Mathrubhumi Logo
  ramzan

ആശംസകളോടെ

ഡോ. ഹുസൈന്‍ രണ്ടത്താണി Posted on: 19 Sep 2009

ഖുര്‍ആന്‍ ചിന്തകള്‍

മുപ്പത് ദിവസത്തെ ത്യാഗം സഹിച്ചതിന്റെ ആശ്വാസം. ഇതാണ് ഈദുല്‍ ഫിത്തറിലെ സന്തോഷം. ആ സന്തോഷത്തിന്റെ നന്ദിയാണ് പെരുന്നാള്‍ ദിനത്തില്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന തക്ബീര്‍. 'അല്ലാഹുവേ, നീ മഹാനാണ്. നീ തന്നെയാണ് മഹാന്‍. നിനക്കാണ് സര്‍വ സ്തുതിയും. നീയല്ലാതെ മറ്റൊരു ആരാധ്യനില്ലല്ലോ'എന്നുരുവിട്ടു കൊണ്ട് ആബാലവൃദ്ധം സര്‍വേശ്വരനെ പ്രകീര്‍ത്തിക്കുന്നു.
പെരുന്നാള്‍ പ്രഭാതത്തില്‍ കുളിച്ച് വൃത്തിയായി അണിഞ്ഞൊരുങ്ങണം. പുതുവസ്ത്രമണിഞ്ഞ് സുഗന്ധം പൂശണം. കുട്ടികളെ കൂടുതലായി പരിഗണിക്കണം. അല്ലാഹുവിന് നന്ദി പറയാന്‍ തക്ബീര്‍ ചൊല്ലി അണിയണിയായി പള്ളിയിലോ ഈദ് ഗാഹിലോ എത്തണം. പലഹാരമെന്തെങ്കിലും കഴിച്ചിട്ട് വേണം പള്ളിയിലെത്താന്‍. പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം പരസ്​പരം ആലിംഗനം ചെയ്ത് ആശംസകള്‍(ഈദ് മുബാറക്) കൈമാറണം. സ്ത്രീകളും പുതുവസ്ത്രങ്ങളും മൈലാഞ്ചിയുമണിഞ്ഞ് അത്തറ് പൂശി വിശേഷപ്പെട്ട പലഹാരങ്ങളുണ്ടാക്കിയും പാട്ടു പാടിയും പെരുന്നാള്‍ കേമമാക്കണം. നിസ്‌കാരത്തിനും സല്‍ക്കാരത്തിനും സമയം കണ്ടെത്തണം. പെരുന്നാളില്‍ ആരും പട്ടിണി കിടക്കരുതെന്നാണ് മത നിയമം. അതിനാണ് ഫിത്തര്‍ സക്കാത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. പെരുന്നാള്‍ ദിനത്തിലെ ചെലവിനുള്ളത് മാറ്റി വച്ച് മിച്ചമുള്ളതില്‍ നിന്നാണ് ഈ ധര്‍മം നല്‌കേണ്ടത്. അങ്ങനെ മിച്ചമുള്ളവരൊക്കെ നല്കണം. അല്ലാതെ ഫിത്തര്‍ സക്കാത് സമ്പന്നന്‍ മാത്രം നല്‌കേണ്ട ഒന്നല്ല. വീട്ടില്‍ എത്ര അംഗങ്ങളുണ്ടോ ഓരോരുത്തരുടെ പേരിലും രണ്ടര കിലോ വീതം ധാന്യമാണ് ഫിത്തര്‍ ആയി നല്‌കേണ്ടത്. സക്കാത് ലഭിച്ചവര്‍ തന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും വേണം.
പെരുന്നാള്‍ ദിനത്തില്‍ കുടുംബങ്ങളേയും രോഗികളേയും സന്ദര്‍ശിക്കുക. പെരുന്നാള്‍ സദ്യക്ക് അയല്‍ക്കാരെയും സ്‌നേഹിതരേയും ക്ഷണിക്കുക. പരസ്​പര സ്‌നേഹവും സൗഹാര്‍ദവും വളര്‍ത്തുന്ന കൂട്ടായ്മകളൊരുക്കുക. പിണങ്ങിയവര്‍ക്ക് പെരുന്നാള്‍ പുഞ്ചിരി നല്കി സലാം പറയുക. മരണപ്പെട്ടവരുടെ ഖബറിടങ്ങളില്‍ ചെന്ന് സ്മരണ പുതുക്കുക, അവര്‍ക്കായി പ്രാര്‍ഥിക്കുക. വിശേഷപ്പെട്ട ആഹാരങ്ങളുണ്ടാക്കി കൂട്ടുകുടുംബങ്ങള്‍ ഒന്നിച്ചിരുന്നു കഴിക്കുന്ന പതിവ് കുടുംബബന്ധങ്ങള്‍ ഉറപ്പിക്കും. മൈലാഞ്ചിയണിഞ്ഞും ഒപ്പനയും നശീദയും പാടിയും സന്തോഷം പങ്കിടുന്ന സമ്പ്രദായം പണ്ടേയുണ്ട്. കുടുംബബന്ധങ്ങള്‍ പുതുക്കാനുള്ള സന്ദര്‍ഭങ്ങളായി പെരുന്നാളിനെ കാണണം. മതപരമായ ഉത്‌സവങ്ങള്‍ പരസ്​പരം സ്‌നേഹവും സന്തോഷവും പങ്കുവയ്ക്കാനുള്ള വേദിയാവണം. ഇന്ത്യയെപ്പോലെ വിവിധ ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്ത് മതസൗഹൃദം വളര്‍ത്താന്‍ ഉത്‌സവങ്ങള്‍ ഉപകരിക്കണം. പെരുന്നാള്‍ ദിനങ്ങളില്‍ സൗഹൃദവേദിയൊരുക്കി സ്‌നേഹം പങ്കിടുന്ന കാഴ്ച കണ്‍കുളിര്‍ക്കുന്നതാണ്.
എല്ലാ വായനക്കാര്‍ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍




ganangal


റംസാന്‍ സ്‌പെഷ്യല്‍ ലേഖനങ്ങള്‍

  12 »
Discuss