിദ്ധി അറിഞ്ഞതും അവസരം നല്‍കി ഉയര്‍ത്തിയതും ലോഹിതദാസാണ്. മീരയുടെ സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്രം എന്നീ സിനിമകളുടെ തിരക്കഥയും സംവിധാനവും ലോഹിതദാസാണ് നിര്‍വഹിച്ചത്.

'സല്ലാപ'ത്തിലൂടെ മഞ്ജുവാര്യരെന്ന അതുല്യനടിയെ മലയാളത്തിന് നല്‍കിയ ലോഹിതദാസ് തിരക്കഥയെഴുതിയ 'തൂവല്‍ കൊട്ടാരവും' സംവിധാനം ചെയ്ത 'കന്മദ'വും മഞ്ജുവിന്റെ സമാനതകളില്ലാത്ത സിദ്ധിയാണ് വെളിപ്പെടുത്തിയത്.

'നിവേദ്യ'ത്തിലെ നായിക ഭാമ സംസ്‌കാരച്ചടങ്ങുകളില്‍ ആദ്യാവസാനം പങ്കുകൊണ്ടു. പലപ്പോഴും 'നിവേദ്യ'ത്തിന്റെ ഷൂട്ടിങ്‌വേളയിലും റിലീസ് അവസരത്തിലുമു ണ്ടായ അനുഭവങ്ങള്‍ പറഞ്ഞ് തേങ്ങിക്കരഞ്ഞു. 'നിവേദ്യം' തീയേറ്ററുകളില്‍ നന്നായി ഓടുന്നുവെന്നും ഞാന്‍ സന്തുഷ്ടനാണെന്നും ഫോണില്‍ പറഞ്ഞത് സഹപ്രവര്‍ത്തകയോട് കരച്ചിലിനിടെ പറഞ്ഞു.

മൃതദേഹം ചിതയിലേക്കെടുത്തതിനുശേഷമാണ് മൂന്നുപേരും മടങ്ങിയത്.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss