Mathrubhumi Logo

ജീവിതരേഖ

Posted on: 13 Nov 2009

മറാഠി നോവലിസ്റ്റ് രമേഷ് തെണ്ടുല്‍ക്കറുടെ മകനായി 1973 ഏപ്രില്‍ 24നാണ് ജനനം. തന്റെ പ്രിയസംഗീതജ്ഞനായ സച്ചിന്‍ദേവ് ബര്‍മ്മന്റെ സ്മരണാര്‍ഥമാണ് മകന് സച്ചിന്‍ എന്നു പേരു നല്‍കിയത്. മൂത്ത സഹോദരന്‍ അജിത്തിന്റെ പ്രേരണയാലാണ് കുഞ്ഞു സച്ചിന്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്.

ശാരദാശ്രമം വിദ്യാമന്ദിര്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അവിടെ രമാകാന്ത് അചരേക്കറാണ് സച്ചിനിലെ ക്രിക്കറ്റ് പ്രതിഭയെ രാകിമിനുക്കിയത്. ഫാസ്റ്റ് ബൗളറായിട്ടായിരുന്നു തുടക്കം. അതിനുവേണ്ടി ചെന്നൈയില്‍ ഡെന്നിസ് ലില്ലിയുടെ ശിക്ഷണത്തില്‍ എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനം നടത്തി. ലില്ലിയാണ് ബൗളിങ്ങിന് പകരം ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സച്ചിനെ ഉപദേശിച്ചത്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ സച്ചിന്‍ മണിക്കൂറുകളോളം നെറ്റില്‍ പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്നു. സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്റ്റമ്പുകള്‍ക്ക് മുകളില്‍ ഒരു രൂപയുടെ നാണം വയ്ക്കുന്നൊരു ശീലമുണ്ടായിരുന്നു പരിശീലകനായ രമാകാന്ത് അചരേക്കര്‍ക്ക്. സച്ചിനെ പുറത്താക്കുന്നവര്‍ക്കുള്ളതായിരുന്നു ആ നാണയം. പുറത്തായില്ലെങ്കില്‍ അത് സച്ചിന് ഉള്ളതായിരുന്നു. അന്നര നേടിയ പതിമ്മൂന്ന് ഒറ്റരൂപാ നാണയങ്ങളാണ് തന്റെ ഏറ്റവും വിലപ്പിടിപ്പിള്ള സമ്പാദ്യമെന്ന് സച്ചിന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

കുട്ടിക്കാലത്ത് തന്നെ ഒരു പ്രതിഭാസമായി സച്ചിന്‍ വിലയിരുത്തപ്പെട്ടിരുന്നു. 1988ല്‍ കളിച്ച എല്ലാ ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടി സച്ചിന്‍ ക്രിക്കറ്റ് വിദഗ്ദ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റി. ആ വര്‍ഷം തന്നെ ലോഡ് ഹാരിസ് ഷീല്‍ഡ് ഇന്റര്‍സ്‌കൂള്‍ ടൂര്‍ണമെന്റില്‍ കളിക്കൂട്ടുകാരന്‍ വിനോദ് കാംബ്ലിക്കൊപ്പം 664 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തിയര്‍ത്തി ലോക റെക്കാഡിടുകയും ചെയ്തു സച്ചിന്‍. പുറത്താകാതെ നേടിയ 326 റണ്‍സായിരുന്നു ഇതില്‍ സച്ചിന്റെ സംഭാവന. ടൂര്‍ണമെന്റില്‍ മൊത്തം ആയിരം റണ്‍സാണ് സച്ചിന്‍ അടിച്ചുകൂട്ടിയത്. 2006 വരെ ഈ റെക്കോഡ് നിലനിന്നു. ഈ ഇന്നിങ്‌സാണ് മുംബൈ രഞ്ജി ടീമിലേയ്ക്കും പിന്നീട് ഇന്ത്യന്‍ ടീമിലേയ്ക്കും വഴിതെളിച്ചത്.

ഈ അവിസ്മരണീയ പ്രകടനങ്ങളുടെ മികവിന് പതിന്നാലാം വയസ്സില്‍ ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ സച്ചിന് ഒരു ജോഡി പാഡുകള്‍ സമ്മാനിച്ചു. എനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രോത്സാഹനങ്ങളില്‍ ഒന്നായിരുന്നു അതെന്ന് സെഞ്ച്വറി വേട്ടയില്‍ ഗാവസ്‌കറുടെ റെക്കോഡ് മറികടന്നപ്പോള്‍ സച്ചിന്‍ പറഞ്ഞിരുന്നു.

1988ല്‍ ഡിസംബര്‍ പതിനൊന്നിന് രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ 15 വര്‍ഷവും 232 ദിവസവും മാത്രമായിരുന്നു സച്ചിന്റെ പ്രായം. ഗുജറാത്തിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ പുറത്താകാതെ സെഞ്ച്വറി നേടി രഞ്ജി അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സച്ചിന്‍ സ്വന്തമാക്കി. ആദ്യത്തെ ദേവ്ദര്‍ ട്രോഫി മത്സരത്തിലും ദുലീപ് ട്രോഫി മത്സരത്തിലും സെഞ്ച്വറിന നേടി സച്ചിന്‍ ദേശീയ ടീമിലേയ്ക്കുള്ള തന്റെ വരവ് വിളിച്ചറിയിച്ചു. ഈ മൂന്ന് ടൂര്‍ണമെന്റുകിലും അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ ഏക താരവും സച്ചിനാണ്. ആ സീസണില്‍ മുംബൈയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സച്ചിനായിരുന്നു. ഇറാനി ട്രോഫിയില്‍ കൂടി സെഞ്ച്വറി നേടിയ സച്ചിന്‍ അങ്ങനെ പാകിസ്താന്‍ പര്യടനത്തിനുള്ള ദേശീയ ടീമിലും ഇടം നേടി.

1989 നവംബര്‍ 14നായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. പാകിസ്താനെതിരായ കറാച്ചി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ 16 വയസ്സായിരുന്നു സച്ചിന്റെ പ്രായം. ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്നെങ്കിലും 15റണ്‍സ് മാത്രമായിരുന്നു സച്ചിന്റെ സംഭാവന. അതേ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച വഖാര്‍ യൂനിസിനായിരുന്നു സച്ചിന്റെ വിക്കറ്റ്. പാകിസ്താനിലെ വേഗതകൂടിയ ട്രാക്കില്‍ പല തവണ പന്ത് ദേഹത്ത് കൊണ്ട് സച്ചിന്‍ വിഷമിച്ചിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റില്‍ സിയാല്‍കോട്ടില്‍ വച്ച് ഒരു ബൗണ്‍സര്‍ സച്ചിന്റെ മൂക്കിനിടിക്കുകയും ചെയ്തിരുന്നു. ചോരയൊലിക്കുന്ന മൂക്കുമായി വൈദ്യസഹായം പോലും വേണ്ടെന്നുവച്ചാണ് സച്ചിന്‍ മത്സരം പൂര്‍ത്തിയാക്കിയത്.

എന്നാല്‍, അതേ പരമ്പരയ്ക്കിടെ നടന്ന ഒരു ഇരുപത് ഓവര്‍ പ്രദര്‍ശന മത്സരത്തില്‍ സച്ചിന്റെ യഥാര്‍ഥ പ്രതിഭ ലോകമറിഞ്ഞു. 18 പന്തില്‍ നിന്ന് 53 റണ്‍സാണ് സച്ചിന്‍ അന്നു നേടിയത്. ഇതില്‍ തന്നെ അബ്ദുള്‍ ഖാദര്‍ എറിഞ്ഞ ഒരോവര്‍ 28 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. താന്‍ കണ്ട ഏറ്റവും മഹത്തരമായ ഇന്നിങ്‌സ് എന്നാണ് അന്നത്തെ ക്യാപ്റ്റന്‍ കെ. ശ്രീകാന്ത് ഇതിനെ വിശേഷിപ്പിച്ചത്. കന്നി ടെസ്റ്റ് പരമ്പരയില്‍ ആകെ 215 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം. ആകെ കളിച്ചു ഒരു ഏകദിനത്തില്‍ റണ്‍സൊന്നുമെടുക്കാന്‍ കഴിഞ്ഞതുമില്ല സച്ചിന്.

പിന്നീട് നടന്ന ന്യൂസീലന്‍ഡ് പര്യടനത്തില്‍ ആകെ 117 റണ്‍സ് നേടിയ സച്ചിന്‍ രണ്ടാം ടെസ്റ്റില്‍ തന്റെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറും സ്വന്തമാക്കി; 88 റണ്‍സ്. ആകെയുള്ള രണ്ട് ഏകദിനത്തില്‍ ഒന്നില്‍ പൂജ്യത്തിന് പുറത്തായ സച്ചിന്‍ രണ്ടാമത്തേതില്‍ 36 റണ്‍സ് മാത്രമാണ് നേടിയത്.

1990ല്‍ നടന്ന മൂന്നാമത്തെ വിദേശ പര്യടനത്തില്‍ വച്ചാണ് സച്ചിന്‍ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന ടെസ്റ്റില്‍ പുറത്താകാതെ 119 റണ്‍സാണ് സച്ചിന്‍ നേടിയത്. പക്വതയാര്‍ന്ന ഇന്നിങ്‌സ് എന്നാണ് വിസ്ഡന്‍ ഇതിനെ വിശേഷിപ്പിച്ചത്. ഗവാസ്‌ക്കറുമായി സാമ്യമുള്ള ശൈലിയാണിതെന്നും വിസ്ഡന്‍ എഴുതി. ഗവാസ്‌കറുടെ പാഡണിഞ്ഞാണ് സച്ചിന്‍ അന്നു കളിച്ചത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

സെഞ്ച്വറി നേടിയതോടെ തീര്‍ത്തും വ്യത്യസ്തനായ ഒരു സച്ചിനെയാണ് ക്രിക്കറ്റ് ലോകം പിന്നെ കണ്ടത്. 1991-92 ലെ ഓസ്‌ട്രേലിയ പര്യടനത്തിലും സച്ചിന്‍ സെഞ്ച്വറി നേടി. സിഡ്‌നിയിലെ വേഗതയാര്‍ന്ന പിച്ചില്‍ സച്ചിന്‍ 148 റണ്‍സെടുത്തപ്പോള്‍ റണ്‍ വേട്ടയില്‍ വൈകാതെ സച്ചിന്‍ അലന്‍ ബോര്‍ഡറെ മറികടക്കുമെന്നായിരുന്നു മെര്‍വ് ഹ്യൂസിന്റെ കമന്റ്. തന്റെ തന്നെ പഴയകാലം സച്ചിനിലൂടെ പുനസൃഷ്ടിക്കപ്പെടുകയാണെന്നായിരുന്നു ഡോണ്‍ ബ്രാഡ്മാന്‍ തന്റെ പത്‌നിയോട് പറഞ്ഞത്.

1994ല്‍ ഒരു ഹോളി ദിനത്തില്‍ ന്യൂസീലന്‍ഡിനെതിരായിട്ടായിരന്നു ഓപ്പണര്‍ വേഷത്തില്‍ സച്ചിന്റെ അരങ്ങേറ്റം. ഓക്‌സലന്‍ഡില്‍ 49 പന്തില്‍ നിന്ന് 82 റണ്‍സ് നേടി സച്ചിന്‍ ബൗളര്‍മാര്‍ക്ക് വരാന്‍ പോകുന്ന വിപത്തിനെ കുറിച്ച് മുന്നറിയിപ്പും നല്‍കി.

1994ല്‍ കൊളംബോയില്‍ വച്ച് തന്റെ ആദ്യ ഏകദിന സെഞ്ച്വറിയും സച്ചിന്‍ സ്വന്തമാക്കി. ഓസ്‌ട്രേലിയ ആയിരുന്നു എതരാളികള്‍. 79 മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്.

1996ല്‍ ഷാര്‍ജയില്‍ പാകിസ്താനെതിരെ നവജ്യോത് സിങ് സിദ്ദുവിനൊപ്പം രണ്ടാം വിക്കറ്റില്‍ റെക്കോഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സച്ചിന്‍ ക്രമേണ ഇന്ത്യന്‍ മുന്നേറ്റങ്ങളുടെ അവിഭാജ്യ ഘടകമായി. ഇന്ത്യ ആദ്യമായി 300 റണ്‍സ് ടോട്ടല്‍ നേടിയതും ഈ മത്സരത്തിലായിരുന്നു.

1996ലെ ലോകകപ്പില്‍ രണ്ട് സെഞ്ച്വറി നേടിയ സച്ചിന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനുമായി. സെമിഫൈനലില്‍ മാന്യമായ സ്‌കോര്‍ നേടിയ ഏക താരവും സച്ചിനായിരുന്നു. സച്ചിന്റെ വിക്കറ്റ് വീണതോടെയാണ് ഇന്ത്യന്‍ ബാറ്റിങ്‌നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്.

1998ല്‍ ഇന്ത്യയില്‍ പര്യടനം നടത്തിയ ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികളാണ് സച്ചിന്‍ നേടിയത്. ഓസ്‌ട്രേലിയന്‍ സപിന്‍ ഇതിഹാസം ഷെയ്ന്‍ വോണും കൂട്ടുകാരന്‍ ഗാവിന്‍ റോബേര്‍ട്‌സണുമായിരുന്നു സച്ചിന്റെ പ്രഹരശേഷി ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയത്. ഇതിനുശേഷം ഷാര്‍ജയില്‍ വച്ചും സച്ചിന്‍ തന്റെ മിന്നല്‍പ്രകടനം തുടര്‍ന്നു. പേടിസ്വപ്‌നം എന്നാണ് വോണ്‍ ഈ കാലത്തെ വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ അഞ്ചു വിക്കറ്റ് പിഴുത് ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും താന്‍ മിന്നല്‍പ്പിണരാണെന്ന് സച്ചിന്‍ തെളിയിച്ചു. 1998ല്‍ ഐ.സി.സി. കപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലിലും 128 പന്തില്‍ നിന്നും 141 റണ്‍സ് നേടുകയും നാല് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത് ഓസ്‌ട്രേലിയക്കെതിരായ വിജയത്തിലും സച്ചിന്‍ എന്ന ഓള്‍റൗണ്ടര്‍ നിര്‍ണായക പങ്കു വഹിച്ചു.

നടുവേദന സച്ചിന്‍ വലഞ്ഞ വര്‍ഷമായിരുന്നു 1998. പിന്നീട് 1999ലെ ലോകകപ്പിനിടെ അച്ഛന്‍ മരിച്ച് ഇടയ്ക്കുവച്ച് നാട്ടിലേയ്ക്ക് മടങ്ങേണ്ടിയും വന്നു. എന്നാല്‍, നാട്ടില്‍ നിന്നു മടങ്ങിയെത്തിയ സച്ചിന്‍ കെനിയക്കെതിരെ 101 പന്തില്‍ നിന്നും 140 റണ്‍സ് എടുത്തുകൊണ്ടായിരുന്നു തന്റെ വരവ് ആഘോഷിച്ചത്. ഈ സെഞ്ച്വറി തന്റെ അച്ഛനാണ് സച്ചിന്‍ സമര്‍പ്പിച്ചത്.

1996ലാണ് സച്ചിന്‍ ആദ്യമായി ഇന്ത്യന്‍ ക്യാപ്റ്റനായത്. എന്നാല്‍, സച്ചിന്റെ കീഴില്‍ ഇന്ത്യ ടീം മോശപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലും സച്ചിന്റെ കീഴില്‍ ഇന്ത്യയെ കാത്തിരുന്നത് തിരിച്ചടികള്‍ തന്നെയായിരുന്നു. നാട്ടില്‍ വച്ച് ദക്ഷിണാഫ്രിക്കയ്ക്കും പരമ്പര അടിയറവു വയ്‌ക്കേണ്ടിവന്നതോടെ 2000ല്‍ സച്ചിന്‍ നായകസ്ഥാനാം സൗരവ് ഗാംഗുലിക്ക് കൈമാറി.

ക്യാപ്റ്റന്‍സിയുടെ ഭാരമൊഴിഞ്ഞതോടെ സച്ചിനിലെ പ്രതിഭ വീണ്ടും വെള്ളിവെളിച്ചം കണ്ടുതുടങ്ങി. 2001ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലും 2003 ലോകകപ്പിലും 2005ല്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലുമെല്ലാം അത് പ്രകടമായിരുന്നു. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഡല്‍ഹി ഫിറോസ്ഷാ കോട്‌ല ഗ്രൗണ്ടില്‍ വച്ച് 35-ാം ടെസ്റ്റ് സെഞ്ച്വറി നേടി ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു സച്ചിന്‍. 2006ലായിരുന്നു സച്ചിന്റെ 39-ാമത്തെ ഏകദിന സെഞ്ച്വറി; പാകിസ്താനെതിരെ.

ഇതിനിടെ ചില മോശപ്പെട്ട കാലഘട്ടവും സച്ചിന്റെ കരിയറിലൂടെ കടന്നുപോയി. അതിലൊന്നായിരുന്നു 2006ല്‍ ഇംഗ്ലണ്ടിനെതിരെ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന ടെസ്റ്റ്. 21 പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമെടുത്ത് പുറത്തായ സച്ചിനെ കാണികള്‍ കൂവിയാണ് പവലിയനിലേയ്ക്ക് യാത്രയാക്കിയത്. സച്ചിന്റെ കരിയറിലെ ഒറ്റപ്പെട്ട ഒരു സംഭവമായരുന്നു ഇത്. മൂന്ന് ടെസ്റ്റുകളുള്ള ഈ പരമ്പരയില്‍ ഒരു അര്‍ധസെഞ്ച്വറി പോലും സച്ചിന് നേടാനായില്ല. ഇതിനിടെ തോളെല്ലിന് ശസ്ത്രക്രിയ വേണമെന്ന വാര്‍ത്ത കൂടി പ്രചരിച്ചതോടെ സച്ചിന്റെ കരിയറിന്റെ അസ്തമയമായെന്നു വരെ വിധിയെഴുത്തുകളുണ്ടായി.

ഈ അഭ്യൂഹക്കാര്‍ക്ക് 2006ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ ഒരു സെഞ്ച്വറിയോടെയായിരുന്നു സച്ചിന്റെ മറുപടി. എങ്കിലും ഈ കാലത്താണ് സച്ചിന്റെ മനോഭാവത്തെ കുറിച്ച് കോച്ച് ഗ്രേഗ് ചാപ്പല്‍ തുറന്നടിച്ചത്. ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ചാപ്പല്‍ അന്നു നടത്തിയത്. ചാപ്പലിനെതിരെ സഹികെട്ട് പ്രതികരിച്ച സച്ചിനോട് ബി.സി.സി.ഐ. വിശദീകരണം ആവശ്യപ്പെടുക വരെ ചെയ്തിരുന്നു അന്ന്.

2007ലെ ലോകകപ്പില്‍ ബാറ്റിങ് ഓര്‍ഡറില്‍ തരംതാഴ്ത്തപ്പെട്ട സച്ചിന്‍ ശരിക്കും നിരാശപ്പെടുത്തി. ബംഗ്ലാദേശിനെതിരെ ഏഴും ബര്‍മുഡയ്‌ക്കെതിരെ 57ഉം ശ്രീലങ്കയ്‌ക്കെതിരെ പൂജ്യവുമായിരുന്നു സച്ചിന്റെ സംഭാവന. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഗ്രേഗ് ചാപ്പലിന്റെ സഹോദരനുമായ ഇയാന്‍ ബോതം സച്ചിനോട് വിരമിക്കാന്‍ ആവശ്യപ്പെട്ടത്.

പിന്നീട് ബംഗ്ലാദേശിനതിരായ പരമ്പരയില്‍ ഓപ്പണര്‍ സ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിക്കപ്പെട്ട സച്ചിന്‍ ഒരിക്കല്‍ക്കൂടി പൂര്‍വപ്രതാപത്തിലേയ്ക്ക് തിരിച്ചുവന്നു. ആ പരമ്പരയിലും തുടര്‍ന്നുവന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും മാന്‍ ഓഫ് ദി സീരീസായി കൊണ്ടായിരുന്നു സച്ചിന്‍ തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.

2007 ജൂലൈ 28ന് പതിനൊന്നായിരം റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററായി സച്ചിന്‍ മാറി. തുടര്‍ന്നു നടന്ന ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും പരമ്പരകളിലും സച്ചിനായിരുന്നു ടോപ്‌സ്‌കോറര്‍. 2007ല്‍ ഏഴുതവണയാണ് സച്ചിന്‍ 90നും സെഞ്ച്വറിക്കുമിടയില്‍ പുറത്തായത്. മൊത്തം കരിയറില്‍ ഈ സ്‌കോറിനിടയില്‍ സച്ചിന്‍ 23 തവണ പുറത്തായിട്ടുണ്ട്.

്കരിയറിലുടനീളം കിടയറ്റ ഫോം നിലനിര്‍ത്തിയ സച്ചിന്റെ ഏറ്റവും വലിയ എതിരാളി വിടാതെ പിന്തുടര്‍ന്ന പരിക്കുകളായിരുന്നു. 1999ല്‍ പാകിസ്താനെതിരായ പരമ്പരയില്‍ നടുവേദനയായിരുന്നു പ്രശ്‌നമെങ്കില്‍ പിന്നീടത് ടെന്നിസ് എല്‍ബൊയായി. ഇത്മൂലം ഒരു വര്‍ഷത്തോളം പുറത്തിരിക്കേണ്ടിവന്ന സച്ചിന്‍ 2004ല്‍ ഓസ്‌ട്രേലിയക്കെതിരായ നാട്ടിലെ പരമ്പരയിലാണ് ടീമില്‍ തിരിച്ചെത്തിയത്.

ഇന്ത്യന്‍ ടീമിന് പുറമെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും ഏഷ്യന്‍ ഇലവനു വേണ്ടിയും ഇംഗ്ലീഷ് കൗണ്ടിയില്‍ യോര്‍ക്ഷയറിനുവേണ്ടിയും സച്ചിന്‍ കളിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കുവേണ്ടി 159 ടെസ്റ്റ്കളിച്ച സച്ചിന്‍ ഇതുവരെയായി 12773 റണ്‍സ് നേടി. 42 സെഞ്ച്വറിയും 53 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെയാണിത്. പുറത്താകാതെ നേടിയ 248 റണ്‍സാണ് ടോപ്‌സ്‌കോര്‍.

ഏകദിന ക്രിക്കറ്റില്‍ പതിനേഴായിരം റണ്‍സ് തികച്ച ഏക ക്രിക്കറ്ററാണ് സച്ചിന്‍. ഓസ്‌ട്രേലിയക്കെതിരെ മൊഹാലിയില്‍ നടന്ന ഏകദിനത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

436 ഏകദിനങ്ങളില്‍ നിന്ന് 17178 റണ്‍സ് നേടിയ സച്ചിന്‍ 45 സെഞ്ച്വറികളും 91 അര്‍ധ സെഞ്ച്വറികളും തികച്ചിട്ടുണ്ട്. പുറത്താകാതെ നേടിയ 186 റണ്‍സാണ് ഏറ്റവും കൂടിയ വ്യക്തിഗത സ്‌കോര്‍.

ടെസ്റ്റില്‍ 44 ഉം ഏകദിനത്തില്‍ 154 ഉം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുമുണ്ട് സച്ചിന്‍.

1995ല്‍ അഞ്ജലിയെ വിവാഹം കഴിച്ചു. രണ്ട് കുട്ടികളുണ്ട്. സാറയും അര്‍ജുനും. അപ്‌നാലയ എന്ന മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയിലൂടെ ഏകദേശം 200 കുട്ടികളെ സച്ചിന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. സച്ചിനെ രാജ്യം പത്മവിഭൂഷണ്‍, രാജീവ്ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

1997ല്‍ വിസ്ഡന്‍ മികച്ച ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട സച്ചിനെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ടെസ്റ്റ് ബാറ്റ്‌സ്മാനും മികച്ച ഏകദിന ബാറ്റ്‌സ്മാനുമായും വിസ്ഡന്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തിരുന്നു. ബ്രാഡ്മാന്റെ ഇലവനില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏക ക്രിക്കറ്ററും സച്ചിനാണ്.




ganangal
Discuss Sachin_Video Sachin_PostMessage Sachin_Discussion